
കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.
സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാർ ഭരണഘടനയെക്കുറിച്ച് ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുസൂചിപ്പിച്ചു. ഭരണഘടന നിയമം കൈകാര്യം ചെയ്യുന്നവർ മാത്രമല്ല, ഓരോ പൗരനും തങ്ങളുടെ മൗലികമായ അവകാശങ്ങളും കടമകളും അറിഞ്ഞിരിക്കണം. പോലീസ് സേനാംഗങ്ങൾ നിയമപരമായ അറിവ് കൂടുതലായി നേടേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. "നീതിയിൽ പ്രാഥമികമായ പങ്ക് വഹിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ ഇരയ്ക്കും കുറ്റാരോപിതനും നീതി ലഭിക്കൂ." സേനാംഗങ്ങളുടെ കുറവ് നീതിയെ ബാധിക്കുമെന്നും, കുറ്റം നടന്നിടത്ത് അടിയന്തിരമായി എത്താൻ കഴിഞ്ഞില്ലെങ്കിൽ തെളിവുകൾക്ക് മാറ്റം വരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. പോലീസ് സേനയ്ക്ക് ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അക്കാദമിയിൽ ക്ലാസുകൾ നൽകാൻ കഴിയണമെന്നും സി.ടി. രവികുമാർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ കൂടുതൽ സുരക്ഷിതമാക്കാനുള്ള ദീർഘദർശന പദ്ധതിയാണ് വിഷൻ 2031 എന്ന് ആഭ്യന്തരം, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾ കുറഞ്ഞതും അടിയന്തിര പ്രതികരണ സമയം മെച്ചപ്പെട്ടതും സംസ്ഥാനത്തിന്റെ വലിയ നേട്ടമാണ്. സൈബർഡോം, ഐകോപ്‌സ്, പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തെ സുരക്ഷിത സമൂഹമാക്കി മാറ്റിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ADGP (HQ) ശ്രീജിത്ത് സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സുരക്ഷാ പദ്ധതികൾ, 114 വനിതാ സെല്ലുകൾ, 56 ഫാസ്റ്റ് ട്രാക്ക് കോടതികൾ, 7 ലക്ഷം സ്ത്രീകൾക്ക് സ്വയംരക്ഷ പരിശീലനം, 2000-ത്തിലധികം സൈബർ വളണ്ടിയർമാർ എന്നിവ സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷിതത്വം ശക്തിപ്പെടുത്തി. അഗ്‌നിശമന സേനയുടെ ആധുനികീകരണത്തിനായി 600 കോടി രൂപ ചെലവഴിച്ചു. ഇനി വരുന്ന കാലത്ത് മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും, ഇതിനോടകം എല്ലാ ജില്ലയിലും യൂനിറ്റുകൾ സ്ഥാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
വിഷൻ 2031ൻ്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരമുള്ള പോലീസ് സേനയാണ് കേരളത്തിലുള്ളത്. സൗമനസ്യവും കാർക്കശ്യവും തുല്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന സേവനോൻമുഖമായ ഒരു സേന എന്ന നിലയിൽ കേരള പോലീസ് ശ്രദ്ധിക്കപ്പെട്ടു. ഉയർന്ന ക്രമസമാധാന രംഗം നിലനിർത്താനും കുറ്റാന്വേഷണ രംഗത്ത് തിളക്കമാർന്ന നേട്ടമുണ്ടാക്കാനും ഈ ഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്.
വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാകും 2031-ലെ ആഭ്യന്തര വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2031-ഓടെ കേരളത്തിൽ 50 ലക്ഷത്തോളം വയോജന പൗരന്മാർ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വയോജന സുരക്ഷയ്ക്കുള്ള പ്രധാന ലക്ഷ്യങ്ങൾ:
* ഡിജിറ്റൽ കണക്റ്റിവിറ്റി: വയോജനങ്ങൾക്ക് ആപത്തിൻ്റെ സൂചന ലഭിച്ചാൽ ഒരേ സമയം പോലീസിനെയും അടുത്ത ബന്ധുക്കളെയും ബന്ധപ്പെടാൻ തക്കവിധത്തിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി സംവിധാനം ഒരുക്കും.
* 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തും.
* എന്തെങ്കിലും സംശയകരമായ നീക്കം കണ്ടാൽ വയോജനങ്ങൾക്ക് ബന്ധപ്പെടാവുന്ന കൺട്രോൾ റൂം സ്ഥാപിക്കും.
* സിസിടിവിയിൽ നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകും.
ലോക്കൽ പോലീസ്, തദ്ദേശസ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവയുടെ സഹായ സഹകരണത്തോടെ വയോജനങ്ങളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആധുനിക പോലീസിങ്ങിനെക്കുറിച്ച് ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാളും പാനൽ ചർച്ചയുടെ ആമുഖം മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസും അവതരിപ്പിച്ചു.