
കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ നടപടികളാണ് റവന്യൂ വകുപ്പിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
നിലവിൽ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമസ്ഥാവകാശത്തിൽ നിന്നും സർക്കാർ ഉറപ്പു നൽകുന്ന അന്തിമമായ രേഖയിലേക്ക് എത്തുവാനുള്ള ശ്രമകരമായ യാത്രയിലാണ് റവന്യൂ വകുപ്പ്. ‘എല്ലാ ഭൂമിക്കും രേഖ’ എന്ന സ്വപ്നതുല്യമായ ആശയം നടപ്പിലാക്കുന്നതിനാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് 2023-ൽ ആരംഭിച്ച സർവേ രണ്ടു വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ നാലിലൊന്ന് പൂർത്തിയാക്കി.
ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാവും. ഓരോ തുണ്ട് ഭൂമിക്കും തർക്കമില്ലാത്ത സർട്ടിഫിക്കറ്റ് നൽകാനാവുക എന്നതാണ് ലക്ഷ്യം. ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടൊപ്പം ചേർന്ന് കൈവശക്കാരൻ അനുഭവിച്ചുവരുന്ന അധികഭൂമി ക്രമീകരിക്കുന്ന സെറ്റിൽമെന്റ് ആക്ട് നിയമസഭ പാസാക്കിയത് ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ്.
റവന്യൂ വകുപ്പിനെ സമ്പൂർണ്ണമായി ആധുനികവത്കരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ‘എല്ലാവർക്കും ഭൂമി’ എന്ന ലക്ഷ്യം വെച്ച് നാലുവർഷക്കാലം കൊണ്ട് രണ്ടര ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് വരെ ഈ നടപടികൾ തുടരും.
വിവരസാങ്കേതികവിദ്യയുടെ പ്രയോജനം ഭൂ ഉടമകൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ഒരു കോടി സാക്ഷ്യപത്രങ്ങളാണ് ഇതിനോടകം വിതരണം ചെയ്തത്. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ആധാര രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ തന്നെ പോക്കുവരവ് നടക്കുന്ന ‘ഓട്ടോ മ്യൂട്ടേഷൻ’ സംവിധാനം ഐ.എൽ.ഐ.എം.എസ്. പോർട്ടൽ വഴി നടപ്പിലാക്കി. ‘എന്റെ ഭൂമി’ പോർട്ടൽ ഇതിനോടകം വലിയ വിജയമായി മാറി.
റവന്യൂ വകുപ്പ് കഴിഞ്ഞ നാലു വർഷക്കാലം ഏറ്റെടുത്ത ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം ഇനിയുള്ള അഞ്ചു വർഷക്കാലത്തേക്ക് കൂടി ആസൂത്രണം ചെയ്യുക എന്നതും സെമിനാറിൻ്റെ ലക്ഷ്യമാണ്. ഉടമസ്ഥത, തരം തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
നിലവിലെ എല്ലാ ഭൂ വിനിയോഗ നിയമങ്ങളും സംയോജിപ്പിച്ച് ഏകീകൃത ഭൂ വിനിയോഗ കോഡ് കൊണ്ടുവരും. നവംബറോടെ പൂർണ്ണമായ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്. ക്യു.ആർ. കോഡ്, ഡിജിറ്റൽ നമ്പർ എന്നിവ ഉപയോഗിച്ച് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു എ.ടി.എം. മാതൃകയിലുള്ള കാർഡിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2031 വരെ റവന്യൂ സാക്ഷരത എല്ലാവർക്കും ലഭ്യമാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.
കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക വളർച്ചയ്ക്ക് ഏറ്റവും അധികം ഉപയോഗിക്കാൻ കഴിയുന്ന ആധികാരിക രേഖകളായിരിക്കും ഡിജിറ്റൽ സർവേ റെക്കോർഡുകൾ. ഭൂമി ഏറ്റെടുക്കൽ, നെൽവയലുകളുടെ സംരക്ഷണം, പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമികളുടെ സംരക്ഷണം തുടങ്ങി എല്ലാ മേഖലയിലും ഇത് പ്രയോജനപ്പെടുത്തും. സർക്കാർ ഉടമസ്ഥതയിലുള്ള, എന്നാൽ ഉപയോഗിക്കാത്ത ഭൂമി കണ്ടെത്തുന്നതിന് സ്റ്റേറ്റ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നത് വികസന പ്രവർത്തനങ്ങൾ എളുപ്പമാക്കും.
റവന്യൂ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം കഴിഞ്ഞ ഒമ്പത് വർഷത്തെ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സെമിനാറിൽ അവതരിപ്പിച്ചു. ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ദ്ധർ, സാങ്കേതിക വിദഗ്ദ്ധർ, നിയമവിദഗ്ദ്ധർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി സുതാര്യവും പൗര കേന്ദ്രീകൃതവുമായ റവന്യൂ ഭരണ സംവിധാനം രൂപവൽക്കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.