
കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലും നൈപുണ്യവികസനം ശക്തിപ്പെടുത്തുന്നതിലും തൊഴിലാളി ക്ഷേമവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്നതിലും സർക്കാർ കൈക്കൊണ്ട നയങ്ങളും പദ്ധതികളും നവകേരള നിർമ്മിതിക്ക് ശക്തമായ അടിത്തറയായി മാറിയിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലഘട്ടത്തിൽ ഈ മേഖലകളിൽ കൈവരിച്ച സമഗ്ര പുരോഗതി സാമൂഹിക നീതിയും ഉൾക്കൊള്ളുന്ന വികസനവുമാണ് ലക്ഷ്യമിടുന്ന കേരള മാതൃകയുടെ കരുത്ത് കൂടുതൽ ദൃഢമാക്കുന്നത്.
അക്കാദമിക മികവിലേക്കുള്ള ചുവടുവയ്പ്പുകൾ:
പൊതുവിദ്യാഭ്യാസരംഗത്ത് ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 'സബ്ജക്ട് മിനിമം' പദ്ധതി നടപ്പിലാക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും ചരിത്രത്തിലാദ്യമായി മെയ് മാസം തന്നെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയാക്കുകയും ചെയ്തു. കിഫ്ബി വഴി 973 സ്കൂളുകൾക്ക് അനുമതി നൽകിയതിൽ 588 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കിയതിനൊപ്പം വിദ്യാർഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ 2000 ഹൈസ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകളും സജ്ജമാക്കി. ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 'ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ' നടപ്പിലാക്കി. 30,564 അധ്യാപക നിയമനങ്ങൾ ഈ കാലയളവിൽ നടത്തി എന്നത് അഭിമാനകരമായ നേട്ടമാണ്.
തൊഴിൽ മേഖല: സംരക്ഷണവും കരുതലും:
വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന അറിവ് തൊഴിൽ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്ത് തൊഴിൽ മികവിനും മികച്ച തൊഴിലിടങ്ങൾക്കും പുരസ്കാരം നൽകുന്ന ഏകസംസ്ഥാനമാണ് കേരളം. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചതിലൂടെ തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ നമുക്കായി. സ്ത്രീകളുടെ തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായി 'സഹജ' കോൾ സെന്റർ ആരംഭിച്ചു. അതിഥിത്തൊഴിലാളികളുടെ വിവരശേഖരണത്തിനും ക്ഷേമത്തിനുമായി 'അതിഥി ആപ്പ്', 'കവച്' ലഹരിവിരുദ്ധ പദ്ധതി എന്നിവ നടപ്പിലാക്കി. രാജ്യത്താദ്യമായി സർക്കാർ മേഖലയിൽ 'കേരള സവാരി' എന്ന ഓൺലൈൻ ഓട്ടോ-ടാക്സി സംവിധാനം കൊണ്ടുവന്നത് കേരളമാണ്.
നൈപുണ്യവികസനവും നിയമനങ്ങളും:
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി 43,152 പേർക്ക് (8293 സ്ഥിരം നിയമനങ്ങളും 34,859 താൽക്കാലിക നിയമനങ്ങളും) നിയമനം നൽകാൻ സർക്കാരിന് സാധിച്ചു. സ്വയംതൊഴിൽ പദ്ധതികളിലൂടെ 14,129 ഗുണഭോക്താക്കൾക്കായി 62 കോടിയിലധികം രൂപ വായ്പയും ധനസഹായവും നൽകി. നൈപുണ്യവികസനത്തിൽ നമ്മുടെ ഐ.ടി.ഐകൾ രാജ്യത്തിന് മാതൃകയാണ്. ഇന്ത്യ സ്കിൽസ് ദേശീയ മത്സരത്തിൽ സ്വർണ്ണമെഡൽ ഉൾപ്പെടെയുള്ള നേട്ടങ്ങൾ നമ്മുടെ കുട്ടികൾ കരസ്ഥമാക്കി. 21 ഐ.ടി.ഐകൾക്ക് പുതിയ കെട്ടിടങ്ങളും 91 ഐ.ടി.ഐകളിൽ നൈപുണ്യ കർമ്മസേനയും രൂപീകരിച്ചു. പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയത്തിൽ ഊന്നി വിദ്യാർഥികൾക്കായി 'കർമ്മചാരി' പദ്ധതിയും നടപ്പിലാക്കി.
