
ഡിജിറ്റൽ അസമത്വം കുറയ്ക്കുകയും എല്ലാ പൗരന്മാർക്കും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച കെ-ഫോൺ പദ്ധതി 1,13,525 കണക്ഷനുകളുമായി മുന്നേറുന്നു. 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 14,194 ബി.പി.എൽ. കണക്ഷനുകൾ, 73,134 വാണിജ്യ (പണമടച്ചുള്ള വീട്) കണക്ഷനുകൾ, 3,034 എസ്.എം.ഇ. കണക്ഷനുകൾ, 23,163 സർക്കാർ ഓഫീസ് കണക്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. സ്വന്തമായ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഉള്ള കെ-ഫോൺ നിലവിൽ 1,350 ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.
സംസ്ഥാനത്തെ ആയിരക്കണക്കിന് സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിച്ച് ഭരണ-സേവന മേഖലയിൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ കെ-ഫോൺ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. എല്ലാ സേവനദാതാക്കൾക്കും ഉപയോഗിക്കാവുന്ന പ്രധാന നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുക, മൂല്യവർധിത സേവനങ്ങളിലൂടെ കെ-ഫോൺ അടിസ്ഥാന സൗകര്യങ്ങളുടെ വാണിജ്യവൽക്കരണം സാധ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായി 140 നിയമസഭ മണ്ഡലങ്ങളിലായി തെരഞ്ഞെടുത്ത 14,000 കുടുംബങ്ങൾക്ക് ദിവസേന 1.5 ജിബി ഡാറ്റ സൗജന്യമായി നൽകി പദ്ധതി ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ 35,000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. അതിൽ 31,000 കിലോമീറ്ററിലധികം നെറ്റ്‌വർക്ക് ഇതിനകം സജീവമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 224 രൂപ നിരക്കിൽ ഇന്റർനെറ്റ് സേവനം പദ്ധതി വഴി ലഭ്യമാക്കുന്നു.
സാമൂഹ്യ നീതിയും ഡിജിറ്റൽ ഉൾക്കൊള്ളലും ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി വഴി വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഇ-ഗവേണൻസ് സേവനങ്ങൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തുന്നു. ഡിജിറ്റൽ കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ കെ-ഫോൺ ഇന്ന് ഒരു മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു.