'എന്റെ ഭൂമി' പദ്ധതി, 10 ലക്ഷം ഹെക്ടർ എന്ന ചരിത്രനേട്ടത്തിലേക്ക് കേരളം

സംസ്ഥാനത്ത് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിനായി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂഭരണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്നു. 2023 ആഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ സാധിച്ചു. മാർച്ച് മാസം അവസാനത്തോടെ ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ ഭൂമിയിലെ അളവ് പൂർത്തിയാക്കാനാകും, കൂടാതെ  400 വില്ലേജുകളിൽ  9(2) വിജ്ഞാപനവും 200 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പുറപ്പെടുവിച്ച് ILIMS സംവിധാനം (എന്റെ ഭൂമി പോർട്ടൽ ) ഡിജിറ്റൽ റീസർവെ രംഗത്ത് സുപ്രധാന മുന്നേറ്റം കൈവരിക്കാനാകും. 

 

 ഡിജിറ്റൽ സർവേയിലൂടെ സംസ്ഥാനത്തെ റവന്യൂ ഭൂമിയുടെ മൂന്നിലൊരു ഭാഗം സർവെ പൂർത്തിയായതു കൂടാതെ എന്റെ ഭൂമി - ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (ILIMS) മുഖേന പൗരന്മാർക്ക് ഏകീകൃത ഭൂ സേവനങ്ങൾ ലഭ്യമാക്കുന്ന നടപടികളിലും പദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയാണ്. സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമുള്ള ആദ്യ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ കേരളം മുന്നോട്ട് കൊണ്ടുപോകുന്ന ഡിജിറ്റൽ പരിവർത്തന ദൗത്യത്തിന്റെ ഭാഗമായാണ് ഈ മുന്നേറ്റം സാധ്യമായിരിക്കുന്നത്.

 

സർവെ പ്രവർത്തനങ്ങൾ ആരംഭിച്ച 600 വില്ലേജുകളിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമത്തിലെ 9(2) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു. 13 വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലാണ്. 180 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പ്രസദ്ധീകരിച്ചു. പ്രസ്തുത വില്ലേജുകളിൽ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ജനങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനായി എന്റെ ഭൂമി (ILIMS ) പോർട്ടൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

1996 മുതൽ 2022 വരെ 26 വർഷക്കാലയളവിൽ മുൻപ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ (ETS) സഹായത്തോടെ സംസ്ഥാനത്ത് സർവെ ചെയ്യാൻ കഴിഞ്ഞത് 95,531 ഹെക്ടർ ഭൂമിയാണ്. എന്നാൽ എന്റെ ഭൂമി ഡിജിറ്റൽ സർവെ മിഷൻ ആരംഭിച്ചതിനു ശേഷം ആധുനിക സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തിയ പ്രവർത്തന രീതികളും പ്രയോജനപ്പെടുത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇതിന്റെ പത്തിരട്ടിയോളം ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടമാണ്.

 

എന്റെ ഭൂമി (ILIMS) സംവിധാനം നടപ്പിലാക്കിയ 175 വില്ലേജുകളിൽ ഈ സംവിധാനത്തിലൂടെ ഇതിനകം 5000 ത്തിലധികം ഭൂമി കൈമാറ്റങ്ങൾ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് സഹിതം പൂർത്തീകരിച്ചിട്ടുണ്ട്. പ്രീമ്യൂട്ടേഷൻ സ്‌കെച്ച് അടിസ്ഥാനമാക്കി മ്യൂട്ടേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഭൂരേഖകളുടെ കൃത്യത, ഉറപ്പുവരുത്തുന്നതോടൊപ്പം, ഭൂമി പോക്കുവരവ് കഴിഞ്ഞ് ഉയരാൻ സാധ്യതയുള്ള പരാതികൾ കാര്യമായി കുറയ്ക്കാനും സാധിക്കുന്നു. മുൻകാലങ്ങളിൽ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ എന്നീ മൂന്ന് വകുപ്പുകളിലെ ഓഫീസുകളിൽ നേരിട്ട് സമീപിക്കേണ്ടയിരുന്നത് എന്റെ ഭൂമി പോർട്ടൽ മുഖേന കുറഞ്ഞ സമയത്തിനുള്ളിൽ ഭൂ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും സുതാര്യവുമായി പൂർത്തിയാക്കാനാകും.

