
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
ഗിഗ് ഇക്കോണമി പോലുള്ള പുതിയ തൊഴിൽ രീതികൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ കേരളം വർഷങ്ങളായി പിന്തുടരുന്ന സമത്വം, നീതി, സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഉയർന്ന ജീവിതനിലവാരം ഉള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി നൽകുന്നതും മിനിമം വേതനം നടപ്പാക്കിയതും കേരളത്തിലാണ്. സ്ത്രീകൾക്ക് ഇരുന്ന്‌തൊഴിൽ ചെയ്യാൻ കഴിയുന്ന നിയമനിർമ്മാണം ഉൾപ്പെടെ, ധാരാളം ക്ഷേമപദ്ധതികൾ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ഗിഗ് തൊഴിൽ രീതിയുടെ വെല്ലുവിളികൾ, സംഘടിത തൊഴിൽ ഇടങ്ങളുടെ അഭാവം, നിർമിതബുദ്ധി ഉണ്ടാക്കുന്ന തൊഴിലില്ലായ്മ പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന ആശയങ്ങൾ ഈ സെമിനാറിലൂടെ ഉണ്ടായി. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തൊഴിൽ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ അവതരിപ്പിച്ചു.
ഓരോ തൊഴിലാളിക്കും നിയമാനുസൃതമായ വേതനം, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സംരക്ഷണം, നിരന്തരമായ നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് അധ്യക്ഷനായ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമത്വം, നീതി, കരുതൽ എന്നീ അടിസ്ഥാന മൂല്യങ്ങളെ ആധാരമാക്കിയാണ് 'വിഷൻ 2031' രൂപപ്പെടുത്തിയിട്ടുള്ളത്. ഗിഗ്, പ്ലാറ്റ്‌ഫോം, റിമോട്ട് വർക്ക് തുടങ്ങിയ പുതിയ തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും ക്ഷേമപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന നയങ്ങൾ ആവിഷ്‌കരിക്കും.
പരമ്പരാഗത തൊഴിൽ മേഖലകൾക്ക് പുതുജീവൻ നൽകുമെന്നും, ആധുനിക സംവിധാനങ്ങളിലൂടെയും നവ സഹകരണ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിലൂടെയും ഈ മേഖലകളെ പുനരുജ്ജീവിപ്പിച്ച് തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. യുവജനങ്ങളുടെ കഴിവിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി കേരളത്തെ രാജ്യത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക നൈപുണ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ തൊഴിൽ ഇടങ്ങളിലെ സ്വാതന്ത്ര്യം, അന്തസ്, സാമ്പത്തിക സുരക്ഷിതത്വം, തൊഴിലാളികളെ സംരക്ഷിച്ചുള്ള നയരൂപീകരണം എന്നിവ മാതൃകാപരമാണെന്ന് മുഖ്യാഥിതിയായ ഐ.എൽ.ഒ. (ഇന്റർനാഷൺൽ ലേബർ ഓർഗനൈസേഷൻ) ഡയറക്ടർ മിചികോ മിയാമോട്ടോ അഭിപ്രായപ്പെട്ടു.
സെമിനാറിൻ്റെ ഭാഗമായി 'മാന്യമായ തൊഴിലും സാമൂഹിക സംരക്ഷണവും', 'പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലാളികളുടെ ഭാവി', 'വിഷൻ 31ന് വേണ്ടി മാനവവിഭവശേഷി രൂപപ്പെടുത്തൽ', 'ഗിഗ് ഇക്കണോമിയും തൊഴിൽ ക്ഷേമവും', 'ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളും' എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. മുൻമന്ത്രി എളമരം കരീം, പ്ലാനിങ് ബോർഡ് അംഗം ഡോ. രവി രാമൻ, ഐ.എൽ.ഒയിൽ നിന്നുള്ള കരുൺ ഗോപിനാഥ്, ടെരുമോ പെൻപോൾ എം.ഡി സി. പത്മകുമാർ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡോ. ജയേഷ് തുടങ്ങി നിരവധി വിദഗ്ദ്ധർ ചർച്ചകളിൽ പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി ചർച്ചകളുടെ ക്രോഡീകരണവും റിപ്പോർട്ട് അവതരണവും നിർവഹിച്ചു.