
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു. കോവിഡ് മഹാമാരിയും പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തകാലങ്ങളിൽ ഒരാളെപ്പോലും പട്ടിണിക്കിടാതെ ചേർത്തുപിടിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയും ഇച്ഛാശക്തിയും മൂലമാണ്.
എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കി ഭക്ഷ്യഭദ്രത ലഭ്യമാക്കുന്നതിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വലിയ മുന്നേറ്റമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ആകെ 7,14,986 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. നിയമപരമായ നൂലാമാലകൾ ലഘൂകരിച്ചുകൊണ്ട് ട്രാൻസ്‌ജെൻഡറുകൾ, തെരുവിൽ കഴിയുന്ന മനുഷ്യർ എന്നിവർക്കെല്ലാം ആധാർ കാർഡിന്റെ മാത്രം അടിസ്ഥാനത്തിൽ കാർഡുകൾ അനുവദിക്കാൻ സർക്കാരിനായി. കെട്ടിട ഉടമ വാടകച്ചീട്ടോ രസീതോ നൽകാൻ വിസമ്മതിക്കുന്ന വാടകത്താമസക്കാർക്കും ആധാർ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് ലഭ്യമാക്കുന്ന രീതി സർക്കാർ നടപ്പാക്കി.
സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ മുൻനിരയിലേക്ക് എത്തിക്കുന്നതിനായി 6,03,845 മുൻഗണനാ കാർഡുകൾ അർഹരുടെ കരങ്ങളിൽ എത്തിച്ചു. ഇതിനുപുറമെ, അതിദരിദ്രരായി കണ്ടെത്തിയ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾ താമസിക്കുന്നതുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങൾക്കായി 8,232 കാർഡുകൾ വിതരണം ചെയ്തതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തത്.
ഒപ്പം
റേഷൻ കടയിൽ നേരിട്ടെത്തി സാധനങ്ങൾ കൈപ്പറ്റാൻ കഴിയാത്ത കിടപ്പുരോഗികളടക്കമുള്ളവരുടെ കുടുംബങ്ങൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീട്ടിലെത്തിച്ചുനൽകുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലെ എല്ലാ താലൂക്കുകളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
സഞ്ചരിക്കുന്ന റേഷൻ കടകൾ
ഒറ്റപ്പെട്ട മലയോരപ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ കുടുംബങ്ങൾക്ക് റേഷൻ സാധനങ്ങൾ അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതി. നിലവിൽ 11 ജില്ലകളിലായി 21 താലൂക്കുകളിൽ 146 ആദിവാസി ഉന്നതികളിൽ 64 റേഷൻ കടകളിൽ നിന്ന് വിതരണം നടത്തുന്നു.
വിശപ്പുരഹിത കേരളം
30 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭിക്കുന്ന 47 സുഭിക്ഷ ഹോട്ടലുകൾ പ്രവർത്തിക്കുന്നു. പ്രതിമാസം ഏകദേശം 3.5 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു. സുഭിക്ഷ ഹോട്ടലുകൾക്കും ജനകീയ ഹോട്ടലുകൾക്കും പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുന്നു.
സുജലം പദ്ധതി
ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് എത്തിക്കുന്ന പദ്ധതി. KIIDC യുമായി സഹകരിച്ച് ലിറ്ററിന് 10 രൂപ നിരക്കിൽ ഹില്ലി അക്വാ കുപ്പിവെള്ളം റേഷൻ കടകളിലും കെ-സ്റ്റോറുകളിലും സപ്ലൈകോ വിൽപനശാലകളിലും ലഭ്യമാക്കി.
തെളിമ
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ റേഷൻ കാർഡ് ഉടമകൾക്ക് അവസരം നൽകുന്ന പദ്ധതി. എല്ലാ വർഷവും നവംബർ 15 മുതൽ സെപ്റ്റംബർ 15 വരെ ഈ സൗകര്യം ലഭ്യമാണ്.
കെ-സ്റ്റോർ: പൊതുവിതരണത്തിന്റെ ആധുനിക മുഖം
പൊതുവിതരണ സംവിധാനത്തെ ആധുനികമാക്കുന്ന കെ-സ്റ്റോർ പദ്ധതി പുരോഗമിക്കുകയാണ്. നിലവിൽ 2181 കെ-സ്റ്റോറുകൾ പ്രവർത്തിക്കുന്നു. പടിപടിയായി എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും.
കെ-സ്റ്റോറിൽ ലഭിക്കുന്ന സേവനങ്ങൾ
• ചെറുകിട ബാങ്കിംഗ് സേവനങ്ങൾ (മിനി എ.ടി.എം – ₹10,000 വരെ പിൻവലിക്കാം)
• യൂട്ടിലിറ്റി പേമെന്റ് (വൈദ്യുതി, വെള്ളക്കരം തുടങ്ങിയ ബില്ലുകൾ അടയ്ക്കാം)
• പാചകവാതക വിതരണം (ചോട്ടു ഗ്യാസുകൾ)
• സപ്ലൈകോ, മിൽമ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ
• ചെറുകിട സംരംഭകർക്ക് വിപണന അവസരം
• റേഷൻ വ്യാപാരികൾക്ക് അധിക വരുമാനം
ഫോർട്ടിഫൈഡ് അരി :
സൂക്ഷ്മപോഷകങ്ങളുടെ കുറവ് (പ്രത്യേകിച്ച് അനീമിയ) പരിഹരിക്കാൻ അയേൺ, ഫോളിക് ആസിഡ്, വിറ്റാമിൻ B12 എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്നു.വയനാട് ജില്ലയിൽ 2022 ആഗസ്റ്റിൽ ആരംഭിച്ച പദ്ധതി 2023 ജൂൺ മുതൽ എല്ലാ റേഷൻ കടകളിലും ലഭ്യമായി. 2021 മുതൽ സ്കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്നു.
