
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു. പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ (Remittances) സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) പ്രധാന ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇത് കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയുടെ വളർച്ചക്കും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള ആവശ്യകത ഉയർത്തുന്നതിനും സഹായിക്കുന്നു.
കേരള മൈഗ്രേഷൻ സർവേ 2023 പ്രകാരം, സംസ്ഥാനത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 22 ലക്ഷമാണ്, ഇത് 2018-ലെ സർവേയിൽ രേഖപ്പെടുത്തിയ 21 ലക്ഷവുമായി സമാനമായ നിലയിലാണ്. വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് സ്ത്രീകളുടെ വിദേശ കുടിയേറ്റവും വർദ്ധിച്ചുവരുന്നു. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും കേരളം മുൻനിര സംസ്ഥാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ സ്ഥാപിതമായ ലോക കേരള സഭ പ്രവാസികൾക്ക് കുടിയേറ്റം, നിക്ഷേപം, വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പങ്കാളികളാകാനുള്ള ഒരു പ്രധാന വേദിയായി പ്രവർത്തിക്കുന്നു.
ആഗോള തലത്തിൽ കുടിയേറ്റ പ്രവണതകളിലും ഗണ്യമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ലെയും 2024-ലെയും ഇന്റർനാഷണൽ ഓർഗനൈസഷൻ ഫോർ മൈഗ്രേഷന്റെ ലോക കുടിയേറ്റ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 150 ദശലക്ഷത്തിൽ നിന്ന് 281 ദശലക്ഷമായി, 87 ശതമാനം വർദ്ധിച്ചു. ഇതോടൊപ്പം, 2000-നെ അപേക്ഷിച്ച് 2024-ൽ അന്താരാഷ്ട്ര പണമൊഴുക്ക് 549 ശതമാനം ഉയർന്നത് കുടിയേറ്റത്തിന്റെ സാമ്പത്തിക പ്രാധാന്യം വ്യക്തമാക്കുന്നു.
കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ ചെറുതല്ല. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി കേരള സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പ്രധാനമായും നോർക്ക റൂട്ട്സ്, പ്രവാസി വെൽഫെയർ ബോർഡ് തുടങ്ങിയ എജന്‍സികളിലൂടെയാണ് ഇവ ഏകോപിപ്പിക്കുന്നത്. നോർക്ക റൂട്ട്സിന്റെ പ്രധാന പദ്ധതികളാണ് സാന്ത്വന പദ്ധതി, 'നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എന്‍.ഡി.പി.ആര്‍.ഇ.എം)' എന്നിവ.
കേരളത്തിലെ മൂലധന വളർച്ച ത്വരിതപ്പെടുത്തുന്നതിന് പ്രവാസികൾക്ക് സർക്കാർ വിവിധ നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുന്നുമുണ്ട്. കോവിഡ്-19 മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവർക്കും സ്വയം തൊഴിൽ ചെയ്യാൻ സന്നദ്ധരായവര്‍ക്കും വേണ്ടി 2021-2022 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ഭദ്രത. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പ്രവാസി/തിരികെ വന്ന പ്രവാസി കേരളീയരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് നോർക്ക-റൂട്ട്‌സ് ഡയറക്‌ടേഴസ് സ്‌കോളർഷിപ്പ് സ്‌കീം പദ്ധതിയുടെ ലക്ഷ്യം. സാധുവായ നോർക്ക ഐഡി കാർഡുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് സമഗ്ര ആരോഗ്യ-വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ.