
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെമിനാർ ഉദ്ഘാടനം ചെയ്തു. മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കർഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷൻ 2031 ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സെമിനാറിൻ്റെ സമാപനത്തിൽ, അടുത്ത അഞ്ച് വർഷത്തേക്ക് ഈ മേഖലയിൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങൾ ഉൾക്കൊള്ളുന്ന നയരേഖയും മന്ത്രി അവതരിപ്പിച്ചു.
പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന കേരളം 2031-ഓടെ നിലവിലെ 70 ലക്ഷം ലിറ്ററിൽ നിന്ന് 95 ലക്ഷമായി വർധിപ്പിക്കും. പശുക്കളുടെ ഉത്പാദനക്ഷമത 10.79 ലിറ്ററിൽ നിന്ന് 12 ലിറ്റർ ആയി ഉയർത്തും. മുട്ട ഉത്പാദനത്തിൽ പ്രതിദിന ഉത്പാദനം 60 ലക്ഷത്തിൽ നിന്ന് 84 ലക്ഷമായി ഉയർത്തും. മാംസോത്പാദനം 40% വർധിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കും.
പ്രവാസി മലയാളികളെയും സംരംഭകരെയും ആകർഷിക്കുന്നതിനായി ഡയറി സ്റ്റാർട്ടപ്പ് ഗ്രാമങ്ങളും കിടാരി പാർക്കുകളും ആരംഭിക്കും. ഇറച്ചിക്കോഴികളെ കൂട്ടമായി വളർത്തുന്ന 1,000 ബ്രോയ്ലർ ഗ്രാമങ്ങൾ അടുത്ത വർഷം മുതൽ തുടങ്ങും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാൾ സ്ഥാപിക്കും. ജില്ലകളിൽ അറവുശാലാ ഉപോല്പന്ന വ്യവസായങ്ങൾ സാധ്യമാക്കുന്ന റെൻഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും. അനധികൃത അറവുശാലകൾ അനുവദിക്കില്ല.
കാലിപ്രജനനം, മൃഗചികിത്സ, പദ്ധതി ആസൂത്രണം എന്നിവയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. 182 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ലഭ്യമാക്കും. വംശനാശഭീഷണി നേരിടുന്ന നാടൻ പശുക്കളെ സംരക്ഷിക്കുന്നതിന് പദ്ധതികൾ രൂപീകരിക്കും.
ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ പാലും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. പാൽ, മാംസം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 2021-2022 മുതൽ 2023-24 വരെയുള്ള മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ വികസനത്തിനായി 439 കോടി രൂപയാണ് മാറ്റിവച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടി ഭക്ഷ്യനിർമാണമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കർഷകർക്കും സംരംഭങ്ങൾക്കും ഇ-മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കും. ക്ഷീരകർഷകരുടെ നിശ്ചിതയോഗ്യതയുള്ള മക്കൾക്ക് മിൽമയിൽ തൊഴിൽ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതും പരിഗണനയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളെപ്പോലെ ക്ഷീരകർഷകരെയും പരിഗണിക്കുന്നതിനു കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.
പാൽ ഉല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയങ്ങളിലായി സെമിനാറുകൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചു. മിൽമ ചെയർമാൻ കെ.എസ്. മണി, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ. പി. സുധീർ ബാബു, മറ്റ് ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.