
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്. 2031 ഓടെ കേരളത്തെ സമ്പൂർണ്ണ പോഷകഭദ്ര സംസ്ഥാനം ആക്കാനുള്ള മഹത്തായ വീക്ഷണനയരേഖ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ചു.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ കേരളം അതീവ ദരിദ്രവും പിന്നോക്കവുമായിരുന്നു. അതിലുപരി ഒരു ഭക്ഷ്യകമ്മി സംസ്ഥാനം എന്ന നിലയിൽ ക്ഷാമത്തിനും പട്ടിണിക്കും വശംവദരാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇന്ന് നാം അതിദാരിദ്ര്യവിമുക്തമായ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുകയാണ്. സാമ്പ്രദായികമായ പൊതുവിതരണ സംവിധാനത്തിനപ്പുറം, ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേരുന്ന ഒരു വിപണി ഇടപെടൽ ശൃംഖലയിലൂടെയാണ് വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കിയത്. ഇതേ പാതയിൽ നിശ്ചയദാർഢ്യത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും, കേരളം എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുക എന്നുള്ളതാണ് കേരളം ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ എൻ ബാലഗോപാൽ, ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് പറഞ്ഞു. മനുഷ്യവിഭവ വികാസ സൂചികകളിലെ ഉന്നതസ്ഥാനങ്ങൾക്കും ജീവിതഗുണമേന്മയ്ക്കും കാരണം കാർഷിക ഭൂപരിഷ്‌ക്കരണത്തോടും സാർവ്വത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം എന്നിവയോടുമുള്ള കടപ്പാടാണ്. എന്നാൽ, മികച്ച ഒരു പൊതുവിതരണ സംവിധാനം ഇല്ലായിരുന്നു എങ്കിൽ ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറിപ്പോകുമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം വകുപ്പിന്റെ കഴിഞ്ഞ 9 വർഷത്തെ പ്രധാന നേട്ടങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
'ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം’ എന്ന വിഷയത്തിൽ കൃഷി വകുപ്പുമന്ത്രി പി പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ എൻ ഹരിലാൽ, ഡൽഹി ഐ.ഐ.ടി.യിലെ പ്രൊഫസർ ഋതിക എസ് ഖേര, പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ എന്നിവർ സംസാരിച്ചു. കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന പാനൽ ചർച്ചകൾ രണ്ട് പ്രധാന മേഖലകളെ സ്പർശിച്ചു. 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വിഷയത്തിൽ ഡോ ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായ ചർച്ചയിൽ പി വേണുഗോപാൽ, ആർ രാംകുമാർ എന്നിവർ പങ്കെടുത്തു. 'ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്‌സേഷൻ വിസിറ്റിംഗ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി, അഡ്വ. ജി രഘുകുമാർ, അഡ്വ. സൂര്യ ജെ എന്നിവർ സംസാരിച്ചു. പോയകാലത്തെ ഭക്ഷ്യസുരക്ഷാ നേട്ടങ്ങളെ അടിസ്ഥാനമാക്കി, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന പോഷകഭദ്രത എന്ന പുതിയ കാഴ്ചപ്പാടിലേക്ക് കേരളത്തിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിൽ സെമിനാർ നിർണായകമായി.