
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.തദ്ദേശസ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേരിൽ അർഹരായ മുഴുവൻ പേർക്കും റേഷൻകാർഡ് നൽകി.
പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനോടകം 1779 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ സാധിച്ചു എന്നത് ഭക്ഷ്യവകുപ്പിന്റെ കാര്യക്ഷമതയുടെ നേർക്കാഴ്ചയാണ്. റേഷൻ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉൽപ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നത്. മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇന്ന് കെ-സ്റ്റോറുകളിൽ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നു എന്നത് ഈ സംരംഭത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.
എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തുന്നതിന് സഹായകമാകും.നിത്യോപയോഗ സാധനങ്ങളെല്ലാം പൊതുവിപണിയെക്കാളും കുറഞ്ഞവിലയ്ക്ക് സപ്ലൈകോ വിൽപ്പനശാലകളിലൂടെ ലഭ്യമാക്കുന്നു.ഭക്ഷ്യവകുപ്പിന്റെ ഈ നൂതനമായ കാൽവയ്പ്പുകൾ പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുന്നു.