വി‍ജയ വിഴിഞ്ഞം, രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുറപ്പിച്ച് 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തും. ലോകത്തെ കേരളത്തിന്റെ തീരങ്ങളിലേക്ക് നയിച്ച വിഴിഞ്ഞം, സർക്കാരിന്റെ കൃത്യമായ വീക്ഷണത്തിന്റേയും പ്രതിബദ്ധതയുടേയും ഫലമാണ്. ദിശാബോധത്തോടെയുള്ള സുതാര്യമായ പ്രവർത്തനങ്ങൾ വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി കൂടുതൽ വേ​ഗത്തിൽ സഫലമാക്കി. കേരളം ഇന്ന് ഇന്ത്യയുടെ തന്നെ പ്രധാന വാണിജ്യ-വ്യാപാര കേന്ദ്രവും സാമ്പത്തിക ഉറവിടവുമായി മാറുന്ന പ്രക്രിയയിൽ കൂടുതൽ കരുത്ത് പകർന്ന് സർക്കാരും സർക്കാർ സംവിധാനങ്ങളും കർമ്മനിരതമാണ്.  

 

2015ലാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ (PPP) വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവച്ചത്. തുടർന്ന് 2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി 'ഷെൻ ഹുവ 15 എ' ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമായിത്തുടങ്ങി. 

 

വിഴിഞ്ഞം വരും മുമ്പ്‌ ഇന്ത്യയ്‌ക്ക്‌ ഡീപ്‌ വാട്ടർ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ പോർട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ ചരക്കിന്റെ 75 ശതമാനം വിദേശതുറമുഖങ്ങളിൽ കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. കൊളംബോ, സിംഗപ്പുർ, സലാല, ദുബായ്‌ തുറമുഖങ്ങളെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇതിലൂടെ ശരാശരി പ്രതിവർഷം 2500 മുതൽ 3000 കോടി രൂപ വരെ ഇന്ത്യയ്‌ക്ക്‌ വരുമാന നഷ്ടമുണ്ടായി. കൂടാതെ കയറ്റുമതി/ഇറക്കുമതി മേഖലയിലെ വ്യാപാരികൾക്ക് ഓരോ കണ്ടെയ്‌നറിനും ഉയർന്ന ചെലവ് വഹിക്കേണ്ടിയും വന്നിരുന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യങ്ങളോടെ രൂപപ്പെടുത്തി വികസിപ്പിക്കുന്നതിലൂടെ ഈ സങ്കീർണതകൾക്ക് പരിഹാരമാകുകയാണ്. ഇന്ത്യൻ ചരക്കുകളുടെ ആഗോള ലോജിസ്റ്റിക് ശൃംഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ്. യൂറോപ്പ്, ഗൾഫ്, ഫാർ ഈസ്റ്റ് മേഖലയിലേക്കുള്ള പ്രധാന അന്തർദേശീയ കടൽമാർഗങ്ങൾക്ക് സമീപം, 18-20 മീറ്റർ പ്രകൃതിദത്ത ജലആഴം, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, 20,000 TEU ശേഷിയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഴിഞ്ഞം ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള ഡീപ്സീ പോർട്ടായി മാറുന്നു. രാജ്യത്തുള്ള ലോജിസ്റ്റിക് ശേഷി ശക്തിപ്പെടുത്തുന്നതിനും, വിദേശ ആശ്രയത്വം കുറയ്ക്കുന്നതിനും, കയറ്റുമതി- ഇറക്കുമതി കൂടുതൽ കാര്യക്ഷമമായി സാദ്ധ്യമാക്കുന്നതിനുമുള്ള നിർണായക കേന്ദ്രമായാണ് വിഴിഞ്ഞം തുറമുഖം വിലയിരുത്തപ്പെടുന്നത്.

