കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയായി. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരം സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ, 1999 നവംബർ 1-ന്, ധനകാര്യ വകുപ്പിന് കീഴിൽ രൂപീകൃതമായ കേന്ദ്രീകൃത ഏജൻസിയാണ് കിഫ്ബി
അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ദീർഘകാലമായുള്ള പാളിച്ചകൾ പരിഹരിച്ച്, സാമ്പത്തിക മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ച് കേരളത്തെ വികസനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ 2016 ൽ സർക്കാർ നിയമഭേദഗതിയിലൂടെ കിഫ്ബിയെ കൂടുതൽ ശാക്തീകരിച്ചു.
തുടർന്നുള്ള കാലയളവിൽ സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാർത്തുവാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.
2016-ലെ നിയമഭേദഗതിയ്ക്ക് പിന്നാലെ 2016-17-ലെ പുതുക്കിയ ബജറ്റിൽ കിഫ്ബി മുഖാന്തിരമായി ഏകദേശം 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിവിധ മേഖലകളിൽ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ആ പ്രഖ്യാപനങ്ങളുടെ അതിരുകൾക്കപ്പുറം, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി അതിശയകരമായ വളർച്ചയും നേട്ടങ്ങളും കൈവരിച്ചതാണ് പിന്നെ കണ്ടത്.
നിലവിൽ 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് കിഫ്ബിയുടെ പ്രവർത്തനം മുന്നേറുകയാണ്. വിവിധ പദ്ധതികൾക്കായി 37,388 കോടി രൂപ കിഫ്ബി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. അംഗീകാരം നൽകിയ പദ്ധതികളിൽ 21881 കോടി രൂപയുടെ പദ്ധതികൾ നിലവിൽ പൂർത്തീകരിച്ചിട്ടുള്ളതും 27,273 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി പുരോഗമിച്ച് വരികയുമാണ്.
ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങളാണ് കിഫ്ബി വരുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ച് നിലവാരമുയർത്തി. 9 താലൂക്ക് ആശുപത്രികളുടെയും 2 ജനറൽ ആശുപത്രികളുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാർ ക്യാൻസർ സെന്ററിന്റെയും പണികൾ പൂർത്തീകരിച്ചു. 45 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കി. 49 ഐസൊലേഷൻ വാർഡുകളുടെ പണി പൂർത്തീകരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 579 പുതിയ സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്‌ബി പൂർത്തീകരിച്ച് കൈമാറിക്കഴിഞ്ഞത്. 44,700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ഇതിന് പുറമെ മത്സ്യ-തുറമുഖ വകുപ്പിന് കീഴിൽ 50 സ്‌കൂൾ കെട്ടിടങ്ങളും നവീകരിച്ചിട്ടുണ്ട്.
വ്യവസായ രംഗത്ത് കിഫ്ബി മുഖേന വ്യവസായ പാർക്കുകൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. 20000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തിയാണ് ഭൂമിയേറ്റെടുപ്പിന് കിഫ്ബി പണം നൽകുന്നത്.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 104 പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ നാഷണൽ ഹൈവേ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി 5581 കോടി രൂപ കൈമാറിക്കഴിഞ്ഞു. മൊത്തം സ്ഥലമേറ്റെടുപ്പ് തുകയുടെ 25 ശതമാനം വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. കിഫ്ബിയിൽ നിന്നുമാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും പ്രവൃത്തികൾ ഇതിനോടൊപ്പം പുരോഗമിച്ചു വരുന്നു.
താമരശ്ശേരി ചുരം റോഡിലെ തിരക്ക് കുറക്കുന്നതിനും കോഴിക്കോടിനും വയനാടിനുമിടയിൽ റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുമായി 8.11 കിലോമീറ്റർ നീളമുള്ള നാലുവരി ഇരട്ട തുരങ്കവും ,625 മീറ്റർ നീളമുള്ള ഇരുവശത്തുമുള്ള അപ്രോച്ച് റോഡും ഉൾപ്പെടുന്ന ആനക്കാംപൊയിൽ-മേപ്പാടി ടണൽ റോഡ് നിർമ്മാണത്തിന് കിഫ്ബി വഴി 2135 കോടി രൂപയാണ് അംഗീകരിച്ചിട്ടുള്ളത്. കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡിന്റെ വികസനമാണ് മറ്റൊരു മുഖ്യ പദ്ധതി. ഇതിനായി 1900 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൊട്ടാരക്കര ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി കിഫ്ബി വഴി 110 കോടി രൂപ അംഗീകരിച്ച് കഴിഞ്ഞു.
