ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ 'സംരംഭക വർഷം'' (yearofenterprises.kerala.gov.in) പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാംവർഷവും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി കേരളം. 'സംരംഭക വർഷം 2.0' പദ്ധതിയിലൂടെ മാത്രം കഴിഞ്ഞ 11 മാസത്തിനിടെ 1,00,081 സംരംഭങ്ങളാണ് ആരംഭിച്ചത്. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഈ 11 മാസക്കാലയളവിൽ സൃഷ്ടിക്കപ്പെട്ടു. സംരംഭക വർഷം മെഗാ പദ്ധതിയിലൂടെ കഴിഞ്ഞ 23 മാസത്തിനിടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപം എത്തുകയും 5,09,935 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. 

രണ്ട് വർഷങ്ങളിലെ ആകെ സംരംഭങ്ങളുടെ എണ്ണം 2,39,922 ആണ്. ഈ കാലയളവിനുള്ളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ 20,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ 50000 ൽ അധികം ആളുകൾക്കും, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 40000 ൽ അധികം പേർക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. 76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വല നേട്ടങ്ങളിലൊന്നാണ്. 

സംരംഭങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ കൂടുതൽ പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 1000 എം.എസ്.എം.ഇകളെ ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി  വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്‌കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്‌സ്മെന്റായി നൽകുന്ന എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിനുള്ള  മെയ്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ട് വിഭാവനം ചെയ്തിരിക്കുന്ന ഇൻഡസ്ട്രീസ് അവാർഡ്‌സ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

സംരംഭക വർഷം പദ്ധതിയിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയമിക്കുകയും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുകയും എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ രൂപീകരിക്കുകയും ചെയ്തു. നാല് ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചു.  അതിവിപുലമായ ആസൂത്രണത്തിലൂടെ കേരളത്തിലെ എല്ലാ എം.എസ്.എം.ഇ റെക്കോർഡുകളും സ്വന്തമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-14 15:21:19

ലേഖനം നമ്പർ: 1341

sitelisthead