പുത്തൻ വിപണികളിൽ കയർമേഖല

കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.

 

കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ൽ 7,000 ടൺ ആയിരുന്നത് 28,000 ടണ്ണായി ഉയർന്നു. 2025ഓടെ ഇത് 70,000 ടണ്ണായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വർഷം 11,900 ടൺ കയർ സംഭരിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കയർ മേഖലയുടെ പൂർണ യന്ത്രവത്കരണം സാധ്യമാക്കും. ചകിരിമില്ലുകളുടെ എണ്ണം 500 ആയും, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 10,000 ആയും, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 300 ആയും ഉയർത്താൻ പദ്ധതിയുണ്ട്.

 

ഇതിന്റെ ഭാഗമായി ഇതിനകം 1,500 ഓട്ടോമേറ്റഡ് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു. 5 സംഘങ്ങളിൽ ഓട്ടോമാറ്റിക് മെഷീനുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു. കയർഫെഡിന്റെ താവം, മാമ്പറ്റ യൂണിറ്റുകളിൽ ആധുനിക ഡി.എഫ്. മെഷിനറികൾ സ്ഥാപിച്ചു. 4 കയർ സംഘങ്ങളിലും കയർഫെഡിലുമായി 11 ഫുള്ളി ഓട്ടോമാറ്റിക് ലൂമുകൾ സ്ഥാപിക്കാനും കഴിഞ്ഞു. കയർ കോർപ്പറേഷനിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലനകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നൂതന ഉത്പന്നങ്ങൾ വികസിപ്പിക്കാനും സർക്കാർ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

 

കയർ ഭൂവസ്ത്രം ഉത്പാദിപ്പിക്കുന്നതിന് നിലവിലുള്ള ലൂമുകളേക്കാൾ ഇരട്ടി ശേഷിയും വിലക്കുറവുമുള്ള മാഗ്നെറ്റിക് ലൂം കെ.എസ്.സി.എം.എം.സി വികസിപ്പിച്ചെടുത്തു. രണ്ട് മാഗ്നെറ്റിക്ക് ലൂമുകൾ സ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരുന്നു. 500 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകളും 10 ഡിഫൈബറിംഗ് മെഷീനുകളും നവീകരിച്ച് ഉത്പാദനം വർധിപ്പിക്കാനായി 1.47 കോടി രൂപയാണ് അനുവദിച്ചത്.

 

ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നുണ്ട്. വിവിധതരം കയർ കോമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ബോർഡുകളും വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഉണക്കത്തൊണ്ടിൽനിന്നും ഹസ്‌ക് ചിപ്‌സ് ഒരുക്കുന്ന യൂണിറ്റുകൾ, പിത്ത് പ്രോസസിംഗ് യൂണിറ്റുകൾ, ബൈൻഡർലെസ് ബോർഡ്, കയർ കോമ്പോസിറ്റ് ബോർഡ് എന്നിവ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് മൊബൈൽ ടെൻഡർ കോക്കനട്ട് ക്രഷിംഗ് മെഷീൻ, പിയാറ്റ്‌കോൾ ഡോട്ട്‌സ്, ക്രഷ്ഡ് ടെൻഡർ കോക്കനട്ട്, പോട്ടിംഗ് ഫില്ലർ ടെക്‌നോളജി എന്നിവ വികസിപ്പിച്ചു. പുതിയതായി വികസിപ്പിച്ച കയർ കൊണ്ടുള്ള ഗ്രോ ബാഗായ ഇ-കയർ ബാഗ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഫോമിലിന് കൈമാറി. ഖരമാലിന്യ സംസ്‌കരണത്തിന് വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ആക്ടീവ്പീറ്റ് എന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചു. എൻ.ഐ.ഐ.എസ്.റ്റി.സി.എസ്.ഐ.ആറുമായി ചേർന്ന് ബൈൻഡർലെസ് ബോർഡ്, ഇലക്ട്രിക്കൽ ഇൻസുലേറ്റർ എന്നിവ വികസിപ്പിച്ചു, പേറ്റന്റിംഗ് നടപടികൾ നടന്നുവരുന്നു.

