
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭരണസംവിധാനത്തിന് കരുത്തേകാൻ വിപുലമായ ശൃംഖലയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. എല്ലാ പൗരന്മാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനും സർക്കാർ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട കെ-ഫോൺ പദ്ധതി, ഡിജിറ്റൽ വിടവ് നികത്തുന്നതിൽ ലോകത്തിന് തന്നെ മാതൃകയാണ്.
കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്കും (KSWAN) സ്റ്റേറ്റ് ഡേറ്റാ സെന്ററുകളും ഇ-ഭരണ സേവനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്നു. മൂന്ന് നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്ററുകളും ജില്ലാ-ബ്ലോക്ക് ഭരണകേന്ദ്രങ്ങളും ഇതിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
സാധാരണക്കാർക്ക് ഇ-ഗവേണൻസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായി സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇ-ഡിസ്ട്രിക്റ്റും കെ-സ്മാർട്ടും ജനങ്ങളും സർക്കാരും തമ്മിലുള്ള ഇടപാടുകൾ സുതാര്യമാക്കാൻ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ സാധിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും 2.40 കോടിയിലധികം സർട്ടിഫിക്കറ്റുകളും ഇതിനകം ഇ-ഡിസ്ട്രിക്റ്റിലൂടെ ജനങ്ങളിലെത്തിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രേഷൻ, കെട്ടിട നിർമ്മാണാനുമതി, നികുതി അടയ്ക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ഭരണരംഗത്തെ വലിയൊരു ചുവടുവെപ്പാണ്. സർക്കാർ ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ ഏകീകൃതമായി കൈകാര്യം ചെയ്യുന്ന സ്പാർക്ക് സംവിധാനം. ഇതിലൂടെ ഓരോ ഉദ്യോഗസ്ഥനും പെർമനന്റ് എംപ്ലോയ്‌മെന്റ് നമ്പർ നൽകി സുതാര്യത ഉറപ്പാക്കി. ഇ-ഹെൽത്ത് വഴി രോഗികളുടെ വിവരങ്ങൾ അടങ്ങിയ കേന്ദ്രീകൃത ഡാറ്റാബേസും ആരോഗ്യപ്രവർത്തകർക്കുള്ള ഏകീകൃത ചട്ടക്കൂടും ഇതിലൂടെ ലഭ്യമാകുന്നു. സർക്കാർ ഫയലുകൾ വേഗത്തിൽ നീങ്ങാൻ ഇ-ഓഫീസും, പൊതുസംഭരണ പ്രക്രിയകൾ സുതാര്യമാക്കാൻ ഇ-പ്രൊക്യൂർമെന്റും സഹായിക്കുന്നു.
ലോകോത്തര ഐടി പാർക്കുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ, പുതിയ സഹകരണങ്ങൾ എന്നിവയിലൂടെ കേരളത്തെ ആഗോള ഐടി ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ സർക്കാരിന് സാധിച്ചു. എൺപതിലധികം ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിലൂടെ മുപ്പത് ലക്ഷത്തിലധികം പൗരന്മാരെ ഡിജിറ്റൽ സേവനങ്ങളിൽ പങ്കാളികളാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ചും ഡിജിറ്റൽ ഭരണം കരുത്താർന്ന മുന്നേറ്റം തുടരുകയാണ്.