
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു. 2031 ഓടെ ശിശു വികസനം, സംരക്ഷണം, വനിതാ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ മേഖലകളിൽ കേരളം കൈവരിക്കാനുദ്ദേശിക്കുന്ന വികസനലക്ഷ്യങ്ങളാണ് ഈ ദർശനരേഖയിലൂടെ മുന്നോട്ടുവെക്കുന്നത്.
സ്ത്രീ സുരക്ഷ: സീറോ ടോളറൻസ് ലക്ഷ്യം
സ്ത്രീ സുരക്ഷിത കേരളമാണ് 'വിഷൻ 2031'-ൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും, ഇതിന് ജെൻഡർ പാർക്ക് നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറൻസ്’ നിലപാടുള്ള സംസ്ഥാനമാകാനാണ് 2031-ൽ കേരളം ലക്ഷ്യമിടുന്നത്.
സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി ഊർജിത നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്. ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും ഉപജീവനം ഉറപ്പാക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെക്കൂടി നിയോഗിക്കുകയും എൻ.ജി.ഒകളെ ഇതിൻ്റെ ഭാഗമാക്കുകയും ചെയ്തു. സ്ത്രീധന നിരോധന നിയമം പ്രകാരമുള്ള നടപടികൾക്ക് റീജ്യനൽ ഓഫീസുകൾക്ക് പകരം ജില്ലാതലങ്ങളിൽ സംവിധാനം ഉണ്ടാക്കി. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ജാഗ്രതയോടെയുള്ള പൊതുബോധം ശക്തമായ നിലപാടുകളെടുക്കണമെന്ന് മന്ത്രി പറഞ്ഞു.
തൊഴിലിടങ്ങളിലെ പ്രാതിനിധ്യവും പുതിയ ക്രഷ് നയവും
തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ വിഷൻ – 2031-ൻ്റെ ഭാഗമായി പ്രത്യേക നടപടികൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് കൂടുതലെങ്കിലും തൊഴിൽ രംഗത്ത് ഈ പ്രാതിനിധ്യം കാണുന്നില്ല. ഇതിൽ മാറ്റം വരുത്തുന്നതിനായി സ്ത്രീകൾക്ക് ഹോസ്റ്റൽ സൗകര്യം, തൊഴിലിടങ്ങളിൽ ക്രഷുകൾ പ്രൊമോട്ട് ചെയ്യൽ, വിവിധ തലങ്ങളിൽ തൊഴിൽ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നു. 2031-നകം എല്ലാ തൊഴിലിടങ്ങളിലും കുഞ്ഞുങ്ങൾക്കായുള്ള ക്രഷുകൾ ഉണ്ടാക്കാൻ പുതിയ ക്രഷ് നയം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 2026 ഓടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് എത്തിക്കാനും ആഭ്യന്തര വകുപ്പുമായി സഹകരിച്ച് എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കാനും നടപടികൾ സ്വീകരിക്കുന്നു.
ശിശു വികസനവും സമഗ്ര സുരക്ഷാ പദ്ധതികളും
സ്ത്രീകളുടെ മാനസിക – ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ, ദുരന്ത മുഖത്ത് സ്ത്രീകളെ സജ്ജരാക്കുന്നതിന് ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ചുള്ള പരിശീലനം, എല്ലാ സ്‌കൂളുകളിലും ധീര സ്വയം പ്രതിരോധ സംവിധാനം തുടങ്ങിയ പദ്ധതികളും വിഷൻ 2031-ൻ്റെ ഭാഗമായി നടപ്പാക്കും. കുട്ടികളുടെ മാനസിക – ശാരീരിക വളർച്ചയ്ക്കായുള്ള നടപടികൾ, കുട്ടി സൗഹൃദ വീടുകൾ, പാരന്റിംഗ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസിലേഴ്സ് ശാക്തീകരണം എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.
സെമിനാറിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ (വനിതാ ശാക്തീകരണം – തൊഴിൽ പ്രാതിനിധ്യം), വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി (സ്ത്രീ സൗഹൃദ കേരളം), റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ബാലഗോപാൽ (ബാല സുരക്ഷിത കേരളം), മുൻ പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ (ശിശുവികസനം കേരള മാതൃക 2031) എന്നിവർ മോഡറേറ്ററായി ചർച്ചകൾ നടന്നു. വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വകുപ്പിൻ്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിച്ചു.