
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.
കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശ കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനായി 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 5338 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 2625 വീടുകൾ പൂർത്തിയാക്കി കൈമാറുകയും 1271 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലുമാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലായി 738 ഫ്‌ളാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. വിവിധ ജില്ലകളിലായി എണ്ണൂറോളം ഫ്‌ളാറ്റുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
തീരദേശത്തെ യുവതലമുറയെ ശാക്തീകരിക്കുന്നതിനായി വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തി. 66.35 കോടി രൂപ കിഫ്ബി വഴി അനുവദിച്ചുകൊണ്ട് 57 തീരദേശ വിദ്യാലയങ്ങളുടെ നവീകരണം പൂർത്തിയാക്കി. ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ സജ്ജരാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനായി ധനസഹായ പദ്ധതികൾ സർക്കാർ വിപുലീകരിച്ചു.
മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപയായി ഉയർത്തി. സമാശ്വാസ സഹായം 2700 രൂപയിൽ നിന്നും 4500 രൂപയായി വർദ്ധിപ്പിച്ചു. പ്രതിവർഷം 1.80 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി 'അഭയം' പദ്ധതിയിലൂടെ 10 ലക്ഷം രൂപ ധനസഹായം നൽകി പുനരധിവാസം ഉറപ്പാക്കി.
ശാസ്ത്രീയമായ ഇടപെടലുകളിലൂടെ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ 12 ജലസംഭരണികളിലായി 39.47 ലക്ഷം മത്സ്യവിത്തുകൾ നിക്ഷേപിച്ചതിലൂടെ 1,937 മെട്രിക് ടൺ മത്സ്യ ഉത്പാദനം അധികമായി ലഭിച്ചു. 2024-25 കാലയളവിൽ അക്വാകൾച്ചർ ഉത്പാദനം 0.412 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. 2024-ൽ രാജ്യത്തെ ഏറ്റവും മികച്ച സമുദ്ര മത്സ്യമേഖലാ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളവും മികച്ച ജില്ലയ്ക്കുള്ള അവാർഡ് കൊല്ലവും സ്വന്തമാക്കി.
ഹാർബറുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴി പെൻഷൻ മുതൽ പാർപ്പിടം വരെയുള്ള സേവനങ്ങൾ സർക്കാർ നേരിട്ട് ഉറപ്പാക്കുന്നു. തീരദേശ സംരക്ഷണം, പുതിയ ഹാർബറുകൾ, ഫിഷിങ് ജെട്ടികൾ എന്നിവയിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തെ സംസ്ഥാന വികസനത്തിന്റെ മുൻനിരയിലേക്ക് നയിക്കുകയാണ് സർക്കാർ.