
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു. വൃദ്ധർ, വിധവകൾ, ഭിന്നശേഷിക്കാർ, രോഗികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ അവശതയനുഭവിക്കുന്നവർക്ക് ഇത് വലിയ സാമ്പത്തിക സഹായമായി. കേരളം ഇന്ന് രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്. മുൻ സർക്കാർ (2016-2021) 35,154 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 36,212 കോടി രൂപ ഈ വിഭാഗത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു. നിലവിൽ 62 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു.
ഒരു കാലത്ത് 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപയായി ഉയർത്തിയത് ഈ സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നത് പൂർണ്ണമായും കൊടുത്തുതീർത്താണ് മുന്നോട്ട് പോയത്. പിന്നീട് ഘട്ടം ഘട്ടമായി പെൻഷൻ തുക വർദ്ധിപ്പിച്ചു.സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ഭൂരിഭാഗം വിഹിതവും (98%) വഹിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകളിൽ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. എന്നാൽ, കേന്ദ്ര വിഹിതം പോലും ക്യത്യമായി കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാറില്ല. അതും സംസ്ഥാന സർക്കാർതന്നെയാണ് മുൻകുറായി വിതരണം ചെയ്യുന്നത്.
കഴിഞ്ഞവർഷം മാർച്ചു മുതൽ അതാത് മാസംതന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നു. അഞ്ചു ഗഡു കുടിശിക വന്നതിൽ രണ്ട് ഗഡുക്കൾ വിതരണം ചെയ്തു. കുടിശികയിൽ ഒരു ഗഡുകൂടി ഈ മാസം നൽകുകയാണ്. ബാക്കി രണ്ടു ഗഡുവും ഈവർഷംതന്നെ വിതരണം ചെയ്യും. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ മികച്ച നേട്ടമാണ്