കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
 

2016-ലെ 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,749 സ്റ്റാർട്ടപ്പുകളിലേക്ക് വളർന്നു എന്നത് കേരളത്തിന്റെ സ്റ്റാർട്ടപ്പ് വിജയഗാഥയുടെ സാക്ഷ്യമാണ്. ഈ വളർച്ച 68,000-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നതും ശ്രദ്ധേയമാണ്.
 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 531-ലധികം ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളും (ഐഇഡിസി) ഫാബ് ലാബുകളും (2 ഫാബ് ലാബുകളും 23 മിനി ഫാബ് ലാബുകളും) കേരളത്തെ രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലമായ 'മേക്കർ കമ്മ്യൂണിറ്റികളിൽ' ഒന്നാക്കി മാറ്റി. വനിതകൾ, ഭിന്നശേഷിക്കാർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന്റെ ഭാഗമാക്കാൻ പ്രത്യേക പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്.
 

സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങാനുള്ള 'ഗവൺമെന്റ് ആസ് എ മാർക്കറ്റ് പ്ലേസ് (ഗാം- GAAM)' പദ്ധതി 2017-ൽ നിലവിൽ വന്നു. 2022-ൽ ഈ പദ്ധതിയുടെ പരിധി 20 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുകയും ഐടി ഇതര സേവനങ്ങളും ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതുവരെ 35.66 കോടി രൂപയുടെ പ്രൊക്യുർമെന്റ് സ്റ്റാർട്ടപ്പുകൾക്ക് GAAM വഴി ലഭിച്ചു.
 

ഒമ്പത് വർഷത്തിനുള്ളിൽ 133-ഓളം സ്റ്റാർട്ടപ്പുകളിലേക്ക് 5,983 കോടിയിലധികം രൂപയുടെ നിക്ഷേപം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്തി. മികച്ച ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ 'ഇന്നൊവേഷൻ ഗ്രാന്റ്' വഴി 527 സ്റ്റാർട്ടപ്പുകൾക്കും 230 ഇന്നൊവേറ്റർമാർക്കുമായി 31.33 കോടി രൂപയുടെ സാമ്പത്തിക പിന്തുണയും കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകി.
 

കൊച്ചിയിൽ 1.8 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇൻക്യുബേഷൻ സ്‌പേസ് ഒരുക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സും, ഉടൻ തുറന്നു കൊടുക്കുന്ന 2.06 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഡിജിറ്റൽ ഹബ്ബും കേരളത്തിന്റെ സ്റ്റാർട്ടപ്പ് സൗഹൃദ സമീപനത്തിന് ഉദാഹരണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള 18 ലീപ് (Launch, Empower, Accelerate, Prosper) സെന്ററുകളിലായി 6.43 ലക്ഷം ചതുരശ്രയടിയിൽ 5,000-ൽ അധികം കോ-വർക്കിംഗ് സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാണ്. ലീപ് അംഗത്വ കാർഡുകൾ വഴി സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും കുറഞ്ഞ ചെലവിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാകും.
 

ഹഡിൽ ഗ്ലോബൽ ഉച്ചകോടി പോലുള്ള പരിപാടികളിലൂടെയും യംഗ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായ ഇന്റർനാഷണൽ എക്‌സ്‌പോഷർ പ്രോഗ്രാമിലൂടെയും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിൽ ബിസിനസ്, നിക്ഷേപ അവസരങ്ങൾ നേടാൻ സാധിച്ചു. 2016 മുതൽ 474-ഓളം സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ദുബായിൽ ആരംഭിച്ച ആദ്യ ഇൻഫിനിറ്റി കേന്ദ്രവും ബെൽജിയവുമായുള്ള ധാരണാപത്രവും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വിദേശ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രേലിയ, യു.എസ്.എ എന്നിവിടങ്ങളിലും ഇൻഫിനിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
 

തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ 5 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലോകോത്തര നിലവാരത്തിലുള്ള എമേർജിംഗ് ടെക്‌നോളജി ഹബ്ബ് നിർമ്മിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത് കേരളത്തെ ഒരു നവസാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും. 'ഫ്രീഡം സ്‌ക്വയർ' പദ്ധതിയിലൂടെ 14 ജില്ലകളിലായി 20,000 ചതുരശ്രയടി വിസ്തൃതിയുള്ള കോ-വർക്കിംഗ്, ഇന്നൊവേഷൻ സ്‌പേസുകൾ ഒരുങ്ങുന്നുണ്ട്. ടൂറിസം വകുപ്പുമായി ചേർന്ന് 'വർക്കേഷൻ അല്ലെങ്കിൽ സ്റ്റാർട്ടപ്പ് പോഡുകൾ' എന്ന പേരിൽ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വിദൂരതൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.
 

നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് തുടങ്ങിയ ഡീപ്‌ടെക് മേഖലകളിൽ ഊന്നൽ നൽകി ഒരു ഹൈ പെർഫോമിംഗ് GPU ക്ലസ്റ്റർ സ്ഥാപിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. 'ഏജന്റിക് എഐ' (Agentic AI) രംഗത്ത് ദേശീയ തലത്തിൽ ഹാക്കത്തോൺ സംഘടിപ്പിച്ച് മികച്ച ഏജന്റുകൾക്ക് സാമ്പത്തിക സഹായം നൽകാനും സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിടുന്നു. പ്രായമായവരുടെ സാമ്പത്തിക ശേഷിയും സർഗ്ഗ ശേഷിയും ഉപയോഗിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്ന 'ന്യൂ ഇന്നിംഗ്‌സ്' പദ്ധതിയും കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ മാനം നൽകുന്നു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയിലെ ഈ കുതിപ്പ്, സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും നിർണായക പങ്ക് വഹിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