
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതോൽപ്പാദനത്തിൽ 1776.3 മെഗാവാട്ടിന്റെ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ സംസ്ഥാനത്തിന്റെ ആകെ ഊർജ്ജ സ്ഥാപിത ശേഷി 4412.14 മെഗാവാട്ടായി ഉയർന്നു. 2016-ൽ കേവലം 16.49 മെഗാവാട്ട് ആയിരുന്ന സൗരോർജ്ജ ശേഷി ഇന്ന് 1576.5 മെഗാവാട്ടായി വർദ്ധിച്ചു. രണ്ട് ലക്ഷത്തിലധികം പുരപ്പുറ സൗരോർജ്ജ നിലയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന പള്ളിവാസൽ വിപുലീകരണ പദ്ധതി (60 മെഗാവാട്ട്), തൊട്ടിയാർ (40 മെഗാവാട്ട്) എന്നിവ ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിൽ പൂർത്തീകരിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ 10,000 കോടി രൂപയുടെ 'ട്രാൻസ്ഗ്രിഡ്' പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴിയെ 220 കെ.വിയിൽ നിന്ന് 400 കെ.വിയിലേക്ക് ഉയർത്തി.
ഇടമൺ-കൊച്ചി പവർ ഹൈവേ, തിരുനെൽവേലി-ഇടമൺ കോറിഡോർ, തൃശൂർ-അരീക്കോട് ലൈൻ എന്നിവ പൂർത്തിയാക്കി. ഉഡുപ്പി-കാസർഗോഡ് അന്തർസംസ്ഥാന പ്രസരണ ലൈനിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുന്നതിനായി വിതരണ ശൃംഖലയെ സർക്കാർ ആധുനികവൽക്കരിച്ചു. 2024-25ൽ മാത്രം പുതിയതായി 2554 ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയും 3,19,338 പുതിയ കണക്ഷനുകൾ നൽകുകയും ചെയ്തു. കെ.എസ്.ഇ.ബി (KSEB) വിതരണ മേഖലയിൽ മാത്രം 13,015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഒൻപത് വർഷത്തിനുള്ളിൽ നടത്തിയത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഊർജ്ജമേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്. വൈദ്യുതി ആവശ്യകത മുൻകൂട്ടി പ്രവചിക്കുന്നതിനായി സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിൽ AI, മെഷീൻ ലേണിംഗ് അധിഷ്ഠിത സംവിധാനങ്ങൾ ഏർപ്പെടുത്തി.ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി ചാർജ്ജിംഗ് സംരംഭങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചു.
ഇടുക്കി രണ്ടാം ഘട്ടം (800 MW), ലക്ഷ്മി പദ്ധതി (240 MW), ശബരിഗിരി എക്സ്റ്റെൻഷൻ (450 MW) എന്നിവയിലൂടെ കൂടുതൽ വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. കെ.എസ്.ഇ.ബി 571.22 കോടി രൂപയുടെ ലാഭം കൈവരിച്ചതും കഴിഞ്ഞ ഒൻപത് വർഷമായി വൈദ്യുതി ഉൽപ്പാദന-വിതരണ മേഖലയിൽ നടത്തിയ 24,013 കോടി രൂപയുടെ നിക്ഷേപവും കേരളത്തിന്റെ ഊർജ്ജമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു.