
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് പറഞ്ഞ സമയത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. നിലവിൽ 554 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിച്ചേർന്നു. വിവിധ ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2028-ഓടെ വിഴിഞ്ഞം തുറമുഖം രാജ്യത്തിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തിൽ കര മാർഗമുള്ള ചരക്ക് ഗതാഗത നീക്കത്തിന് അപ്രോച്ച് റോഡ് കമ്മീഷൻ ചെയ്യാനാകുന്നത് കര, ജല മാർഗമുള്ള ചരക്ക് ഗതാഗതരംഗത്ത് വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കും.
കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കോവളം, വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത ചരക്ക് ഗതാഗതത്തിന് സൗകര്യം ഒരുക്കും. ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം കൈവരുന്നതോടെ 10 മുതൽ 30 ശതമാനം വരെ ചരക്ക് ഗതാഗതം ജല മാർഗേണയാക്കാൻ സാധിക്കും. ഇത് വാഹന ബാഹുല്യം കുറയ്ക്കുന്നതിലൂടെ ചെലവ് നിയന്ത്രിക്കാനും അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനത്തിൻ്റെ അളവിൽ കുറവ് വരുത്താനും ചരക്കുകൾ സമയത്ത് എത്തിക്കാനും സഹായകമാകും.
65 ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യുന്ന ഉൾനാടൻ തുറമുഖമായി കോട്ടയം വളർന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് സമീപം വിപുലമായ റോഡ്-റെയിൽ-ഉൾനാടൻ ജലപാതയുമായി ബന്ധമുള്ള കോട്ടയം തുറമുഖത്തിനോടനുബന്ധിച്ച് ലോജിസ്റ്റിക്സ് പാർക്കുകൾക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തുറമുഖ രംഗത്തെ പരിശീലനം, വിദ്യാഭ്യാസം എന്നിവയ്ക്കായി നീണ്ടകര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ മാരിടൈം ബോർഡിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ധാരണാപത്രം വഴി ആരംഭിച്ചു. ബേപ്പൂർ-ലക്ഷദ്വീപ് ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം നടന്നുവരികയാണ്. ലക്ഷദ്വീപുമായിട്ടുള്ള ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബേപ്പൂർ തുറമുഖത്തിൻ്റെ വികസനത്തിന് നടപടികൾ ആരംഭിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രാ കപ്പലുകൾ ആരംഭിക്കാനുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കണം.
കേരളത്തിൻ്റെ 590 കിലോമീറ്റർ വരുന്ന സമുദ്രതീരത്തിൽ 87 കിലോമീറ്റർ തുറമുഖത്തിനായി പ്രഖ്യാപനം നടത്തിയ മേഖലയാണ്. ഈ മേഖലയെ കേന്ദ്രീകരിച്ച് സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പെടെ എങ്ങനെ വളർത്തിയെടുക്കാം എന്നതിൽ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനുള്ള വേദിയാണ് സെമിനാർ ഒരുക്കിയത്. മന്ത്രി വി.എൻ വാസവൻ സെമിനാറിൽ 'വിഷൻ 2031' തുറമുഖ വകുപ്പിൻ്റെ നയരേഖ സമർപ്പണവും നിർവഹിച്ചു.