ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദം

യാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.

 

സാങ്കേതികവിദ്യയും നവീന ആശയങ്ങളും സമന്വയിപ്പിച്ച് നടപ്പിലാക്കിയ ഈ ഇടപെടലുകൾ ഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനകീയവുമായ സേവനമേഖലയാക്കി മാറ്റിയിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയുള്ള ഈ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന ഒരു ദശാബ്ദത്തിന്റെ നേട്ടങ്ങളായി മാറിയിരിക്കുന്നു.

 

നേട്ടങ്ങളും അതിവേഗ വളർച്ചയും

നിലവിൽ ഓപ്പറേറ്റ് ചെയ്തുവരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സുകളും പ്രീമിയം എ.സി ബസുകളും കാലഴക്കത്താൽ സ്ഥിരമായി സർവീസ് നടത്തുവാൻ കഴിയാത്തതിനാൽ സൂപ്പർ ഫാസ്റ്റ് പ്രീമിയം എ.സി സർവീസുകൾ ആരംഭിച്ചു. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയോ അതിനപ്പുറമോ സർവീസ് നടത്തുന്ന എല്ലാ സൂപ്പർ ഫാസ്റ്റ് ബസ്സുകളെയും സൂപ്പർ ഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളാക്കി മാറ്റി. ഇത്തരത്തിൽ 169 ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്നു.വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പുതുക്കി സൂപ്പർ ക്ലാസ് സർവീസ് നടത്തുന്ന ബസ്സുകളെ കുറഞ്ഞ ചെലവിൽ നവീകരിക്കുന്നു. 90 ബസ്സുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.

 

യാത്രക്കാർ കുറവാണെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള റൂട്ടുകളിലും ഗ്രാമീണ റൂട്ടുകളിലും ചെലവ് കുറച്ച് നഷ്ടം ഒഴിവാക്കുന്നതിനായി വലിയ ഡീസൽ ബസ്സുകൾക്ക് പകരം മിനി ഫീഡർ ഓർഡിനറി സർവീസ് പദ്ധതി നടപ്പാക്കി.എയർ കണ്ടീഷൻ ചെയ്ത ലേഡീസ് ആൻഡ് ഫാമിലി വെയ്റ്റിങ് ഏരിയയിൽ യാത്രക്കാർക്ക് വിശ്രമമുറികളും മുലയൂട്ടൽ കേന്ദ്രങ്ങളും മൊബൈൽ ചാർജിങ് പോയിന്റുകളും CSR ഫണ്ട് വിനിയോഗിച്ച് സജ്ജമാക്കി. തിരുവനന്തപുരം സെൻട്രൽ, കോഴിക്കോട്, എറണാകുളം, അങ്കമാലി, പാലക്കാട്, തൃശ്ശൂർ ബസ് സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്.

 

10 ഡിപ്പോകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് സ്ഥാപിച്ചു. 14 ജില്ലാതല ഡിപ്പോകളെ കേന്ദ്രീകരിച്ച് ജെറിയാട്രിക്സ് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കും.

 

ഓപ്പൺ ഡബിൾ ഡെക്കർ സിറ്റി റൈഡിലെ യാത്രക്കാർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ബസ്സിനുള്ളിൽതന്നെ ലഭ്യമാക്കുന്നു. പദ്ധതി എല്ലാ ദീർഘദൂര സർവീസുകളിലും നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു. ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ഇൻഫർമേഷൻ സിസ്റ്റം വഴി ബസുകളുടെ വരവ്, പുറപ്പെടുന്ന സമയം, കാലതാമസം, റദ്ദാക്കലുകൾ, റൂട്ട് മാറ്റങ്ങൾ എന്നിവ തത്സമയം അറിയുവാൻ സാധിക്കുന്നു. ഇത് ഉപഭോക്തൃ പരാതികൾ ഗണ്യമായി കുറയ്ക്കുന്നതിന് സഹായകരമാണ്.

 

അന്തർ സംസ്ഥാന സർവീസുകൾ

തമിഴ്നാടുമായുള്ള 2019-ലെ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് അധിക സർവീസുകൾ നടത്താൻ അവകാശമുണ്ടായിരുന്ന റൂട്ടുകളിൽ പുതിയ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചു.

സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് കോയമ്പത്തൂർ, തെങ്കാശി, തേനി, കമ്പം, ഉദുമൽപേട്ട്, പൊള്ളാച്ചി എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.

