
അന്താരാഷ്ട്രസ്ഥാപനങ്ങളിൽ നിന്നുള്ള വിജ്ഞാനത്തോടൊപ്പം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മലയാളി അക്കാദമിക് ഡയസ്പോറയുടെ വൈദഗ്ധ്യത്തെ ബന്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾ വികസിപ്പിക്കുക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാവസായിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന അന്താരാഷ്ട്ര സഹകരണങ്ങൾക്ക് തുടക്കം കുറിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ച് കേരളം. സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും (കെഎസ്എച്ച്ഇസി) ആഭിമുഖ്യത്തിൽ ഷേപ്പിംഗ് കേരളാസ് ഫ്യൂചർ- ഇൻറർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എജുക്കേഷൻ' കോൺക്ലേവ് (ജനുവരി 14, 15 തീയതികളിൽ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലാണ് സംഘടിപ്പിച്ചത്.
മികച്ച അക്കാദമിക അവസരങ്ങളും വൈജ്ഞാനിക അനുഭവങ്ങളും പങ്കുവയ്ക്കുന്ന അന്തർദേശീയ ഉന്നതവിദ്യാഭ്യാസകേന്ദ്രമായി കേരളത്തെ സജ്ജമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചകളെത്തുടർന്ന് നിയമിച്ച മൂന്ന് കമ്മീഷനുകളുടെ നിർദേശങ്ങളുടെ ഭാഗമായി ആരംഭിച്ച നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ വിജയം, സർവകലാശാലകളുടെ ഭരണപരമായ പ്രശ്‌നങ്ങൾക്ക് സാങ്കേതികപരിഹാരങ്ങൾ ഉറപ്പുവരുത്തുന്ന കേരള റിസോഴ്സസ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ-റീപ്പ്) എന്ന സംരംഭം ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പദ്ധതികൾക്ക് പിന്നാലെ പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടം കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്നതാണ്.
സ്വദേശി വിദ്യാർഥികൾക്കൊപ്പം വിദേശ വിദ്യാർത്ഥികളെയും മികച്ച സൗകര്യങ്ങളും കോഴ്‌സുകളും നൽകി ഇവിടേക്ക് ആകർഷിക്കുകയെന്നതാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. അതിലേക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അറിവുകളും സമാഹരിക്കുക എന്നതായിരുന്നു കോൺക്ലേവിന്റെ പ്രധാന ഉദ്ദേശ്യം.
കിഫ്ബി ഫണ്ടിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സംസ്ഥാന സർക്കാർ പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾക്കായി 3,000 കോടി രൂപയും അനുവദിച്ചു.കൂടുതൽ ഗവേഷണ കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ അത്യാധുനിക മേഖലകളിൽ ഗവേഷണത്തിന് നേതൃത്വം നൽകും . ജീനോമിക്സ്, ആയുർവേദം, വൺ ഹെൽത്ത്, നാനോ ടെക്നോളജി, അസ്ട്രോഫിസിക്സ്, ഗ്രാഫീൻ ടെക്നോളജി, ന്യൂറോ സയൻസസ് തുടങ്ങിയ ചില മേഖലകളിൽ സർക്കാർ ഇതിനോടകം മികവിന്റെ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 60:40 അനുപാതത്തിൽ പദ്ധതിച്ചെലവ് പങ്കിടുന്ന പിഎം ഉഷ പദ്ധതിയിലൂടെ വിവിധ കാമ്പസുകൾക്കായി 405 കോടിയുടെ പദ്ധതികളാണ് കേരളം പ്രതീക്ഷിക്കുന്നത്.
ആഗോള നിലവാരം പുലർത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ, രാജ്യാന്തരവൽക്കരണത്തിലൂടെയുള്ള ആഗോള മത്സരക്ഷമത, ഉന്നത വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്, സുസ്ഥിര സംയോജനം എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കേസ് സ്റ്റഡി അവതരണങ്ങൾ എന്നിവ 2 ദിവസങ്ങളിലായി നടന്നു. 'കേരളവും ലോകവും: അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി' 'മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെ ഗവേഷണ മികവും നവീന സാങ്കേതികവിദ്യകളും' 'ലോകോത്തരനിലവാരം ആർജ്ജിക്കാനുള്ള മാർഗങ്ങളിൽ നയനിർമാണകരുടെയും സ്ഥാപനങ്ങടെയും പങ്ക്' എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ നാനാമേഖലകളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധർ മുഖ്യപ്രഭാഷണം നടത്തി.
