ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം

ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
 

കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും ഉൾപ്പെടുന്നു. മൈക്രോബയോളജി മാനദണ്ഡങ്ങൾ പരിശോധിക്കാനായി റാന്നിയിൽ ഒരു സബ് ജില്ലാ ലാബും പ്രത്യേകം പ്രവർത്തിച്ചുവരുന്നു.
 

എല്ലാ ലാബുകളിലും IS 3025 അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് നടക്കുന്നത്. ജില്ലാ ലാബുകളിൽ 17 മുതൽ 25 വരെ പാരാമീറ്ററുകൾ പരിശോധിക്കാൻ സൗകര്യമുണ്ട്. ഉപജില്ലാ ലാബുകളിൽ കുറഞ്ഞത് 10 പാരാമീറ്ററുകളാണ് പരിശോധിക്കുന്നത്. എറണാകുളത്തെ എസ്.ആർ.ഐയിൽ ഘനലോഹ സാന്നിധ്യം ഉൾപ്പെടെ 33 പാരാമീറ്ററുകളും കീടനാശിനി സാന്നിധ്യവും പരിശോധിക്കാനാകും. ഓരോ പരിശോധനയ്ക്കും 3 മുതൽ 5 ദിവസം വരെയാണ് സാധാരണയായി വേണ്ടിവരുന്ന സമയം. ജില്ല ലാബുകളിൽ പരിശോധിക്കുന്ന സാമ്പിളുകളിൽ നിന്നും 5% സാമ്പിളുകൾ രാസ ഭൗതിക ഗുണനിലവാരം അറിയുന്നതിനുള്ള ക്രോസ് ചെക്കിങ്ങും നടത്തുന്നുണ്ട്.
 

പൊതുജനങ്ങൾക്ക് ജലഗുണനിലവാര പരിശോധനാ നടപടികൾ ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം ജല അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. qpay.kwa.kerala.gov.in എന്ന വെബ്‌സൈറ്റിൽ പണമടച്ച്, കുടിവെള്ള സാമ്പിൾ അതത് ലാബുകളിൽ എത്തിച്ചാൽ, ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവിധ പരിശോധനകൾക്കുള്ള ഗാർഹിക നിരക്കുകൾ 50 രൂപ മുതൽ 250 രൂപ വരെയും, ഗാർഹികേതര നിരക്കുകൾ 100 രൂപ മുതൽ 500 രൂപ വരെയുമാണ്. മൂന്നോ അതിൽ കുറവോ പാരാമീറ്ററുകളാണ് പരിശോധിക്കുന്നതെങ്കിൽ 100 രൂപ അധികമായി ഈടാക്കും. ഇരുവിഭാഗത്തിലും പരിശോധനകളുടെ പാക്കേജുകളും ലഭ്യമാണ്. വിശദമായ നിരക്കുകൾക്ക്: kwa.kerala.gov.in/en/quality-testing/
 

രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച 2 ലിറ്റർ വെള്ളവും, ബാക്ടീരിയ പരിശോധനയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലിലിറ്റർ വെള്ളവുമാണ് സാമ്പിളായി എത്തിക്കേണ്ടത്. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ kwa.kerala.gov.in/en/water-testing ൽ അറിയാം.
 

ഗുണനിലവാരം ഇല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ അതത് വ്യക്തികളെയോ, അധികാരികളെയോ ബോധ്യപ്പെടുത്തി പ്രതിവിധി നിർദേശിക്കും. ഗ്രാമീണ മേഖലകളിൽ നടത്തുന്ന പരിശോധനാ ഫലങ്ങൾ ejalshakti.gov.in/WQMIS/ പോർട്ടലിൽ രേഖപ്പെടുത്തുകയും പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യും.
 

ഭാവിതലമുറയെ ശുദ്ധജലത്തിന്റെ പ്രാധാന്യം പഠിപ്പിക്കാനും അടിസ്ഥാന പരിശോധനകൾ നടത്താനും ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. നവകേരളം കർമ്മ പദ്ധതി - 2 ൽ ഉൾപ്പെടുത്തി ഇതിനായി 5.19 കോടി രൂപ വിനിയോഗിച്ചു. 313 സ്‌കൂളുകളിൽ ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കാനുള്ള ഭരണാനുമതി പ്രകാരം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ 130 സ്‌കൂളുകളിൽ പദ്ധതി പൂർത്തീകരിച്ചു. 157 സ്‌കൂളുകളിൽ പ്രവൃത്തികൾ പുരോഗമിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കാനുള്ള മികച്ച ഇടപെടലാണ് ജലഗുണനിലവാര പരിശോധനാ ശൃംഖല.

അനുബന്ധ ലേഖനങ്ങൾ

വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
കരുതലായ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍
കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