കരാർ പ്രകാരം തമിഴ്നാട്ടിലേക്ക് 44ഉം കർണാടകയിലേക്ക് 10ഉം ഉൾപ്പെടെ 54 സർവീസുകൾക്കായുള്ള പദ്ധതി തയ്യാറാക്കി. ഇതിൽ 27 സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

 

ഓൺലൈൻ സംവിധാനങ്ങൾ

കെ.എസ്.ആർ.ടി.സി പരിഷ്കരിച്ച ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി. മുൻകൂർ ടിക്കറ്റ് ബുക്കിങിനായി “ente ksrtc neo OPRS” മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

ബസ്സുകളുടെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും ചലോ ആപ്പ് ഉപയോഗിക്കാം. ഡിജിറ്റൽ പേയ്‌മെന്റ് മോഡുകൾ / ചലോ കാർഡ് ഉപയോഗിച്ചുള്ള പണരഹിത യാത്രയ്ക്കുള്ള സൗകര്യവും ലഭ്യമാണ്.

ഓരോ ബസ്സിലെയും യാത്രക്കാരുടെ എണ്ണം, ഓരോ ട്രിപ്പിൽ / റൂട്ടിൽ നിന്നുള്ള വരുമാനം, തിരക്ക് എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് വിശകലനം നടത്തി ബസുകൾക്ക് ഏറ്റവും അനുയോജ്യമായ ഷെഡ്യൂളുകൾ തയ്യാറാക്കാൻ കഴിയുന്ന നിർമിത ബുദ്ധി (AI) ടൂൾ തയ്യാറാക്കുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

 

 

സ്മാർട്ട് ട്രാവൽ കാർഡുകൾ

ഒരു വർഷത്തെ കാലാവധിയുള്ള ട്രാവൽ കാർഡിന് 100 രൂപയാണ് ചാർജ്. വാങ്ങുമ്പോൾ സീറോ ബാലൻസിൽ ലഭിക്കുന്ന കാർഡ് ഇഷ്ടമുള്ള തുക റീചാർജ് ചെയ്ത് ഉപയോഗിക്കാം. 1000 രൂപ റീചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ റീചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റാകും.

സൗജന്യ പാസ്സുകൾ ഉൾപ്പെടെ എല്ലാ പാസുകളും ഉടൻ RFID കാർഡുകളാക്കി മാറ്റും.

സിറ്റി സർക്കുലർ, പോയിന്റ് ടു പോയിന്റ്, ബൈപാസ് റൈഡറുകൾ, സൂപ്പർഫാസ്റ്റിനുമുകളിലേക്കുള്ള എല്ലാ സൂപ്പർ ക്ലാസ് സർവീസുകളും ഗൂഗിൾ മാപ്പിൽ ലഭ്യമാണ്.

വിദ്യാർഥികൾക്ക് www.concessionksrtc.com  എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി കൺസഷൻ രജിസ്റ്റർ ചെയ്യാം.

 

ടിക്കറ്റിതര വരുമാന വർധന

• ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ നിലവിലെ കൺസ്യൂമർ പമ്പുകളിൽ പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ 14 ഇന്ധന വിതരണ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചു.

• കെ.എസ്.ആർ.ടി.സി കൊറിയർ സംവിധാനം ആരംഭിച്ചു. കേരളത്തിനകത്ത് 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കാം.

• ബസ്സുകളിൽ ഇടനിലക്കാരില്ലാതെ മാർക്കറ്റിങ് എക്സിക്യൂട്ടിവ് മുഖേന നേരിട്ട് പരസ്യം പതിപ്പിക്കുന്നു. ഹോർഡിംഗ്സ്, പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവ വഴി വരുമാനം വർധിപ്പിക്കുന്ന പദ്ധതികളും നടപ്പിലാക്കുന്നു.

• യാത്രക്കാർക്ക് ഡിപ്പോകളിൽ നിലവാരമുള്ള ഭക്ഷണവും അത്യാവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനായി Restaurant-cum-Super Market ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

 

ഡ്രൈവിംഗ് സ്‌കൂളുകൾ

കെ.എസ്.ആർ.ടി.സി ആധുനിക സൗകര്യങ്ങളോടുകൂടിയ ഡ്രൈവിങ് സ്കൂൾ തിരുവനന്തപുരം ആരംഭിച്ചു. നിലവിൽ 19 ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നു. മാവേലിക്കര, ആറ്റിങ്ങൽ, പാറശ്ശാല, ചടയമംഗലം, ചിറ്റൂർ, വിതുര, ചാത്തന്നൂർ, ചാലക്കുടി, മാനന്തവാടി, എടപ്പാൾ റീജിയണൽ വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിൽ പുതിയ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

ആക്സിഡന്റ് മോണിറ്ററിങ് ആൻഡ് കൺട്രോൾ സിസ്റ്റം

കെ.എസ്.ആർ.ടി.സി, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വാഹനങ്ങൾ ഉൾപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങൾ നിവാരണം ചെയ്യുന്നതിനായി ചീഫ് ഓഫീസ് തലത്തിലും ഡിപ്പോ തലത്തിലും അപകട നിരീക്ഷണ സമിതി പ്രതിമാസം അവലോകനം നടത്തുന്നു ഗുരുതര അപകടങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവർ വിഭാഗം ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടികളും തിരുത്തൽ പരിശീലനവും നൽകുന്നു.