കോൺക്ലേവിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ പ്രദർശനവും ഒരുക്കിയിരുന്നു. 33 സ്റ്റാളുകളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും തങ്ങളുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയ കണ്ടുപിടിത്തങ്ങളും വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളും പ്രദർശനത്തിന് സജ്ജമാക്കിയിരുന്നു.
കോൺക്ലേവിന്റെ ഭാഗമായി കേരളത്തിൽ എത്തിയ ലോകബാങ്ക് പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ഒപ്പം ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് വിവിധ മേഖലകളിൽ ലോകബാങ്ക് സഹായം വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി രാജ്യാന്തര നിലവാരത്തിൽ ഉള്ളതാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ടെക്‌നോളജി ആൻഡ് ഇന്നോവേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്, കേരള റിസേർച്ച് നെറ്റ്വർക്ക് സപ്പോർട്ട് ഇൻ ഹയർ എജ്യുക്കേഷൻ, സെന്റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിംഗ്, ലേണിംഗ് ആൻഡ് ട്രെയിനിങ് തുടങ്ങി ഏഴു മികവിന്റെ കേന്ദ്രങ്ങളാണ് വിവിധ സർവകലാശാലകളുടെ കീഴിൽ ഉപകേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
കേരളം മുന്നോട്ടുവച്ച മികവിന്റെ കേന്ദ്രങ്ങളെ ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റും (ഒ.ഇ.സി.ഡി.) പ്രകീർത്തിച്ചു. രാജ്യാന്തര രംഗത്തെ വിഖ്യാത സാമ്പത്തിക സംഘടനയായ ഒ.ഇ.സി.ഡി ഉന്നത വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഹെഡ് ഡോ.സ്റ്റെഫാൻ വിൻസെന്റുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ മികവിന്റെ കേന്ദ്രമായ ടീച്ചിംഗ്, ലേണിംഗ് ആൻഡ് ട്രെയിനിംഗുമായി സഹകരിക്കാനും ധാരണയായി. കൂടാതെ ഗവേഷണ ഫലങ്ങൾ ഉൽപ്പന്നങ്ങളായി മാറ്റുന്നതിന് ഊന്നൽ നൽകുന്ന ട്രാൻസലേഷൻ റിസർച്ച് നൈപുണി വികസനം, സംരംഭകത്വം, തുടങ്ങിയ മേഖലകളിലും പരസ്പര സഹകരണം ഉറപ്പുവരുത്താൻ കേരളവും ഒ.ഇ.സി.ഡിയും തമ്മിൽ ധാരണയായി. മറ്റൊരു മികവിന്റെ കേന്ദ്രമായ കേരള റിസർച്ച് നെറ്റ്‌വർക്ക് സപ്പോർട്ട് ഇൻ ഹയർ എജുക്കേഷനിൽ സഹകരിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് ഒ.ഇ.സി.ഡി ഉറപ്പു നൽകി.
ടാൻസാനിയയിൽ ക്യാമ്പസുകൾ തുടങ്ങാൻ കേരളത്തിലെ സർവകലാശാലകളെ ടാൻസാനിയൻ പ്രതിനിധി സംഘം ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ പരിഷ്‌കാരങ്ങൾ പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കോൺക്ലേവിലെത്തിയ അഞ്ചംഗ പ്രതിനിധി സംഘമാണ് ഈ ആവശ്യമുന്നയിച്ച് ചർച്ച നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പ്രശംസനീയമാണെന്നും നൈപുണി വികസനത്തിന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിൽ കേരളത്തിന്റെ സഹകരണം തേടുന്നുവെന്നും പ്രതിനിധി സംഘം അറിയിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-01-16 10:57:39
ലേഖനം നമ്പർ: 1635