
സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭ്യമാകും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വായുവിൻ്റെ ഗുണനിലവാരം മികച്ചതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. നിലവിൽ സംസ്ഥാനത്തിൻ്റെ ജി.ഡി.പി.യുടെ 12 ശതമാനം ടൂറിസം മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽ നിന്ന് മാത്രം കേരളത്തിന് ലഭിക്കുന്നത്. പ്രാദേശിക ഡെസ്റ്റിനേഷനുകൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കൂടുതൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് കരുത്തേകും. മൂന്നാർ, വയനാട് പോലുള്ള പ്രദേശങ്ങളിൽ ഫ്‌ളൈ ഓവർ, മികച്ച റോഡുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ടൂറിസം രംഗത്ത് ഒരു ഫെസിലിറ്റേറ്ററായി നിലകൊള്ളുകയാണ് സർക്കാർ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയെ പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര - വിദേശ സഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. കേരളത്തിൻ്റെ ഭാവി ടൂറിസമാണെന്നും, ഓരോ പൗരനും ടൂറിസത്തിൻ്റെ ബ്രാൻഡ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും സവിശേഷവും നൂതനവുമായ ടൂറിസം നയം നടപ്പാക്കാനായെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ മതിപ്പുളവാക്കുന്ന രീതിയിൽ വളർച്ച കൈവരിക്കാനും ടൂറിസം രംഗത്തെ വളർച്ച ജി.ഡി.പി. കുതിപ്പിനും വഴിയൊരുക്കാനും സാധിച്ചു. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു കഴിഞ്ഞ 9 വർഷത്തെ ടൂറിസം രംഗത്തെ വികസന നേട്ടങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
എട്ട് വിഷയങ്ങളിൽ സമഗ്ര ചർച്ച
ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, നൂതനാശയങ്ങൾ എന്നിവ ശിൽപ്പശാലയിൽ ചർച്ച ചെയ്തു.
ഉത്തരവാദ ടൂറിസം/ഇൻക്ലൂസീവ് ടൂറിസം/എക്‌സ്പീരിയൻഷ്യൽ ടൂറിസം/റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകൾ, ഡിസൈൻ പോളിസി, ടൂറിസം വിദ്യാഭ്യാസവും നൈപുണി വികസനവും, ടൂറിസം കേന്ദ്രങ്ങളുടെ രൂപകൽപ്പനയിലെ വെല്ലുവിളികളും അവസരങ്ങളും, ആഗോള ടൂറിസം - മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവയിലെ ട്രെൻഡുകൾ, സാങ്കേതികവിദ്യയുടെ പ്രയോഗം വഴി സന്ദർശക അനുഭവം മെച്ചപ്പെടുത്തൽ, പൈതൃക, സാംസ്‌കാരിക, ആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകൾ, ടൂറിസം ബിസിനസ് രംഗത്തെ നൂതനാശയങ്ങൾ എന്നിങ്ങനെ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ശിൽപ്പശാലയിലെ സെഷനുകൾ നടന്നത്.