
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കരട് നയരേഖ അവതരിപ്പിച്ച പരിപാടിയിൽ, വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങളെക്കുറിച്ചും നിലവിലെ വെല്ലുവിളികളെക്കുറിച്ചും ചർച്ചകൾ നടന്നു.
രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെ നടന്ന സെമിനാറിൽ, മൂന്ന് വേദികളിലായി ആറ് വിഷയങ്ങളിൽ പാനൽ ചർച്ചകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒ. രാഹുൽ കൃഷ്ണ ശർമ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ലൈഫ് മിഷൻ സി.ഇ.ഒ. & തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) അപൂർവ്വ ത്രിപാഠി, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (അർബൻ) സൂരജ് ഷാജി എന്നിവർ സെമിനാറിലെ സംഗ്രഹ റിപ്പോർട്ട് അവതരിപ്പിച്ചു.
'ക്ഷേമം, സാമൂഹിക നീതി, ലിംഗപദവി' എന്ന വിഷയത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്ന പാനൽ ചർച്ചയിൽ ക്രിയാത്മകമായ നിരവധി നിർദ്ദേശങ്ങൾ ഉയർന്നു വന്നു. വീടുകളിൽ ഒരു സ്ത്രീക്കെങ്കിലും തൊഴിൽ നിർബന്ധമാക്കണം എന്ന സുപ്രധാന അഭിപ്രായം ചർച്ചയിൽ ഉണ്ടായി.
സ്ഥാനത്ത് സ്ത്രീകൾ സാക്ഷരതയിൽ മുന്നിലാണെങ്കിലും തൊഴിലില്ലായ്മ നിരക്ക് കൂടുതലായതിനാൽ, തൊഴിലിലൂടെ സാമ്പത്തിക അടിസ്ഥാനം ശക്തിപ്പെടുത്തി സ്ത്രീകളെ സ്വയംപര്യാപ്തരാക്കണം, കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും, കുടുംബശ്രീ വഴി സ്ത്രീകളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സ്വയംപര്യാപ്തമാക്കണം, ലിംഗപദവി, ലിംഗസമത്വം എന്നിവയുടെ അവബോധം വളർത്തണം,
വർധിച്ചു വരുന്ന സ്ത്രീധന ആത്മഹത്യകൾ, ആക്രമണങ്ങൾ എന്നിവ കുറയ്ക്കുന്നതിനുള്ള നടപടികൾ വേണം.
കുടുംബശ്രീയിൽ ജെൻഡർ ഓഡിറ്റ് നിർബന്ധമായും നടപ്പാക്കണമെന്നും സാമൂഹിക നീതി വളർത്തിയെടുക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദ്ദേശമുയർന്നു. ഗോത്ര വർഗ മേഖലയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുകയും വേണം. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നൈപുണ്യ വികസനത്തിന് സ്ത്രീകളെ പ്രാപ്തരാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമോ എന്ന് ആലോചിക്കണം. ടെക്നോളജിയെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെക്കുറിച്ചും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കണം. ശാക്തീകരണം കുട്ടികളിൽ നിന്നു തുടങ്ങണമെന്നും, സ്ത്രീ-പുരുഷ സമത്വ ചിന്തയെ വളർത്തണമെന്നും അഭിപ്രായമുണ്ടായി.
'ഉപജീവനം, പ്രാദേശിക സാമ്പത്തിക വികസനം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രാദേശിക സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞു. സംരംഭകത്വം നിലനിർത്തുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും കൃഷി പോലുള്ള പ്രാഥമിക മേഖലകൾക്ക് പ്രാമുഖ്യം നൽകണമെന്ന് നിർദ്ദേശമുണ്ടായി.കുടുംബശ്രീ അടക്കമുള്ള വിവിധ ഏജൻസികളെ സംയോജിപ്പിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകൂ എന്ന് വിലയിരുത്തി.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ 65% സേവന മേഖലയിൽ നിന്നും 10% താഴെ ഉൽപാദന മേഖലയിൽ നിന്നുമാണ്. ഇത് സാമ്പത്തിക നിലനിൽപ്പിന് വെല്ലുവിളിയായതിനാൽ, സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക വികസനത്തിൽ വലിയ പങ്കുണ്ട്. സംരംഭകത്വ മനോഭാവം കുട്ടികളിൽ വളർത്തണം.
കാർഷിക മേഖല 'അഗ്രി ബിസിനസ്' എന്ന രീതിയിലേക്ക് മാറിയാൽ മാത്രമേ കൃഷിയിലൂടെയുള്ള പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാവൂ.
വിളവെടുപ്പിന് മുമ്പും ശേഷവുമുള്ള പ്രവർത്തനങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് നടത്തണം. കാർഷിക ഉത്പന്നങ്ങൾ കുടുംബശ്രീ, ഫാർമേഴ്സ് പ്രൊഡ്യൂസർ യൂണിറ്റുകൾ തുടങ്ങിയ ഏജൻസികളുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രാദേശികമായി സംസ്കരിച്ച്, നല്ല പാക്കേജിങ് സംവിധാനത്തോടെ വിപണനം ചെയ്യണം.
തൊഴിലുറപ്പ് പദ്ധതിയെ കേവലം 100 ദിവസം തൊഴിൽ നൽകുന്നതിലുപരിയായി, നൈപുണ്യ വികസനം, സാമ്പത്തിക സാക്ഷരത, മൈക്രോ ഫിനാൻസ് എന്നീ മേഖലകൾക്ക് പ്രാമുഖ്യം നൽകി പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉപയോഗിക്കണം. കുടുംബശ്രീയുടെ ആധുനികവത്കരണം, സാങ്കേതികമായി പുരോഗമിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു. ഈ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ക്രിയാത്മകമായ നിർദ്ദേശങ്ങൾ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന വിഷൻ 2031 നയരേഖക്ക് അന്തിമ രൂപം നൽകുന്നതിൽ നിർണ്ണായകമാകും.