വിപണി ഇടപെടൽ
• 13 ഇനം അവശ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ വിതരണം
• 34 പുതിയ സപ്ലൈകോ വിൽപ്പനശാലകൾ ആരംഭിച്ചു
• 60 വിൽപ്പനശാലകൾ അപ്‌ഗ്രേഡ് ചെയ്തു
• ആകെ 1630 സപ്ലൈകോ വിൽപ്പനശാലകൾ
• ഉത്സവസീസണുകളിൽ വിലക്കയറ്റം തടയാൻ സപ്ലൈകോ പ്രത്യേക മേളകൾ സംഘടിപ്പിക്കുന്നു. അരിവില ഉയർന്ന സമയത്ത് ‘അരിവണ്ടി’ പദ്ധതി വഴി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ന്യായവിലയ്ക്ക് അരി ലഭ്യമാക്കി.
• സപ്ലൈകോയ്ക്ക് കീഴിൽ 88 മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നു, 35 ശതമാനം വരെ വിലക്കുറവിൽ ഔഷധങ്ങൾ ലഭ്യമാക്കുന്നു. അത്യാധുനിക ഷോപ്പിങ് അനുഭവത്തിനായി സിഗ്നേച്ചർ മാർട്ടുകൾ ആരംഭിച്ചു; തലശ്ശേരിയിൽ ആദ്യ മാർട്ട് തുറന്നു.
നെല്ല് സംഭരണം
• വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിക്ക് കീഴിൽ നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായി സപ്ലൈകോ പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്ക്ക് പുറമേ കേരള സർക്കാർ പ്രോത്സാഹന ബോണസും നൽകുന്നു.
• നെല്ലിന് രാജ്യത്തെ ഏറ്റവും ഉയർന്ന വില കേരളത്തിലാണ് — കിലോഗ്രാമിന് ₹30.
നാല് വർഷത്തിനുള്ളിൽ:
• പ്രോത്സാഹന ബോണസ്: ₹2187.1 കോടി
• സംഭരണ വിലയായി കർഷകർക്ക് വിതരണം ചെയ്തത്: ₹7344.39 കോടി
ഉപഭോക്തൃകാര്യങ്ങൾ
• ഇ-ജാഗ്രിതി ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനം
• ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവുകൾ സോഷ്യൽ മീഡിയയിൽ
• എല്ലാ കമ്മീഷനുകളിലും മീഡിയേഷൻ സെല്ലുകൾ
• കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ തുടർച്ചയായ അദാലത്തുകൾ .നിയമസഹായ കേന്ദ്രങ്ങൾ
• ഉപഭോക്തൃ അവാർഡുകൾ
• സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ (ദർപ്പണം മൊബൈൽ പ്രദർശനം)
• ഡയറക്ട് സെല്ലിങ് കമ്പനികളുടെ രജിസ്ട്രേഷനായി www.directselling.kerala.gov.in വെബ്സൈറ്റ് നവീകരിച്ചു.
ലീഗൽ മെട്രോളജി
ഫ്ലോമീറ്റർ കാലിബ്രേഷൻ ലാബ് : ഓയിൽ കമ്പനികളും വിമാന ഇന്ധന വിതരണവും ഉപയോഗിക്കുന്ന ഫ്ലോമീറ്ററുകൾ കാലിബ്രേറ്റ് ചെയ്യാൻ എറണാകുളം സെൻട്രൽ ലാബിൽ യൂണിറ്റ് സ്ഥാപിച്ചു.
ഓപ്പറേഷൻ ജാഗ്രത : വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക പദ്ധതി — ₹1.24 കോടി പിഴ ഈടാക്കി.
ഓപ്പറേഷൻ ക്ഷമത: പെട്രോൾ-ഡീസൽ വിതരണ കേന്ദ്രങ്ങളിൽ പരിശോധന — ₹1.66 ലക്ഷം പിഴ.
പുതിയ ലാബുകൾ
ക്ലിനിക്കൽ തെർമോമീറ്റർ പരിശോധന ലാബ്
സ്ഫിഗ്മോമാനോമീറ്റർ പരിശോധന ലാബ്
Ease of Doing Business :രജിസ്ട്രേഷൻ, ലൈസൻസിംഗ്, വെരിഫിക്കേഷൻ നടപടികൾ ലളിതമാക്കി.
കാസർഗോഡ്, വയനാട് ജില്ലകളിൽ ലീഗൽ മെട്രോളജി ഭവൻ പ്രവർത്തനം ആരംഭിച്ചു. കോട്ടയം, പാലക്കാട് ജില്ലകളിൽ നിർമ്മാണം പൂർത്തിയാകുന്നു.