കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം. തിരുവനന്തപുരം നഗരത്തില്‍ ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശനത്തിനെത്തുന്നു. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് മറ്റൊരു ആകർഷണമാണ്.
വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള 'ഐ ആം സ്റ്റിൽ ഹിയർ' ആണ് ഉദ്ഘാടന ചിത്രം. വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോൾഡൻ ബെയർ പുരസ്‌കാരത്തിനുള്ള നാമനിർദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോർക്ക് ആസ്ഥാനമായ നാഷണൽ ബോർഡ് ഓഫ് റിവ്യുവും ഈ വർഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിരുന്നു. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ 'കൺട്രി ഫോക്കസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും. ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ 'റെട്രോസ്പെക്റ്റീവ്', 'ദ ഫിമേൽ ഗേയ്സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
ലാറ്റിനമേരിക്കൻ സിനിമകളുടെ പ്രത്യേക പാക്കേജുകൾ, കാലിഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റെസ്റ്റോർഡ് ക്ലാസിക്സ്, പി.ഭാസ്‌കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകർഷണങ്ങൾ. 13000-ൽപ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായും മേളയ്ക്ക് കൊഴുപ്പേകും. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ സമ്മാനിക്കും. പ്രദർശന സിനിമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ IFFK സന്ദർശിക്കാം.
തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇ-ബസുകൾ പ്രദർശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സർവീസ് നടത്തുന്നു.
പുരസ്‌കാരങ്ങൾ, ജൂറി
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയും രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാനപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും സമ്മാനിക്കും. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
ഹോമേജ്
മേളയുടെ ഭാഗമായി ഡിസംബർ പതിനാലിന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററിൽ മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് നടക്കും. വിട്ടുപിരിഞ്ഞ കുമാർ ഷഹാനി, മോഹൻ, ഹരികുമാർ, കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തിൽ നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഡിജിറ്റൽ ആർട്ട് എക്സിബിഷൻ
29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കന്നു. 'സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എന്ന എക്സിബിഷന്റെ ക്യൂറേറ്ററായി സംവിധായകൻ ടി.കെ രാജീവ് കുമാർ പ്രവർത്തിക്കും. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിംഗുകൾ പ്രദർശനത്തിൽ ഉണ്ടായിരിക്കും. ഡിസംബർ 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്താണ് പ്രദർശനം. അകിര കുറോസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ, അരവിന്ദൻ, ആഗ്നസ് വാർദ, മാർത്ത മെസറോസ്, മീരാനായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾ അണിനിരക്കുന്ന ഈ പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും.
മറക്കില്ലൊരിക്കലും- മുതിർന്ന നടിമാർക്ക് ആദരം
മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കംവരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ സാംസ്‌കാരിക വകുപ്പു മന്ത്രി ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' പരിപാടി ഡിസംബർ 15ന് മാനവീയം വീഥിയിൽ നടക്കും. കെ.ആർ. വിജയ, ടി.ആർ. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി , മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ എന്നിവരെയാണ് ആദരിക്കുന്നത്. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടാകും.
സ്മൃതിദീപ പ്രയാണം
മേളയുടെ ഭാഗമായി, അനശ്വര ചലച്ചിത്രപ്രതിഭകളായ ജെ.സി.ഡാനിയേൽ, പി.കെ.റോസി, സത്യൻ, പ്രേംനസീർ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ അനശ്വരപ്രതിഭകളുടെ സ്മരണകളുറങ്ങുന്ന മെറിലാന്റ് സ്റ്റുഡിയോയിലും ആദരമർപ്പിച്ചുള്ള സ്മൃതിദീപപ്രയാണം നെയ്യാറ്റിൻകരയിൽ നിന്ന് മാനവീയം വീഥിയിലെ പി.ഭാസ്‌കരൻ പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു.
അനുബന്ധ പരിപാടികൾ
മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ഡിസ്‌കഷൻ എന്നിവയും സംഘടിപ്പിക്കുന്നു. മാനവീയം വീഥിയിൽ ഡിസംബർ 14 മുതൽ 19 വരെ വൈകിട്ട് 6.30ന് അനിത ഷെയ്ഖ്, ദിവ്യ നായർ, പുഷ്പവതി, പ്രാർത്ഥന, ഫങ്കസ് ബാൻഡ്, ഒ.എൻ.വി ക്വയർ എന്നിവരുടെ സംഗീതപരിപാടികൾ അരങ്ങേറുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-19 11:13:30
ലേഖനം നമ്പർ: 1598