
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശ്രംഖലയുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഹെൽത്ത് പ്രൊജെക്റ്റ് വഴി 2,59,55,998 വ്യക്തികളുടെ ഡാറ്റാ ബേസ് ഇലക്ട്രോണിക് രേഖകളായി സംഭരിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഇതിൽ 68,35,747 വീടുകളും 1,26,83,801 പുരുഷന്മാരും, 1,32,71,381 സ്ത്രീകളും, 816 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു.
ഡോക്ടർമാർക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്ന വ്യക്തിഗത മെഡിക്കൽ രേഖകളുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. രോഗിയുടെ സവിശേഷമായ തിരിച്ചറിയൽ, സംസ്ഥാനത്തെ വിവിധ പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലുള്ള വിവിധ ആരോഗ്യപരിപാലന വിതരണ യൂണിറ്റുകൾ തമ്മിലുള്ള ഡാറ്റ എക്സ്ചേഞ്ച് എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് മൂലം ആവർത്തിച്ചു വരുന്ന മെഡിക്കൽ പരിശോധനകൾ ഒഴിവാക്കാനും രോഗിയുടെ ചെലവ് കുറക്കുന്നതിനും ക്ലിനിക്കുകളിലും ലാബുകളിലും തിരക്കു കുറയ്ക്കാനും കഴിയും. തിരുവനന്തപുരം പൈലറ്റ് ജില്ലയായി ആരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. 964 ആശുപത്രികളിൽ ഇ-ഹെൽത്ത് പൂർത്തിയായി, അതിൽ 200 എണ്ണം പേപ്പർ ഉപയോഗിക്കേണ്ടതില്ലാത്ത ആശുപത്രികളായി പ്രവർത്തിക്കുന്നു.
ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഇ- ഹെൽത്ത് പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം ഒരു ഡിജിറ്റൽ യുഗത്തിലേക്ക് നീങ്ങുകയാണ്. ചികിത്സാരംഗത്ത് വളരെയധികം മാറ്റമുണ്ടാക്കാൻ കഴിയുന്ന മികച്ച സംവിധാനങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഒരാൾ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങും വരെ എല്ലാ ആരോഗ്യ സേവനവും ഇ- ഹെൽത്ത് സംവിധാനത്തിലൂടെ റെക്കോഡ് ചെയ്യുന്നതാണ്.
2016-ൽ ആണ് ഇ-ഹെൽത്ത് പദ്ധതി ആരംഭിക്കുന്നത്.'ഒരു പൗരൻ -ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണിത്. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഫലപ്രദമായ ഓൺലൈൻ ക്യൂ മാനേജ്‌മെന്റ് സംവിധാനം വഴി ആശുപത്രികളിലെ തിരക്കും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിയ്ക്കും. ഇ-ഹെൽത്ത് സംവിധാനത്തിലൂടെ രോഗികളുടെ ചികിത്സാ വിവരങ്ങൾ ഒരു ആരോഗ്യ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ കൈമാറാൻ സാധിക്കും. ഇതിലൂടെ ചികിത്സാ പിഴവുകൾ കുറയ്ക്കുകയും രോഗനിർണയം കൂടുതൽ കൃത്യതയോടെ നടത്തുകയും ചെയ്യാം.