1,709 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതികളാണ് കിഫ്ബി വഴി പൂർത്തിയാക്കിയത്. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് പവർ കട്ട് നടപ്പിലാക്കിയിട്ടില്ല എന്നത് ശ്രദ്ദേയമാണ്. കൂടാതെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലായി ട്രാൻസ്മിഷൻ ലൈനുകൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ 33 ജലവിതരണ പദ്ധതികൾ കിഫ്ബി ഫണ്ടിംഗിൽ പൂർത്തിയായി. മനുഷ്യ –വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 221 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി അംഗീകരിച്ചിരിക്കുന്നത്.
ചെല്ലാനത്ത് നാളുകളായി നിലനിന്നിരുന്ന കടൽക്ഷോഭ ദുരിതത്തിന് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുകയാണ്. അവിടെ തകർന്ന കടൽഭിത്തിയുടെ നവീകരണവും ഗ്രോയിൻ ഫീൽഡ് നിർമ്മാണവും കിഫ്‌ബി ഏറ്റെടുത്ത് പൂർത്തിയാക്കി. ആയുർവേദ ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിനായി സ്ഥലമേറ്റെടുപ്പ് ഉൾപ്പടെ കിഫ്ബി വഴി 204 കോടി രൂപയുടെ അംഗീകാരം നൽകി. 2026 ജനുവരിയോടെ പദ്ധതി പൂർത്തീകരണം ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി സർക്കാർ കിഫ്ബി മുഖേന 126.94 കോടി രൂപയുടെ ‘ഇടത്താവള’ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മണിയങ്കോട് ഇടത്താവളവും നിലക്കൽ വിരികളിലെ (3, 4 & 5) പ്രവൃത്തികളും ഇതിനകം പൂർത്തിയായി.
സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനായി വിഴിഞ്ഞം - കൊല്ലം - പുനലൂർ ഗ്രോത്ത് ട്രയാംഗിൾ പദ്ധതി നടപ്പിലാക്കുന്നതിനായി കിഫ്ബിയുടെ കീഴിൽ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി. ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2227 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി നടപ്പിലാക്കി വരുന്നത്. ഇത് കൂടാതെ കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ ഐ.ടി പാർക്കുകൾ, വർക്ക് നിയർ ഹോം പദ്ധതി എന്നിവയുടെ അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യൂണിവേഴ്സിറ്റികളിലും മൈക്രോബയോം, ന്യൂട്രാസ്യൂട്ടികൽ, സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ്, ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്നിവിടങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ് കിഫ്ബിയിലൂടെ തുടർന്നുവരുന്നത്.
ഭാവി വരുമാനത്തെ സുരക്ഷിതമാക്കിക്കൊണ്ട്, ഇരുപതോ ഇരുപത്തിയഞ്ചോ വർഷം കാത്തു നിൽക്കാതെ ആവശ്യമായ പശ്ചാത്തല സൗകര്യം ഉടൻ തന്നെ സൃഷ്ടിക്കുക എന്ന തത്ത്വമാണ് കിഫ്ബിയിലൂടെ നടപ്പിലാക്കി വരുന്നത്. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു പങ്ക് വർഷം തോറും കിഫ്ബിക്ക് സർക്കാർ വിഹിതമായി ലഭ്യമാക്കിക്കൊണ്ടും, അതോടൊപ്പം റിസർവ്വ് ബാങ്കും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാർഗ്ഗങ്ങളിലൂടെ കിഫ്ബി നടത്തുന്ന തനതായ വിഭവസമാഹരണത്തിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്. കേരളത്തിന്റെ വികസനരേഖ പുനർരചിച്ച്
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ, സാമ്പത്തിക, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ അഭിവാജ്യമായ പരിവർത്തനങ്ങൾ യാഥാർഥ്യമാക്കുകയാണ് കിഫ്‌ബി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-04 10:58:06
ലേഖനം നമ്പർ: 1909