 

പുതിയ ബസ്സുകൾ

16 ഡീസൽ ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ് ഫണ്ടിലൂടെ 115 ഇ-ബസ്സുകളും വാങ്ങി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്ത് സർവീസ് നടത്തുന്നു. ഉയർന്ന KMPL ഉള്ള ബസ്സുകൾ വാങ്ങുന്നതിനായി 100 മിനി ബസ്സുകൾ, 150 ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ, 200 സൂപ്പർഫാസ്റ്റ് ബസ്സുകൾ, 50 ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ, 6 എ.സി സ്ലീപ്പർ ബസ്സുകൾ, 10 സീറ്റർ, 14 എ.സി സ്ലീപ്പർ കം സീറ്റർ ബസ്സുകൾ ഉൾപ്പെടെ 500-ൽ അധികം ബസ്സുകൾ വാങ്ങാൻ തീരുമാനിച്ചു. 500 നോൺ എ.സി ബസ്സുകളും 65 എ.സി ബസ്സുകളും വാങ്ങുന്നതിനുള്ള പദ്ധതി തയ്യാറാക്കി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 132 നോൺ എ.സി ബസ്സുകൾക്കും 36 എ.സി ബസ്സുകൾക്കും പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്.

 

പരാതികൾ അറിയിക്കാം

പൊതുജനങ്ങൾക്ക് ബസ് ജീവനക്കാർക്കെതിരെയുള്ള അക്രമങ്ങളുടെ വീഡിയോ, ബസ് ഡ്രൈവർമാരുടെ റാഷ് ഡ്രൈവിങ് വീഡിയോ ഉൾപ്പെടെയുള്ള പരാതികൾ 9188619380 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ: 18005994011. കൺട്രോൾ റൂം: 9447071021, 04712463799

 

ബഡ്ജറ്റ് ടൂറിസം ഹിറ്റായി

2021 നവംബർ 1 ന് ബഡ്ജറ്റ് ടൂറിസം സെൽ രൂപീകരിച്ചു. കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് വിനോദസഞ്ചാരം സാധ്യമാക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾ നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ഏജൻസികളും സഹകരിച്ച് ഏറ്റവും കൂടുതൽ ടൂർ പാക്കേജുകൾ നടപ്പിലാക്കുന്നു. 93 ഡിപ്പോകളിൽ നിന്നായി ഒരു മാസം 1500 ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നു.  2024-ൽ പ്രതിമാസം 1.94 കോടി രൂപ ആയിരുന്ന വരുമാനം 2025 മാർച്ച് വരെ 3.29 കോടി രൂപയായി വർധിച്ചു. വിവാഹം, സംഘടനായോഗങ്ങൾ, സ്വകാര്യ പരിപാടികൾ എന്നിവയ്ക്കായി കെ.എസ്.ആർ.ടി.സി ബസ്സുകൾ സ്വകാര്യ വാടകയ്ക്ക് നൽകുന്നു.

 

ജലഗതാഗത വികസനം

• ഇന്ത്യയിലെ ആദ്യ സംരംഭമായി 4 വാട്ടർ ടാക്സികൾ നിർമ്മിച്ചു, അതിൽ 3 എണ്ണം സർവീസ് ആരംഭിച്ചു.

• ആധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ 100 യാത്രക്കാരുടെ ശേഷിയുള്ള 7 കാറ്റാമറൈൻ ബോട്ടുകളിൽ 6 എണ്ണം നിർമ്മിച്ചു എറണാകുളം കേന്ദ്രീകരിച്ച് സർവീസ് ആരംഭിച്ചു.

• 75 യാത്രക്കാരുടെ ശേഷിയുള്ള 10 സോളാർ ബോട്ടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

• ഇന്ദ്ര ടൂറിസ്റ്റ് ബോട്ട് കൊച്ചി കായലിൽ കുറഞ്ഞ ചെലവിൽ ടൂറിസം സർവീസ് നടത്തുന്നു.

• സീ-കുട്ടനാട്, സീ-അഷ്ടമുടി പദ്ധതികളിലൂടെ 90 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഡബിൾ ഡെക്കർ പാസഞ്ചർ-കം-ടൂറിസ്റ്റ് സർവീസുകൾ ആരംഭിച്ചു.

അനുബന്ധ ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുന്ന കേരളം: വ്യവസായ വളർച്ചയുടെ പുതിയ അധ്യായം
മികച്ച മനുഷ്യവിഭവശേഷിയും അനുകൂല കാലാവസ്ഥയും ശക്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളും കൈവശമുള്ള കേരളം ഇന്ന് ലോകത്തിനുമുന്നിൽ പുതിയ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ആഗോള തിരിച്ചറിയലിനൊപ്പം, നിക്ഷേപകരുടെയും സംരംഭകരുടെയും വിശ്വസ്ത ലക്ഷ്യസ്ഥാനമായും കേരളം ഉയർന്നുവരുന്നു.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