തൊഴിലാളികൾക്ക് മികച്ച വേതനവും കരുതലും:
19 മേഖലകളിലെ മികച്ച തൊഴിലാളികൾക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 'തൊഴിലാളി ശ്രേഷ്ഠ' പുരസ്കാരം നൽകുന്നു. മികച്ച തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡും വജ്ര, സുവർണ പുരസ്കാരങ്ങളും ഏർപ്പെടുത്തി. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 'സഹജ' കോൾസെന്റർ ആരംഭിച്ചു. അതിഥി തൊഴിലാളികൾക്കായി ആവാസ് ആരോഗ്യ ഇൻഷുറൻസ്, ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, 'അതിഥി' ആപ്പും പോർട്ടലും വഴി നിർബന്ധിത രജിസ്ട്രേഷൻ നടപ്പിലാക്കി. നഗരങ്ങളിലെ സ്ത്രീ തൊഴിലാളികൾക്ക് വാടകയ്ക്ക് സ്റ്റുഡിയോ അപാർട്ട്‌മെന്റുകളും കുറഞ്ഞ വരുമാനക്കാർക്ക് 'ജനനി' പാർപ്പിട പദ്ധതിയും ആവിഷ്കരിച്ചു. ചുമട്ടുതൊഴിലാളികൾക്കായി 'തൊഴിൽ സേവ' ആപ്പും വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാൻ 'കർമചാരി' പദ്ധതിയും ആരംഭിച്ചു. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58-ൽ നിന്നും 60 ആക്കി ഉയർത്തുകയും പ്രത്യേക ഭവനപദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.
നൈപുണ്യവും തൊഴിൽസൗകര്യവും ശക്തിപ്പെടുത്തൽ:
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് രാസ ദുരന്തങ്ങൾ തടയാൻ 'ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്പോൺസ് സിസ്റ്റം' നടപ്പിലാക്കി. 'സുരക്ഷിതം 2.0', 'സുരക്ഷിതം 3.0' എന്നീ അന്താരാഷ്ട്ര കോൺക്ലേവുകൾ സംഘടിപ്പിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി 43,152 പേർക്ക് നിയമനം നൽകി. വിവിധ പദ്ധതികളിലായി 14,129 ഗുണഭോക്താക്കൾക്കും 125 സംയുക്ത സംരംഭങ്ങൾക്കുമായി 62.49 കോടിയിലധികം രൂപ വായ്പയും ധനസഹായവും നൽകി. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച രാജ്യത്തെ ഏകസംസ്ഥാനമാണ് കേരളം. ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിനവേതനത്തിൽ കേരളം ഒന്നാമതാണ്. പരമ്പരാഗത മേഖലയിൽ 'ഇൻകം സപ്പോർട്ട് സ്കീം' നടപ്പിലാക്കി.
ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കേരളം ഒന്നാമത്:
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മെഡിക്കൽ, എഞ്ചിനിയറിങ് പ്രവേശന പരീക്ഷകൾക്കായി സൗജന്യപരിശീലനം നൽകി. വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും വിതരണം ചെയ്തു. മലയോരമേഖലകളിൽ 45,710 ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. 2000 ഹൈസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സജ്ജീകരിച്ചു. 29,000 റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ലാസ് മുറികളിലും ലാബുകളിലും ഐ.ടി സൗകര്യങ്ങൾ ഉറപ്പാക്കി. വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനായി കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാമ്പയിൻ (സത്യമേവ ജയതേ) സംഘടിപ്പിച്ചു.
വിദ്യാഭ്യാസത്തിലൂടെ മികച്ച പൗരന്മാരെ വാർത്തെടുക്കാനും അവർക്ക് അന്തസ്സുള്ള തൊഴിൽ ഉറപ്പാക്കാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ലാസ് മുറികൾ മുതൽ തൊഴിലിടങ്ങൾ വരെ നീളുന്ന ഈ കരുതലാണ് കേരള മാതൃകയുടെ കരുത്ത്. മികവിന്റെ കേന്ദ്രങ്ങളായി നമ്മുടെ വിദ്യാലയങ്ങളും തൊഴിൽശാലകളും മാറുമ്പോൾ അത് കഴിഞ്ഞ പത്ത് വർഷങ്ങളിലായി രൂപംകൊണ്ട നവകേരള നിർമ്മിതിക്ക് വലിയ ഊർജമാകും.