
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.
83,45,879 കുടുംബങ്ങളിലായി ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ് 14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്. തുടർന്ന് 21,88,398 പേർക്ക് സ്മാർട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാരിന്റെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നീ പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസം നൽകുകയായിരുന്നു.
ഇതിൽ 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. 21,87,667 പേർ (99.98%) വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. വിജയിച്ചവരിൽ 15,223 പേർ 90 വയസിന് മുകളിലുള്ളവരാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14-നും 60-നും ഇടയിൽ പ്രായമുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. ദേശീയ മാനദണ്ഡം 90 ശതമാനം ആയിരിക്കെയാണ് കേരളം അതിനെ മറികടന്ന് മുന്നേറിയത്.
കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, NSS, NCC, NYK, സന്നദ്ധ സേന വോളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കൾ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ 2,57,000 വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്.
വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. സർക്കാർ സേവനങ്ങളും, ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകളും ഓൺലൈനിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും മറ്റും അവബോധം നൽകി എല്ലാവരെയും പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് ഡിജികേരളം പ്രവർത്തനങ്ങൾ നടപ്പാക്കിയത്.