നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോർട്ട് പ്രകാരം  2021-22ല്‍ ദേശീയ രംഗത്തെ വളര്‍ച്ചയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ച് കേരളത്തിന്റെ സാമ്പത്തിക രംഗം.  2021-22 ല്‍ ദേശീയ വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായിരിക്കുമ്പോള്‍ കേരളം നേടിയ വളര്‍ച്ച 12.01 ശതമാനമാണ്. കോവിഡിന് മുമ്പുള്ള 2018-19-ലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14.4 ശതമാനം വളര്‍ച്ച നേടി എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.  കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനവും 2021-22ല്‍ 12.5% ശതമാനം വളര്‍ച്ച കൈവരിച്ചു.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2020-21-ല്‍ 7,99,571 കോടി രൂപ ആയിരുന്നത് 2021-22 ല്‍ 9,01,998 കോടി ആയി ഉയര്‍ന്നു.  കോവിഡ് മഹാമാരിയുടെയും  പ്രളയത്തിന്റെയും  സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കേരളം നിന്നും കേരളം സാമ്പത്തിക വളർച്ചയുടെ പാതയിലെത്തി എന്നതിന്റെ സൂചകമാണിത്.   ഹോട്ടല്‍, റെസ്റ്റാറന്റ് തുടങ്ങിയ മേഖലകളാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചത്.
കോവിഡ് പ്രതിസന്ധിയും വെള്ളപ്പൊക്കവും നേരിടാന്‍ കേരളം സ്വീകരിച്ച നടപടികളും സാമൂഹ്യ സുരക്ഷാ പദ്ധതികളുമാണ് ഈ നേട്ടം കൈവരിക്കാന്‍ കേരളത്തെ സഹായിച്ചത്. 

 വെള്ളപ്പൊക്കത്തെ നേരിടാന്‍ റീബില്‍ഡ് കേരള പദ്ധതി, കോവിഡിനെ നേരിടാന്‍ 20,000 കോടി രൂപ വീതമുള്ള രണ്ട് പാക്കേജുകള്‍, ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കിയ പിന്തുണ, ക്ഷേമപെന്‍ഷനുകള്‍ മുടക്കം കൂടാതെ നല്‍കി വന്നത്, കെ.എഫ്.സി, കെഎസ്.എഫ്.ഇ സഹകരണ ബാങ്കുകള്‍, വാണിജ്യബാങ്കുകള്‍ തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ വായ്പാ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഈ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചു. കേരളത്തിലെ വിലക്കയറ്റത്തിന്റെ നിലയും ദേശീയ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ താഴ്ന്ന നിലയിലാണ്.  ഉപഭോഗ വിലസൂചിക ആഗസ്റ്റ് മാസത്തില്‍ ദേശീയ തലത്തില്‍ 7 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ അത് 5.73 ശതമാനം മാത്രമാണ്.  ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികളും ശക്തമായ പൊതുവിതരണ സമ്പ്രദായവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-23 12:59:36

ലേഖനം നമ്പർ: 843

sitelisthead