വികസനത്തിന്റെ മുഖമായി വിഴിഞ്ഞം

ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
 

മുൻകരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതലാണ് സംസ്ഥാനത്തിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. കരാറിൽനിന്ന് പിന്മാറിയാൽ സർക്കാരിന് വൻ നഷ്ടപരിഹാരം നൽകേണ്ട, 2045ൽ മാത്രം അന്തിമഘട്ടം പൂർത്തിയാക്കേണ്ട ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയതോടെ സപ്ലിമെന്ററി കരാറിലൂടെ 2028ൽ തന്നെ പൂർത്തിയാകുന്ന പദ്ധതിയായി വിഴിഞ്ഞം മാറി, 2034 മുതൽ സംസ്ഥാനത്തിന് വരുമാനവും ലഭിച്ചു തുടങ്ങും. നിർമ്മാണം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.
 

രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻസ്ഷിപ്‌മെന്റ്, സെമി ഓട്ടോമേറ്റഡ് തുറമുഖം എന്നീ ഖ്യാതികളൊക്കെ വിഴിഞ്ഞത്തിന് സ്വന്തം. 2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു വിഴിഞ്ഞം ആഗോളശ്രദ്ധനേടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്.
 

രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും (തിരിച്ചടയ്ക്കേണ്ടതായുള്ള വി.ജി.എഫ് വായ്പ ) 2497 കോടി രൂപ അദാനി പോർട്സും വഹിക്കുന്നു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ 114.30 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന പുലിമുട്ട് നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിങ്ങോടെയാണ് പൂർത്തിയാക്കിയത്.
 

അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ വഴിയായതിനാൽ ഉണ്ടായിരുന്ന വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും നികത്താൻ വിഴിഞ്ഞത്തിന് കഴിയും. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ച വിഴിഞ്ഞത്ത് 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 35 ശതമാനം പേരും തദ്ദേശീയരാണ്. നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു കേരളം.

അനുബന്ധ ലേഖനങ്ങൾ

വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