 

2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം  246-ലധികം കണ്ടെയിനർ കപ്പലുകൾ തുറമുഖം കൈകാര്യം ചെയ്തു. കൂടാതെ 5 ലക്ഷം TEUs-ഓളം ചരക്ക് കൈമാറി. ആകെ വരുമാനം 243 കോടി രൂപയാണ് ലഭിച്ചത്. 2025 ഫെബ്രുവരിയിൽ, 15 തെക്കുകിഴക്കൻ ഇന്ത്യൻ തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി. 40 കപ്പലുകളിൽ നിന്ന് 78,833 TEUs കൈമാറിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ വിഴിഞ്ഞം തുറമുഖം ആഭ്യന്തരതലത്തിൽ വിവിധ റെക്കോർഡുകൾ  കൈവരിച്ചുകഴിഞ്ഞു. 2025 ഏപ്രിൽ 9-ന് ലോകത്തിലെ ഏറ്റവും വലിയ ഇക്കോ-ഫ്രണ്ട്ലി കണ്ടെയ്‌നർ കപ്പലായ MSC Turkiye വിഴിഞ്ഞത്ത് നങ്കൂരമിട്ടത്, തുറമുഖത്തിന്റെ ആഗോള അംഗീകാരം കൂടുതൽ ഊട്ടിയുറപ്പിച്ചു.

 

വിഴിഞ്ഞം രാജ്യത്തിന്റെ ചരക്ക്‌ നീക്കത്തെ നിയന്ത്രിക്കുന്ന നിർണായക തുറമുഖമായി മാറിയിട്ടുണ്ട്. 24346 ടിഇയു കണ്ടെയ്‌നറുവരെ കയറ്റി വരുന്ന മദർഷിപ്പുകൾക്ക്‌ അനായാസം ഇവിടെ വന്നുപോകാനും. അന്താരാഷ്‌ട്ര കപ്പൽച്ചാലിൽ നിന്ന്‌ 10 മൈൽ മാത്രം (18 കിലോമീറ്റർ) അകലെയാണ്‌ തുറമുഖം. ചൈനയിൽ നിന്ന്‌ 10 ദിവസത്തിനകം കപ്പൽ എത്തും. വിഴിഞ്ഞത്തുനിന്ന്‌ 22 ദിവസം കൊണ്ട്‌ യൂറോപ്പിലേക്കും 35 ദിവസത്തിനുള്ളിൽ അമേരിക്കയിലേക്കും കപ്പൽ എത്തും. നിലവിൽ കൊച്ചിയിൽ നിന്നോ തൂത്തുക്കുടിയിൽ നിന്നോ ഒരു കപ്പൽ എത്താൻ രണ്ടുമാസത്തിൽക്കൂടുതൽ എടുക്കും. വിഴിഞ്ഞത്തെ ലിറ്ററൽ ഡ്രിഫ്റ്റ് വളരെ കുറവായതിനാൽ, ഡ്രെഡ്‌ജിങ്, പ്രവർത്തന ചെലവ് എന്നിവയും കുറയ്ക്കാം. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമിതി. അതിനാൽ ഏതു കാലാവസ്ഥയിലും തുറമുഖം പ്രവർത്തന യോഗ്യമാണ്. ഈ തുറമുഖം, റോഡ് (NH 47 -2 കി.മി.), റെയിൽ (12 കി.മി.), എയർപോർട്ട് (തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 15 കി.മി.) എന്നീ മികച്ച കണക്ഷൻ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ മുൻനിർത്തി പോർട്ട് കണക്ടിവിറ്റി ഉൾപ്പടെ 17 ദേശീയപാത പദ്ധതികൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. 20 വർഷം മുന്നിൽക്കണ്ടുള്ള പദ്ധതികളാണിവ. അടുത്ത വർഷത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 വികസനം പൂർത്തിയാക്കും. കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന 793.68 കി ലോമീറ്റർ മലയോര പാതയുടെ 250 കിലോമീറ്റർ പണി പൂർത്തിയായി. ലെവൽക്രോസില്ലാത്ത കേരളത്തിന്റെ ഭാഗമായി നാല് റെയിൽവേ മേൽപ്പാലം രണ്ടുമാസത്തിനുള്ളിൽ തുറക്കും. പൊതുമരാമത്തിന്റെ രൂപകൽപ്പന നയം നടപ്പാക്കാൻ പ്രത്യേകം ഡിസൈൻ ലാബുകളും ഇൻകുബേഷൻ സെന്ററുകളും തുടങ്ങും.

