ലോക കേരളസഭ: നവകേരള നിർമ്മിതിയിലെ ആഗോള മലയാളി കരുത്ത് 

ലോകമെമ്പാടുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയായ 'ലോക കേരളസഭ' അഞ്ചാം പതിപ്പ് പിന്നിടുന്നു. ഈ ആഗോള സംഗമം, പ്രവാസി മലയാളികളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകൾക്കും നയരൂപീകരണത്തിനുമുള്ള വേദിയായി അറിയപ്പെടുന്നു.

 

2018-ൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ആരംഭിച്ച ലോക കേരളസഭ, അഞ്ചാം സമ്മേളനത്തിൽ എത്തുമ്പോൾ 125 രാജ്യങ്ങളിലേക്കും 28 ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും പടർന്നു പന്തലിച്ചിരിക്കുന്നു. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും 2026ലെ ലോകകേരളസഭയിൽ പങ്കെടുത്തു. കേവലം ഒരു ഒത്തുചേരൽ എന്നതിലുപരി, വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി കമ്മിറ്റി പോലും പ്രശംസിച്ച ഒരു മാതൃകയായി ലോക കേരളസഭ മാറിയിരിക്കുന്നു. ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അനുകരിക്കാവുന്ന വികസന മാതൃകയായി ഇതിനെ കേന്ദ്ര സർക്കാർ പരിഗണിക്കുന്നു എന്നത് കേരളത്തിന് അഭിമാനകരമാണ്.

 

വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ വഴികാട്ടിയും സഹായവും നൽകുന്ന സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, പ്രവാസികളുടെ നിക്ഷേപ സാധ്യതകൾ ഏകോപിപ്പിക്കാൻ നോർക്കയുടെ കീഴിലുള്ള നിക്ഷേപ പ്രോത്സാഹന പോർട്ടൽ 'ഷെർപ്പ' (SHERPA), പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സംവിധാനം ലോക കേരളം ഓൺലൈൻ, വിദേശത്തുനിന്നും എത്തുന്നവർക്കും തിരികെ പോകുന്നവർക്കും ആവശ്യമായ പിന്തുണ നൽകാൻ എയർപോർട്ട് ഹെൽപ് ഡെസ്‌കുകളും പ്രവാസി മിഷനും തുടങ്ങി നിരവധി നൂതനാശയങ്ങളാണ് അഞ്ചാം പതിപ്പിന്റെ ഭാ​ഗമായി യാഥാർത്ഥ്യമായത്.

 

സുരക്ഷിത കുടിയേറ്റം, നവതൊഴിൽ മേഖലകൾ, സ്ത്രീ കുടിയേറ്റം, പ്രവാസി പുനരധിവാസം, കേരളീയ കലകളുടെയും ഭാഷയുടെയും പ്രചാരണം തുടങ്ങി എട്ട് പ്രധാന വിഷയങ്ങളിലാണ് ഇത്തവണ ചർച്ചകൾ സംഘടിപ്പിച്ചത്. ​ലോക കേരളസഭയിൽ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ വെറും വാക്കുകളല്ല എന്ന് കഴിഞ്ഞ സമ്മേളനങ്ങളിലെ തീരുമാനങ്ങൾ തെളിയിക്കുന്നു. നാലാം സമ്മേളനത്തിലെ 28 ശുപാർശകളിൽ ഭൂരിഭാഗവും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, നോർക്ക പോലീസ് സ്റ്റേഷൻ, ബിസിനസ് ലീഡർഷിപ്പ് മീറ്റുകൾ എന്നിവ ഇതിൽ ചിലതു മാത്രമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവാസികളുടെ പ്രൊപ്പോസലുകൾ നടപ്പിലാക്കുന്നതിനായി സഭയുടെ സെക്രട്ടറിയേറ്റ് സജീവമായി പ്രവർത്തിക്കുന്നു.