 

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂസർവേയും ഭൂസേവനങ്ങളും ഏകീകരിക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി സംസ്ഥാനത്ത് ഭൂഭരണ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കുന്നു. 10 ലക്ഷം ഹെക്ടർ സർവെയെന്ന ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റം, സുതാര്യവും കൃത്യവുമായ ഭൂവിവര സംവിധാനത്തിലേക്ക് കേരളത്തെ നയിക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ്.

അനുബന്ധ ലേഖനങ്ങൾ

പ്രവാസി ക്ഷേമത്തിനായി നോർക്ക റൂട്സ്, 3,500-ലധികം റിക്രൂട്മെന്റുകൾ സാധ്യമാക്കി
കേരളത്തിലെ പ്രവാസി സമൂഹത്തിന് ആശ്രയവും സുരക്ഷയും ഉറപ്പാക്കുന്ന നോർക്ക -റൂട്സ് തൊഴിൽ അവസരങ്ങൾ തേടുന്ന മലയാളികൾക്ക് ശക്തമായ വഴികാട്ടിയായി മാറിയിരിക്കുകയാണ്. നോർക്ക റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരം ജിസിസി രാജ്യങ്ങൾ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, കാനഡ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൺസൾട്ടന്റ്മാർ, നഴ്സുമാർ, പരിചരണ ദാതാക്കൾ, സാങ്കേതിക വിദഗ്ധർ, വീട്ടുജോലിക്കാർ എന്നിവരുൾപ്പെടെ 3,500-ലധികം പ്രൊഫഷണലുകളെ വിജയകരമായി റിക്രൂട്ട് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
1.13 ലക്ഷം കണക്ഷനുകളുമായി കെ-ഫോണിന്റെ ഡിജിറ്റൽ വിപ്ലവം
ഡിജിറ്റൽ അസമത്വം കുറയ്ക്കുകയും എല്ലാ പൗരന്മാർക്കും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച കെ-ഫോൺ പദ്ധതി 1,13,525 കണക്ഷനുകളുമായി മുന്നേറുന്നു. 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 14,194 ബി.പി.എൽ.
കൂടുതൽ വിവരങ്ങൾ
സംരംഭക വര്‍ഷം, സംരംഭകത്വ വളർച്ചയ്ക്ക് സർക്കാർ പങ്കാളിത്തം
ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും  ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.    വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം 
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ  ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.    83,45,879 കുടുംബങ്ങളിലായി  ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ്  14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ : 9,000 കോടിയിലേറെ നിക്ഷേപം, 14 ലക്ഷം പേർക്ക്  ഉപജീവനം
സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി വളരുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക്  നിക്ഷേപം  9,054 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങൾ
500 കടന്ന് കപ്പലുകൾ , വികസനം നങ്കൂരമിട്ട വിഴിഞ്ഞം തുറമുഖം
വാണിജ്യ അടിസ്ഥാനത്തിൽ  പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു.    ഇതുവരെ 525  കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ്  കൈകാര്യം ചെയ്യപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ
ചരിത്രമെഴുതി ഇ ഹെൽത്ത്, രണ്ടു കോടിയിൽ പരം വ്യക്തികളുടെ ഡാറ്റാ ബേസ് സംഭരിച്ചു
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശ്രംഖലയുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഹെൽത്ത് പ്രൊജെക്റ്റ്‌ വഴി 2,59,55,998  വ്യക്തികളുടെ ഡാറ്റാ ബേസ് ഇലക്ട്രോണിക്  രേഖകളായി സംഭരിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഇതിൽ 68,35,747 വീടുകളും 1,26,83,801 പുരുഷന്മാരും, 1,32,71,381 സ്ത്രീകളും, 816 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