 

ഇന്ത്യയുടെ ആദ്യ സെമി ഓട്ടോമേറ്റഡ് അന്താരാഷ്ട്ര ഡീപ്സീ കണ്ടെയ്നർ പോർട്ടായി വിഴിഞ്ഞം ഉയരുമ്പോൾ, നൂതന സാങ്കേതിക വിദ്യകളിലൂടെ സമുദ്രവാണിജ്യത്തിന്റെ ഭാവി നിർവചിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖം വെറും ബിസിനസ് കണക്ടിവിറ്റി മാത്രമല്ല, രാജ്യത്തിന്റെ സാങ്കേതിക നവീകരണവും സാമൂഹിക പരിവർത്തനവും ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനമാണ്. വേഗതയും കാര്യക്ഷമതയും ഉയർത്തുന്ന ഓട്ടോമേഷൻ സൗകര്യങ്ങൾ, ടെർമിനൽ ഓപ്പറേറ്റിങ് സിസ്റ്റം (TOS), സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച്  വനിതാ പങ്കാളിത്തം, സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് സിസ്റ്റങ്ങൾ എന്നിങ്ങനെ നീളുന്ന മികവിന്റെ പട്ടികയും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. വിഴിഞ്ഞം പോലുള്ള വലിയ പദ്ധതികളുടെ ഭാ​ഗമായി കേരളത്തിന്റെ തൊഴിൽ മേഖലയിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്. അതിന്റെ ആസൂത്രണങ്ങളിലും പ്രവർത്തനങ്ങളിലും സർക്കാർ ദത്തശ്രദ്ധ പുലർത്തുന്നുണ്ട്.    

 

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണത്തിനുള്ള ആകെ മുതൽമുടക്ക് 8,867 കോടി രൂപയാണ്. ഇതിൽ 5,595 (63%) കോടി രൂപ സംസ്ഥാന സർക്കാരും അദാനി കമ്പനി 2,454 കോടി രൂപയും (28%) വി.ജി.എഫ് ആയി 818 കോടി രൂപ (9%) യും ആണ്  ചെലവഴിക്കുന്നത്.  പുലിമുട്ട് നിർമിക്കാനുള്ള 1,350 കോടി രൂപ സർക്കാർ നൽകും. പുറമേ, റെയിൽപാതയ്ക്കായി 1,482.92 കോടി രൂപയും ചെലവഴിക്കും. തുറമുഖത്തിൻ്റെ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂർണ തുറമുഖം യാഥാർഥ്യമാകും. സർക്കാരിന്റെ  ശക്തമായ പിന്തുണയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി പുതിയ തൊഴിൽസാദ്ധ്യതകളും, വാണിജ്യവികസനമാർഗങ്ങളും ഒരുക്കുന്നതിലൂടെ കേരളം ഒരു ആഗോള ബിസിനസ്സ് ഹബ്ബായി മാറും.

 

വിഴിഞ്ഞം നാൾവഴികൾ; നേട്ടങ്ങൾ, 
റെക്കോഡുകൾ

 

● 2015ല്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
● ട്രയൽറൺ 2024 ജൂലൈ 12 ന്‌ ആരംഭിച്ചു
● 2024 ഡിസംബർ മൂന്നിന്‌ 
വാണിജ്യ പ്രവർത്തനം ആരംഭിച്ചു
● ഇതുവരെ 285 കപ്പലുകൾ
 എത്തി
● നികുതി വരുമാനം 250 കോടി
● 2025 ഫെബ്രുവരിയിൽ 
ചരക്കുനീക്കത്തിൽ ദക്ഷിണ, 
കിഴക്കൻ തുറമുഖങ്ങളിൽ
 ഒന്നാംസ്ഥാനം
● 24116 ടിഇയു കണ്ടെയ്‌നറുമായി
 എംഎസ്‌സി ക്ലോഡ്‌ ഗിറാർഡെറ്റ്‌
 വിഴിഞ്ഞത്ത്‌ എത്തി. 
 ആദ്യമായാണ്‌ ഈ കപ്പൽ
 ഇന്ത്യൻ തുറമുഖത്തെത്തുന്നത്‌
● ഒറ്റക്കപ്പലിൽ നിന്ന്‌ 10330 ടിഇയു
 കണ്ടെയ്‌നർ കൈകാര്യം 
ചെയ്‌തു. രാജ്യത്ത്‌ റെക്കോഡ്‌.
● 16.80 മീറ്റർ ഡ്രാഫ്‌റ്റുള്ള എം എസ്‌സി കാർമലീറ്റ വിഴിഞ്ഞത്ത്‌ എത്തി. ഇന്ത്യയിൽ ആദ്യം.

