ലൈഫിലൂടെ വീടായത് 5,82,172 പേര്‍ക്ക്‌

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം. ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു. ഇതിൽ 4,57,055 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 1,25,117 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

 

മുമ്പ് ഭവനനിർമ്മാണ ധനസഹായം ലഭിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമ്മാണം പൂർത്തീകരിക്കാത്ത 54,116 കുടുംബങ്ങളെയും ലൈഫ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി സഹായം നൽകി. സാധാരണ ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയും ദുർഘട പ്രദേശങ്ങളിലെ പട്ടികവർഗക്കാർക്ക് 6 ലക്ഷം രൂപയും ലൈഫ് ധനസഹായമായി നൽകുന്നു.

 

2017-ൽ തയാറാക്കിയ ലൈഫ് പട്ടികയിലെ എല്ലാ ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും പരിഗണിച്ചതിന് ശേഷം, ആദ്യ ലിസ്റ്റിൽ ഉൾപ്പെടാനാകാതെ പോയ അർഹരായവരെ കണ്ടെത്താൻ 2020-ൽ പുതിയ അപേക്ഷകൾ ക്ഷണിച്ചു. ഈ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച്, ഗ്രാമ /വാർഡ് സഭകളുടെ അംഗീകാരത്തോടെ അതത് തദ്ദേശ സ്ഥാപനങ്ങൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് ഗുണഭോക്താക്കൾക്ക് ധനസഹായം നൽകി തുടങ്ങുകയും ചെയ്തു.

 

ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നു. ഇതിനകം 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ രണ്ട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ഒരു ഭവന സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, പങ്കാളിത്തം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ഇതുവരെ 960 ഫ്‌ളാറ്റുകൾ ഭൂരഹിത ഭവനരഹിതർക്ക് പൂർത്തീകരിച്ച് കൈമാറി.

 

പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), അടിമാലി (ഇടുക്കി), കരിമണ്ണൂർ (ഇടുക്കി), കടമ്പൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ ലൈഫ് മിഷൻ നേരിട്ടും, തിരുവനന്തപുരം നഗരസഭയുടെ സ്പോൺസർഷിപ്പിൽ മണ്ണന്തലയിലും, എറണാകുളം ജില്ലയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, GCDA, കൊച്ചിൻ കോർപ്പറേഷൻ ലൈഫ് മിഷനും ചേർന്നും, മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നഗരസഭയും ലൈഫ് മിഷനും ചേർന്നും, തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തും ചേർന്നുമാണ് ഈ ഭവന സമുച്ചയങ്ങൾ യാഥാർത്ഥ്യമാക്കിയത്.

 

ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കൾക്കായി ഭൂമി കണ്ടെത്തുന്നതിനുള്ള 'മനസ്സോടിത്തിരി മണ്ണ്' എന്ന ക്യാമ്പയിൻ വലിയ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 21.76 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്/ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകിക്കഴിഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഭൂമി നൽകുന്ന പദ്ധതിയും ലയൺസുമായി ചേർന്ന് 100 വീടുകൾ ഉൾപ്പെടുന്ന വില്ലേജ് നിർമ്മിക്കുന്ന പദ്ധതിയും പുരോഗതിയിലാണ്.

 

ലൈഫ് പദ്ധതിക്ക് വേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തിരിച്ചടവ് ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നത് അവയുടെ കടബാധ്യത കുറയ്ക്കുന്നു. ലൈഫ് മിഷൻ, വെറുമൊരു ഭവന നിർമ്മാണ പദ്ധതിയല്ല, മറിച്ച് ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നൽകി, സാമൂഹിക സമത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്.

അനുബന്ധ ലേഖനങ്ങൾ

വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