
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
2025വരെയുള്ള കണക്കുകളിൽ സംസ്ഥാനത്തെ റോഡുകളുടെ ആകെ നീളം 1,97,448.34 കിലോമീറ്ററായി വർദ്ധിച്ചു. ഇതിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ മാത്രം 30,000 കിലോമീറ്റർ പിന്നിട്ടു എന്നത് ശ്രദ്ധേയമാണ്. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെ സംസ്ഥാനത്തെ വാഹനങ്ങളുടെ എണ്ണം 1.8 കോടിയായി ഉയരുകയും ചെയ്തു. പി.ഡബ്ല്യു.ഡി റോഡുകളിൽ 60 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തിയത് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു.
കേരളത്തിന്റെ വടക്ക് മുതൽ തെക്ക് അറ്റം വരെ നീളുന്ന ദേശീയപാത 66-ന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വഴി 5580 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി നൽകിയത് ദേശീയപാത വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ്. 45 മീറ്റർ വീതിയിൽ ആറുവരി പാതയായി മാറുന്ന എൻ.എച്ച് 66 ഈ വർഷം അവസാനത്തോടെ പൂർണ്ണമായും ഗതാഗതയോഗ്യമാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തീകരിച്ചു. 481.13 കിലോമീറ്റര്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ് തുടങ്ങിയ വൻകിട പദ്ധതികൾക്കായി വലിയ സാമ്പത്തിക ബാധ്യതയും നികുതി ഇളവുകളും സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.
സംസ്ഥാന പാതകളിലെ 2849 പാലങ്ങളുടെ പരിപാലനം സർക്കാർ കാര്യക്ഷമമായി നിർവ്വഹിക്കുന്നു. ഈ സർക്കാരിന്റെ കാലയളവിൽ മാത്രം 150-ലേറെ പുതിയ പാലങ്ങളാണ് നിർമ്മിച്ചത്. എക്സ്ട്രാഡോസ്ഡ്, ബൗസ്ട്രിംഗ്, നെറ്റ്വർക്ക് ടൈഡ് സ്റ്റീൽ ആർച്ച് തുടങ്ങി അത്യാധുനിക എഞ്ചിനീയറിംഗ് വിസ്മയങ്ങൾ ഇന്ന് കേരളത്തിലെ പുഴകൾക്ക് കുറുകെ ഉയർന്നു കഴിഞ്ഞു.
മലയോര മേഖലയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്കായി 2043.7 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് ഇത് ശാശ്വത പരിഹാരമാകും.
കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള രണ്ട് വൻകിട ഇടനാഴികളാണ് മലയോര, തീരദേശ ഹൈവേകൾ.
മലയോര ഹൈവേ: 1166 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ വലിയൊരു ഭാഗം പൂർത്തിയായിക്കഴിഞ്ഞു. ഇതുവരെ 3593 കോടി രൂപ ഇതിനായി അനുവദിച്ചു. 2025-ഓടെ കൂടുതൽ ഭാഗങ്ങൾ തുറന്നുകൊടുക്കും.
507.86 കിലോമീറ്റർ നീളുന്ന തീരദേശ പാത, തീരദേശത്തെ യാത്രാക്ലേശം കുറയ്ക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകും. ഇതുവരെ മൂന്ന് റീച്ചുകൾ പൂർത്തിയാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ടണൽ, മൂന്നാർ-ബോഡിമെട്ട് പാത തുടങ്ങിയവ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. താമരശ്ശേരി ചുരത്തിലെ ഹെയർപിൻ വളവുകൾ നിവർത്തി വീതികൂട്ടുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാക്കിയത്.
റോഡ് നിർമ്മാണത്തിനപ്പുറം, റോഡ് സുരക്ഷ, ജംഗ്ഷനുകളുടെ നവീകരണം, ആധുനിക യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കേരളത്തിന്റെ റോഡ് ഗതാഗതം ഒരു നവയുഗത്തിലേക്ക് ചുവടുവെക്കുകയാണ്.