
2024 ജൂലൈ 29-ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല ജനതയെ നവജീവിതത്തിലേക്ക് നയിക്കാൻ കേരള സർക്കാർ വിഭാവനം ചെയ്ത 'വയനാട് മാതൃകാ ടൗൺഷിപ്പ്' യാഥാർത്ഥ്യമാകുന്നു. ദുരന്തം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ പുനരധിവാസ ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ് ഈ ടൗൺഷിപ്പ്.
പുഞ്ചിരിമട്ടം മേഖലയിൽ ആരംഭിച്ച ആദ്യ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകൾ പ്രദേശത്തെ പൂർണ്ണമായും തകർത്ത് ഭൂപ്രകൃതിയെ ആകെമാനം മാറ്റിമറിച്ചു. എന്നാൽ, ഈ മഹാദുരന്തത്തെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തനത്തിലും, പുനരധിവാസ നടപടികളിലും, മാനുഷിക പ്രവർത്തനത്തിലും, ദുരന്തനിവാരണത്തിലും, അതിജീവനത്തിലും ദേശീയ തലത്തിൽത്തന്നെ മികച്ച മാതൃക സൃഷ്ടിക്കാൻ കേരളത്തിന് സാധിച്ചു. ദുരന്തബാധിതരെ കേവലം പുനരധിവസിപ്പിക്കുക എന്നതിലുപരി, അവരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കി സുസ്ഥിരമായ ഒരു ജനജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ആകെ വിഭാവനം ചെയ്ത 410 വീടുകളിൽ ആദ്യഘട്ടത്തിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
കൽപ്പറ്റ നഗരസഭാ പരിധിയിലെ 64.4075 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൗൺഷിപ്പ് ഒരുക്കിയത്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന സുസ്ഥിര നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഓരോ കുടുംബത്തിനും 7 സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് നൽകുന്നത്. സിറ്റൗട്ട്, ലിവിങ് റൂം, പ്രധാന കിടപ്പുമുറി, രണ്ട് അധിക മുറികൾ, സ്റ്റഡി റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഉൾപ്പെടുന്നു. ഭാവിയിൽ ആവശ്യാനുസരണം രണ്ടാമതൊരു നില കൂടി പണിയാൻ സാധിക്കുന്ന വിധത്തിലാണ് വീടുകളുടെ സ്ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടുകൾക്ക് പുറമെ ഒരു ജനസമൂഹത്തിന് ആവശ്യമായ എല്ലാ പൊതുസൗകര്യങ്ങളും ഇവിടെ ഒരുക്കുന്നു.
ലബോറട്ടറി, ഫാർമസി, ഒ.പി, വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ എന്നിവയടങ്ങുന്ന ക്ലിനിക്ക്. കടകൾ, ഓപ്പൺ മാർക്കറ്റ്, പാർക്കിംഗ് സൗകര്യം. ആധുനിക അംഗൻവാടി, ലൈബ്രറി, കളിസ്ഥലം, സ്പോർട്സ് ക്ലബ്, ഓപ്പൺ എയർ തിയേറ്റർ. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന മൾട്ടി-പർപ്പസ് ഹാൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത നിവാരണ നിധി (SDRF) എന്നിവയ്ക്ക് പുറമെ സ്പോൺസർഷിപ്പ്, സി.എസ്.ആർ ഫണ്ടുകൾ എന്നിവയും ഈ ദൗത്യത്തിനായി വിനിയോഗിച്ചു. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിന്റെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം മുതൽ സ്ഥിരമായ പുനരധിവാസം വരെയുള്ള സർക്കാരിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. വാടക, ചികിത്സാ സഹായം, അടിയന്തര ധനസഹായം എന്നിവയായി 2025 ജൂൺവരെയുള്ള കാലയളവിൽ 25.64 കോടി രൂപ നേരിട്ട് വിതരണം ചെയ്തു. റേഷൻ കാർഡ് മുതൽ ആധാരങ്ങൾ വരെയുള്ള സുപ്രധാന രേഖകൾ പ്രത്യേക അദാലത്തുകളിലൂടെ സൗജന്യമായി ലഭ്യമാക്കി.
തൊഴിൽ നഷ്ടപ്പെട്ട ജീപ്പ് ഡ്രൈവർമാർക്ക് പുനരധിവാസം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 27.52 കോടി രൂപയുടെ പ്രവൃത്തികൾ, കുടുംബശ്രീ വഴി തൊഴിൽ മേളകൾ എന്നിവ സംഘടിപ്പിച്ചു. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളി. മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജുകൾ നടപ്പിലാക്കി. വയനാടിന്റെ അതിജീവനം കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തിരിച്ചുപിടിക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പ്, സുരക്ഷിതമായ ഒരു ഭാവിയിലേക്കുള്ള സർക്കാരിന്റെ കരുതലിന്റെ നേർചിത്രമാണ്.