
2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിഷൻ 2031-ൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൻ്റെ പ്രാരംഭ സമ്മേളനത്തിൽ സമീപന രേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ മത്സരക്ഷമതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലവിലുള്ളവയെ പരിവർത്തനം ചെയ്യാനാണ് സമീപന രേഖ നിർദ്ദേശിക്കുന്നത്. കേരളം മുന്നോട്ടു വയ്ക്കുന്ന ജനകേന്ദ്രീകൃതമായ വൈജ്ഞാനിക സമൂഹം എന്ന ആശയം തിളക്കമാർന്ന കേരള മാതൃകയുടെ രണ്ടാം അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി (വാണിജ്യ ഹബ്ബ്): ആഗോള വാണിജ്യം, മാരിടൈം സ്റ്റഡീസ്, ഫിൻടെക്, തുറമുഖ മാനേജ്‌മെൻ്റ്, ബിസിനസ് അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകും.
തിരുവനന്തപുരം (ശാസ്ത്ര-സാങ്കേതിക ഹബ്ബ്): ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സൈബർ സുരക്ഷ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, പൊതുനയം, അന്താരാഷ്ട്ര ബന്ധങ്ങൾ.
കോഴിക്കോട് (മാനവിക ഹബ്ബ്): ലിബറൽ ആർട്‌സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, കാലാവസ്ഥ-തീരദേശ പഠനങ്ങൾ, സാംസ്‌കാരിക പൈതൃകം.
തൃശൂർ (സാംസ്‌കാരിക-ആരോഗ്യ ഹബ്ബ്): പെർഫോമിംഗ് ആർട്‌സ്, ആയുർവേദം, കാർഷിക സാങ്കേതിക ശാസ്ത്രങ്ങൾ, സഹകരണ ബാങ്കിംഗ്, ഇവൻ്റ് മാനേജ്‌മെൻ്റ്, ആരോഗ്യം, സെമികണ്ടക്ടർ ടെക്‌നോളജി. നാല് നഗരങ്ങൾ കേന്ദ്രീകരിക്കുന്ന പ്രത്യേക പഠനമേഖലകൾ മന്ത്രി സമീപന രേഖയിൽ അവതരിപ്പിച്ചു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ ആഗോള ഹബ്ബാക്കി മാറ്റാൻ സാധിക്കുന്ന ഇടപെടലുകളാണ് കഴിഞ്ഞ ഒൻപതു വർഷമായി സംസ്ഥാന സർക്കാർ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള റാങ്കിംഗുകളിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച നേട്ടം കൈവരിക്കുന്നത് സർക്കാർ ഇടപെടലുകളുടെ ഫലമായുണ്ടായ മാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒൻപതു വർഷം സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, വിവിധ സർവകലാശാലാ വൈസ് ചാൻസലർമാർ, വിദഗ്ധർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.