
കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
സർക്കാർ നിയമനങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ സംസ്ഥാനം സർവകാല റെക്കോർഡ് നേടി. 2016 മുതൽ 2,94,960 നിയമനങ്ങളാണ് പി.എസ്.സി. വഴി നടത്തിയത്. ഏറ്റവും പുതിയ റെക്കോർഡ്: 2021 മെയ് മുതൽ 1,33,692 നിയമന ശിപാർശകൾ നൽകിയത് ശ്രദ്ധേയമായ നേട്ടമാണ്. സർക്കാർ നിയമനങ്ങൾക്ക് പുറമെ സംരംഭ മേഖലയിലും ഐ.ടി. മേഖലയിലും സംസ്ഥാനം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.
2016-ൽ ഉണ്ടായിരുന്ന 702 ഐ.ടി. കമ്പനികളുടെ എണ്ണം 1,156 ആയി വർദ്ധിച്ചു. 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,400 ലേക്ക് ഉയർന്നു. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ സ്റ്റാർട്ടപ്പുകൾ വഴി 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനുണ്ടായി. അവനവനിലേക്ക് ഒതുങ്ങുന്ന യുവത്വത്തെ കൂട്ടായ്മകളുടെ ഭാഗമാക്കാനും കരുത്തുള്ളവരാക്കാനുമുള്ള ചർച്ചകൾ ഈ സെമിനാറിൽ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു.
സുസ്ഥിര വികസനം, നവീകരണം- യുവാക്കളുടെ പങ്ക്, പുതിയ കാലം- തൊഴിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. 33 മേഖലകളിൽ നിന്നായി 600-ൽ അധികം യുവജനങ്ങൾ സെമിനാറിൽ പങ്കെടുത്തു.