 

പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും സമ്പത്തും അനുഭവസമ്പത്തും കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാക്കുക എന്നതാണ് ലോക കേരളസഭയുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെയും വ്യക്തികളെയും കോർത്തിണക്കി ഒരു 'ആഗോള മലയാളി ശൃംഖല' രൂപീകരിക്കുന്നതിലൂടെ നവകേരള നിർമ്മാണത്തിന് ശക്തമായ അടിത്തറ പാകാൻ ഈ സം​ഗമത്തിലൂടെ സാധിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

ലൈഫ് മിഷൻ: നവകേരളത്തിന്റെ കരുതലായി സമ്പൂർണ്ണ പാർപ്പിട പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുൻനിര പദ്ധതിയാണ് ലൈഫ് മിഷൻ (Livelihood Inclusion and Financial Empowerment). സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവർക്ക് തലചായ്ക്കാൻ ഒരിടം നൽകുന്നതിനൊപ്പം, അവരെ സാമൂഹികവും സാമ്പത്തികവുമായി ശാക്തീകരിക്കുക എന്ന വിശാലമായ ദർശനമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
കൂടുതൽ വിവരങ്ങൾ
കരുതലോടെ കൈപിടിച്ച് കേരളം: അതിജീവനത്തിന്റെ മാതൃകയായി വയനാട് പുനരധിവാസ ടൗൺഷിപ്പ്
2024 ജൂലൈ 29-ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല ജനതയെ നവജീവിതത്തിലേക്ക് നയിക്കാൻ കേരള സർക്കാർ വിഭാവനം ചെയ്ത 'വയനാട് മാതൃകാ ടൗൺഷിപ്പ്' യാഥാർത്ഥ്യമാകുന്നു. ദുരന്തം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ പുനരധിവാസ ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ് ഈ ടൗൺഷിപ്പ്.    പുഞ്ചിരിമട്ടം മേഖലയിൽ ആരംഭിച്ച ആദ്യ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകൾ പ്രദേശത്തെ പൂർണ്ണമായും തകർത്ത് ഭൂപ്രകൃതിയെ ആകെമാനം മാറ്റിമറിച്ചു.
കൂടുതൽ വിവരങ്ങൾ
വിദ്യാകിരണം: പൊതുവിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ് 
2017-2018 അധ്യയന വർഷത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വൻ മാറ്റങ്ങൾക്കാണ് ചുക്കാൻ പിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമായ കേരളം, പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് 'വിദ്യാകിരണം'.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: നവകേരളത്തിന്റെ ഡിജിറ്റൽ നട്ടെല്ല്
ഇന്റർനെറ്റ് ഒരു പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായ കേരളം, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കി കൊണ്ട് ആരംഭിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. നഗര-ഗ്രാമ ഡിജിറ്റൽ അന്തരം കുറയ്ക്കുകയും സംസ്ഥാനത്തെ ഓരോ വീടിനും സ്ഥാപനത്തിനും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം.
കൂടുതൽ വിവരങ്ങൾ
വി‍ജയ വിഴിഞ്ഞം, രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുറപ്പിച്ച് 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഹരിത മാതൃക സൃഷ്ടിച്ച് കേരളം, സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കേരള സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി-ശുചിത്വ പ്രവർത്തനങ്ങളിലൊന്നാണ്. സംസ്ഥാനത്തെ മുഴുവൻ മേഖലയിലും ശുചിത്വം ഉറപ്പാക്കുന്നതിലൂടെ ഒരു ഹരിത കേരളം സൃഷ്ടിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിട്ടത്.
കൂടുതൽ വിവരങ്ങൾ
സ്ത്രീ സുരക്ഷാ പദ്ധതി: സ്ത്രീപക്ഷ നവകേരളത്തിന്റെ കരുത്തുറ്റ കാൽവെപ്പ്
സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കി അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഈ പദ്ധതി, സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ഉയർത്തുന്നതിനായുള്ള നിർണായക ഇടപെടലാണ്.
കൂടുതൽ വിവരങ്ങൾ
ആർദ്രം മിഷൻ: ജനകീയ ആരോഗ്യരംഗത്ത് നവകേരളത്തിന്റെ കരുതൽ
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് 'ആർദ്രം മിഷൻ'. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിൽ, അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ജനസൗഹൃദ സേവനങ്ങളും ഗ്രാമതലങ്ങളിൽ വരെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