 

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനും ഉത്പന്നങ്ങൾ ആഗോള തലത്തിൽ വിറ്റഴിക്കാനും സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. പരമ്പരാഗത തൊഴിലാളികളുടെ ദിവസക്കൂലിയിലെ സർക്കാർ വിഹിതമായ 110 രൂപ അനുവദിച്ചു നൽകാനായി 58.40 കോടി രൂപ വിതരണം ചെയ്തു. ഓൺലൈൻ വഴിയും അന്താരാഷ്ട്ര കമ്പനികളുമായും കരാറിൽ ഏർപ്പെട്ട് കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. കയർഫെഡിന്റെ 22 ഗോഡൗണുകളിലും കയർ കോർപ്പറേഷന്റെ 5 ഗോഡൗണുകളിലും കെട്ടിക്കിടന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിച്ചത് കയർ മേഖലക്ക് വലിയ ഉണർവാണ് നൽകിയത്.

 

2022-23ൽ 500 ഓട്ടോമേറ്റഡ് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചതിലൂടെ 550 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കയർ സഹകരണസംഘങ്ങളിലെ ശരാശരി വരുമാനം 2015-16ൽ പ്രതിവർഷം 13,380 ആയിരുന്നത് 2021-22ൽ 50,000 കവിഞ്ഞു. 2023-24 സാമ്പത്തിക വർഷം 13.58 കോടി രൂപ 18,847 തൊഴിലാളികൾക്കായി ഇൻകം സപ്പോർട്ട് പദ്ധതിയിൽ വിതരണം ചെയ്തു. 2024-25ൽ 12.494 കോടി രൂപ 14,061 തൊഴിലാളികൾക്കായി വിതരണം ചെയ്തു. പ്രൊഡക്ഷൻ & മാർക്കറ്റിംഗ് ഇൻസെന്റീവ് ഇനത്തിൽ 2022-23ൽ 10.5 കോടി രൂപയും, 2023-24ൽ 8.28 കോടി രൂപയും, 2024-25ൽ 6.4003 കോടി രൂപയും കയർ സംഘങ്ങൾക്കായി അനുവദിച്ചു.

 

കയർ വ്യവസായത്തിന്റെ ചരിത്രവും കരവിരുതും വൈവിധ്യവും പ്രദർശിപ്പിക്കാനും കയർ കേരളയെ ബ്രാൻഡ് ചെയ്യാനും ആലപ്പുഴയിൽ കയർ മ്യൂസിയങ്ങൾ സ്ഥാപിച്ചുവരുന്നു. മുസിരിസ് പ്രോജക്ട് ലിമിറ്റഡാണ് ഇതിന്റെ നിർമ്മാണം നടത്തുന്നത്. ഒഡീഷയിലെ ഖനിയിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നു. എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതി പ്രകാരം, 2024 മാർച്ച് വരെ 60 ലക്ഷം ച.മീറ്ററും, 2025 മാർച്ച് വരെ 51 ലക്ഷം ച.മീറ്ററും കയർ ഭൂവസ്ത്രം വിതരണം ചെയ്തു. ദേശീയപാതകളുടെ നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചത് കയർ മേഖലക്ക് വലിയ അംഗീകാരമാണ്.

 

2020-21 ലെ വെർച്വൽ കയർ മേളയിൽ 750 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചത് കയർ ഉത്പന്നങ്ങളുടെ ആഗോള സ്വീകാര്യതയ്ക്ക് തെളിവാണ്. സർക്കാർ ധനസഹായത്തോടെ കയർ കോർപറേഷൻ ആരംഭിച്ച പരിശീലന പരിപാടി വഴി 300 പേർ പരിശീലനം പൂർത്തിയാക്കി.

 

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ തലസ്ഥാന നഗരിയിലെ ലുലു ഷോപ്പിംഗ് മാളിൽ അത്യാധുനിക മാട്രസ് എക്സ്പീരിയൻസ് ഷോറൂം ആരംഭിച്ചത് കയർ വ്യവസായ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനം ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഷോറൂം തുറക്കുന്നത്. കയർ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തുടരുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