അനുബന്ധ ലേഖനങ്ങൾ

കരുതലോടെ കൈപിടിച്ച് കേരളം: അതിജീവനത്തിന്റെ മാതൃകയായി വയനാട് പുനരധിവാസ ടൗൺഷിപ്പ്
2024 ജൂലൈ 29-ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല ജനതയെ നവജീവിതത്തിലേക്ക് നയിക്കാൻ കേരള സർക്കാർ വിഭാവനം ചെയ്ത 'വയനാട് മാതൃകാ ടൗൺഷിപ്പ്' യാഥാർത്ഥ്യമാകുന്നു. ദുരന്തം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ പുനരധിവാസ ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ് ഈ ടൗൺഷിപ്പ്.    പുഞ്ചിരിമട്ടം മേഖലയിൽ ആരംഭിച്ച ആദ്യ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകൾ പ്രദേശത്തെ പൂർണ്ണമായും തകർത്ത് ഭൂപ്രകൃതിയെ ആകെമാനം മാറ്റിമറിച്ചു.
കൂടുതൽ വിവരങ്ങൾ
ലോക കേരളസഭ: നവകേരള നിർമ്മിതിയിലെ ആഗോള മലയാളി കരുത്ത് 
ലോകമെമ്പാടുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയായ 'ലോക കേരളസഭ' അഞ്ചാം പതിപ്പ് പിന്നിടുന്നു. ഈ ആഗോള സംഗമം, പ്രവാസി മലയാളികളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകൾക്കും നയരൂപീകരണത്തിനുമുള്ള വേദിയായി അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
സ്ത്രീ സുരക്ഷാ പദ്ധതി: സ്ത്രീപക്ഷ നവകേരളത്തിന്റെ കരുത്തുറ്റ കാൽവെപ്പ്
സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കി അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഈ പദ്ധതി, സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ഉയർത്തുന്നതിനായുള്ള നിർണായക ഇടപെടലാണ്.
കൂടുതൽ വിവരങ്ങൾ
ഹരിത മാതൃക സൃഷ്ടിച്ച് കേരളം, സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കേരള സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി-ശുചിത്വ പ്രവർത്തനങ്ങളിലൊന്നാണ്. സംസ്ഥാനത്തെ മുഴുവൻ മേഖലയിലും ശുചിത്വം ഉറപ്പാക്കുന്നതിലൂടെ ഒരു ഹരിത കേരളം സൃഷ്ടിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിട്ടത്.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: നവകേരളത്തിന്റെ ഡിജിറ്റൽ നട്ടെല്ല്
ഇന്റർനെറ്റ് ഒരു പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായ കേരളം, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കി കൊണ്ട് ആരംഭിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. നഗര-ഗ്രാമ ഡിജിറ്റൽ അന്തരം കുറയ്ക്കുകയും സംസ്ഥാനത്തെ ഓരോ വീടിനും സ്ഥാപനത്തിനും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം.
കൂടുതൽ വിവരങ്ങൾ
ആർദ്രം മിഷൻ: ജനകീയ ആരോഗ്യരംഗത്ത് നവകേരളത്തിന്റെ കരുതൽ
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് 'ആർദ്രം മിഷൻ'. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിൽ, അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ജനസൗഹൃദ സേവനങ്ങളും ഗ്രാമതലങ്ങളിൽ വരെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വിദ്യാകിരണം: പൊതുവിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ് 
2017-2018 അധ്യയന വർഷത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വൻ മാറ്റങ്ങൾക്കാണ് ചുക്കാൻ പിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമായ കേരളം, പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് 'വിദ്യാകിരണം'.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ: നവകേരളത്തിന്റെ കരുതലായി സമ്പൂർണ്ണ പാർപ്പിട പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുൻനിര പദ്ധതിയാണ് ലൈഫ് മിഷൻ (Livelihood Inclusion and Financial Empowerment). സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവർക്ക് തലചായ്ക്കാൻ ഒരിടം നൽകുന്നതിനൊപ്പം, അവരെ സാമൂഹികവും സാമ്പത്തികവുമായി ശാക്തീകരിക്കുക എന്ന വിശാലമായ ദർശനമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
കൂടുതൽ വിവരങ്ങൾ