
വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു.
ഇതുവരെ 525 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്യപ്പെട്ടത്. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ 3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് എട്ടാം മാസത്തിലേക്ക് കടന്നപ്പോൾ തന്നെ ചരക്ക് നീക്കത്തില്‍ നിന്നുണ്ടായ വരുമാനം 400 കോടി കടന്നു.
2015 ലാണ് വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. 2023 ഒക്ടോബറിൽ തുറമുഖത്തിന്റെ നിർമാണാവശ്യങ്ങൾക്കുള്ള ക്രെയിനുകളുമായി ഷെൻ ഹുവ 15 എ ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമായിത്തുടങ്ങി. 2024 ജൂലൈ 11 വിഴിഞ്ഞത്തിന്റെ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ കപ്പൽ കണ്ടെയ്‌നറുകളുമായി തീരത്തടുത്തു. 2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ചു. 2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണത്തിനുള്ള ആകെ മുതൽമുടക്ക് 8,867 കോടി രൂപയാണ്. ഇതിൽ 5,595 (63%) കോടി രൂപ സംസ്ഥാന സർക്കാരും അദാനി കമ്പനി 2,454 കോടി രൂപയും (28%) വി.ജി.എഫ് ആയി 818 കോടി രൂപ (9%) യും ആണ് ചെലവഴിക്കുന്നത്. പുലിമുട്ട് നിർമിക്കാനുള്ള 1,350 കോടി രൂപ സർക്കാർ നൽകും. പുറമേ, റെയിൽപാതയ്ക്കായി 1,482.92 കോടി രൂപയും ചെലവഴിക്കും.
18-20 മീറ്റർ പ്രകൃതിദത്ത ജല ആഴം, , 20,000 TEU ശേഷിയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക ശേഷി തുടങ്ങിയവയെയാണ് വിഴിഞ്ഞത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഡീപ്സീ പോർട്ടായി മാറ്റുന്നത്.
2025 ഫെബ്രുവരിയിൽ, 15 തെക്കുകിഴക്കൻ ഇന്ത്യൻ തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി. 40 കപ്പലുകളിൽ നിന്ന് 78,833 TEUs കൈമാറിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
2025 ഏപ്രിൽ 9-ന് ലോകത്തിലെ ഏറ്റവും വലിയ ഇക്കോ-ഫ്രണ്ട്ലി കണ്ടെയ്‌നർ കപ്പലായ MSC Turkiye വിഴിഞ്ഞത്ത് നങ്കൂരമിട്ടത്, തുറമുഖത്തിന്റെ ആഗോള അംഗീകാരം കൂടുതൽ ഊട്ടിയുറപ്പിച്ചു.
ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona), 17.1 മീറ്റർ ഡ്രാഫ്റ്റോടെ 2025 സെപ്റ്റംബറിൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ലോകത്തിൽ തന്നെ കണ്ടെയ്നർ കപ്പലുകൾക്ക് നിലവിൽ ഉള്ള ഏറ്റവും കൂടിയ റെക്കോർഡ് ഡ്രാഫ്റ്റ് കൂടിയാണ് 17.1 മീറ്റർ ആഴം ,ഈ ലോക റെക്കോർഡിന് ഒപ്പം വിഴിഞ്ഞം എത്തി എന്നത് ഏറെ അഭിമാനം നൽകുന്നതാണ്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് 2025 ഒക്ടോബറിൽ തുടങ്ങി. വിഴിഞ്ഞത്ത് ഈ സേവനം തുടങ്ങിയതോടെ കപ്പലുകളിൽ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും. ഇതോടെ ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും അധികം വൈകാതെ വിഴിഞ്ഞം മാറും.
തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. രണ്ടുമുതൽ നാലുവരെയുള്ള ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക. 2028 ഡിസംബറിനകം പൂർത്തീകരിക്കും. ഇത് പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും. വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും.