
ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.
വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്. കാലാവസ്ഥാ വ്യതിയാനം, വിഭവ പരിമിതികള്‍, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും, വൈവിധ്യവല്‍ക്കരണം, സാങ്കേതിക വിദ്യകളുടെ ഉള്‍പ്പെടുത്തല്‍, സ്ഥാപനപരമായ പിന്തുണ എന്നിവയിലൂടെ കാർഷിക മേഖല ചെറുത്തുനില്‍പ്പ് തെളിയിച്ചിട്ടുണ്ട്.
2024-25 കാലയളവിലെ ഭൂവിനിയോഗ കണക്ക് പ്രകാരം, സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറില്‍, മൊത്തം കൃഷി വിസ്തൃതി 25.15 ലക്ഷം ഹെക്ടറും (64.71 ശതമാനം) യഥാര്‍ത്ഥ കൃഷി വിസ്തൃതി 19.67 ലക്ഷം ഹെക്ടറുമാണ് (50.61ശതമാനം). സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 30.44 ശതമാനം തെങ്ങ് കൃഷിയാണ്, 21.78 ശതമാനമാണ് റബ്ബര്‍ കൃഷി.
2024-25 ല്‍ സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 7.01 ശതമാനം നെല്‍കൃഷിയായിരുന്നു. ‘നെല്ല് വികസന’ പദ്ധതിയിലൂടെ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനത്തെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. കുട്ടനാട്, ഓണാട്ടുകര, പൊക്കാളി, കോള്‍, പാലക്കാട്, വയനാട്, കൈപ്പാട് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിലെ നെല്‍കൃഷി പ്രോത്സാഹനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനം ‘പച്ചക്കറി വികസന’ പദ്ധതി നടപ്പിലാക്കി വരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി കാര്‍ഷിക കോളേജ്, വെള്ളായണിയിലെ പെസ്റ്റിസൈഡ് റസിഡ്യൂ റിസര്‍ച്ച് ആന്റ് അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ ‘കെ.എ.യു സേഫ്ടു ഈറ്റ്’ എന്ന പ്രോജക്ട് നടപ്പിലാക്കുന്നു.
സംസ്ഥാനത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കുടുംബശ്രീ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലേക്ക് (ജെ.എല്‍.ജി) സ്ത്രീകളെ അണിനിരത്തിയും കൂട്ടു കൃഷി പ്രോത്സാഹിപ്പിച്ചും, ഉപജീവനമാര്‍ഗ്ഗങ്ങളും ഭക്ഷ്യസുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതില്‍ കുടുംബശ്രീ നിര്‍ണായക പങ്ക് വഹിക്കുന്നു. വനിതാ ജെ.എല്‍.ജി കളുടെ നേതൃത്വത്തിലുള്ള പാട്ട കൃഷി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സജീവമായി ഇടപെട്ടു.
ജെ.എല്‍.ജി കളുടെ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കുടുംബശ്രീ, ‘നാട്ടുചന്ത’ എന്ന പേരില്‍ ആഴ്ചതോറുമുള്ള വിപണികള്‍ നടത്തുകയും ആകെ 31,376 നാട്ടുചന്തകള്‍ സംഘടിപ്പിച്ച്, 16.48 കോടി രൂപയുടെ വരുമാനം നേടുകയും ചെയ്തു. കുടുംബശ്രീ ഓണക്കാലത്ത് നടത്തിയ ‘ഓണക്കണി’, ‘നിറപൊലിമ’ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ, പച്ചക്കറി വിപണിയില്‍ നിന്ന് 7.79 കോടി രൂപയുടെയും പൂക്കളില്‍ നിന്ന് 3 കോടി രൂപയുടെയും വിറ്റുവരവ് നേടി.
കേരളത്തിലെ കർഷകരുടെ സാമ്പത്തിക സുരക്ഷ, വരുമാന വർധന, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ ക്ഷേമപദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതി, കർഷകശ്രീ പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി എന്നിവ അതിൽ ഉൾപ്പെടുന്നു. കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് വിതരണം ചെയ്യുന്നതിനായി, കൃഷി വകുപ്പ് ‘ഓണസമൃദ്ധി’ പഴം, പച്ചക്കറി വിപണികള്‍ സംഘടിപ്പിച്ചു. 2024-25 ല്‍ ആകെ 1,956 ഓണം വിപണികള്‍ നടത്തി. ഇതില്‍ കൃഷി വകുപ്പിന്റെ 1,076 വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ 720 വിപണികളും, വി.എഫ്.പി.സി.കെ യുടെ 160 വിപണികളും ഉള്‍പ്പെടുന്നു.