സംസ്ഥാനത്തെ എല്ലാ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തുടനീളമുള്ള 46 ആയുഷ് ആശുപത്രികളിലാണ് ആധുനിക ഫിസിയോതെറാപ്പി യൂണിറ്റുകൾ പുതുതായി പ്രവർത്തനമാരംഭിച്ചത്. 2 കോടി രൂപ ചെലവിലാണ് ഈ യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 25 ആശുപത്രികളിലും ഹോമിയോപ്പതി വകുപ്പിന്റെ 21 ആശുപത്രികളിലുമാണ് പുതിയ യൂണിറ്റുകൾ സ്ഥാപിച്ചത്. ഇതോടെ, ഹോമിയോപ്പതി ചികിത്സ തേടുന്ന രോഗികൾക്ക് കൂടുതൽ സമഗ്രമായ ചികിത്സാ സൗകര്യം ലഭ്യമാകും.

ഓരോ യൂണിറ്റിലും മികച്ച നിലവാരമുള്ള ഫിസിയോതെറാപ്പി ഉപകരണങ്ങൾക്കൊപ്പം ഫിസിയോതെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കിയ ചികിത്സാ കേന്ദ്രങ്ങൾ, യോഗ ക്ലബ്ബുകളുടെ വ്യാപനം, രോഗികൾക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്നിങ്ങനെയുള്ള സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ തുടർച്ചയാണ് ഈ ഫിസിയോതെറാപ്പി യൂണിറ്റുകളും.

ആയുഷ് രംഗത്ത് കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ സംസ്ഥാനത്തിന്റെ സമഗ്ര ആരോഗ്യ വികസനത്തിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ ഗവേഷണം വരെ വ്യാപിച്ചിരിക്കുന്ന ഈ മുന്നേറ്റം ആയുഷ് ചികിത്സയെ കൂടുതൽ ശാസ്ത്രീയവും ജനസൗഹൃദവുമായ സംവിധാനമാക്കി മാറ്റി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-23 16:55:39

ലേഖനം നമ്പർ: 1895

sitelisthead