ഹീമോഫീലിയ (രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്ന രോഗം)  ബാധിതർക്കുള്ള നൂതന ചികിത്സയായ എമിസിസുമാബ്  ചികിത്സ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി ആരോ​ഗ്യ വകുപ്പ്. ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. വിലയേറിയതും നൂതനവുമായ എമിസിസുമാബ് പ്രൊഫൈലാക്സിസ് ഡോസ് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും.  ഏകദേശം 300 ഓളം കുട്ടികള്‍ക്ക് ഇതിന്റെ ഫലം ലഭിക്കും. ഇന്ത്യയില്‍ തന്നെ ഇതാ​ദ്യമായാണ്  പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക്  ചികിത്സ ലഭ്യമാക്കുന്നത്. 

ഹീമോഫീലിയ ബാധിതരിൽ രക്തസ്രാവം തടയാൻ ഉപയോഗിക്കുന്ന ആൻ്റിബോഡിയാണ് എമിസിസുമാബ് പ്രോഫിലാക്സിസ്.  ഇത് രക്തം കട്ടപിടിക്കാൻ സഹായിക്കുകയും രക്തസ്രാവം മൂലമുള്ള സങ്കീർണതകളെ ലഘൂകരിക്കുകയും ചെയ്യുന്നു. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) പത്ത് വയസുവരെയുള്ള കുട്ടികൾക്ക് 2021 മുതല്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ 18 വയസില്‍ താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും മരുന്ന് നല്‍കുവാന്‍ തീരുമാനിച്ചത്. ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയ്ക്കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കും.

കേരളത്തില്‍ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ നിലവിൽ 72ല്‍ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-27 16:00:18

ലേഖനം നമ്പർ: 1459

sitelisthead