ഭക്ഷ്യഭദ്രതയിലൂടെ ദാരിദ്ര്യമുക്ത കേരളം

ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാത്ത സംസ്ഥാനമായിരുന്നിട്ടും, കേരളം സജ്ജമാക്കിയ  സാർവത്രിക പൊതുവിതരണ  സംവിധാനം ഇന്ന് രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക സംവിധാനം  നിർമ്മിക്കാനുമുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങൾക്ക് ഈ പൊതുവിതരണ സംവിധാനം (PDS) പ്രേരകശക്തിയായി. സാമൂഹിക നീതിയും  അവകാശബോധവും  ആധാരമാക്കിയ ഈ സംവിധാനം, കേരളത്തിന്റെ മനുഷ്യകേന്ദ്രിത ഭരണതത്വത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്.

 

ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം നേരിടുന്നതിനൊപ്പം, എല്ലാ പൗരന്മാർക്കും അടിസ്ഥാന അവശ്യവസ്തുക്കൾ സമാനമായി ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ സർക്കാർ 1960-കളിൽ പൊതുവിതരണ സംവിധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 1962-ൽ സംസ്ഥാന പൊതുവിതരണ വകുപ്പ് രൂപീകരിച്ചതോടെ സംവിധാനത്തിന് ഏകീകൃത രൂപം ലഭിച്ചു. 1966-ലെ കേരള റേഷനിങ് കൺട്രോൾ ഓർഡർ പ്രകാരം സാമൂഹികമോ സാമ്പത്തികമോ ആയ  വേർതിരിവില്ലാതെ എല്ലാവർക്കും റേഷൻ ലഭ്യമാക്കാൻ തുടങ്ങി. 1980-ഓടെ കേരളം “എല്ലാവർക്കും റേഷൻ” നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറി. പൊതുവിതരണ സംവിധാനത്തോടൊപ്പം ആരംഭിച്ച മാവേലി സ്റ്റോറുകൾ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള ജനകീയ മാതൃകയായി വളർന്നു.

 

2013-ൽ നടപ്പിലാക്കിയ ദേശീയ ഭക്ഷ്യഭദ്രതാ നിയമം (NFSA) കേരളത്തിലെ ഏകദേശം 57 ശതമാനം ജനങ്ങളെ (മുൻഗണനേതര വിഭാഗം) റേഷൻ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും, സംസ്ഥാന സർക്കാർ ഈ വിഭാഗങ്ങളെ സംരക്ഷിക്കാൻ തൽക്ഷണ ഇടപെടലുകൾ നടത്തി. പരിമിതമായ കേന്ദ്ര വിഹിതമായ ടൈഡ് ഓവർ വിഹിതം ഉപയോഗിച്ച് മുൻഗണനേതര വിഭാഗങ്ങൾക്കും സംസ്ഥാന നിലയിൽ റേഷൻ ലഭ്യമാക്കി. അതോടൊപ്പം, മുൻഗണനാ കാർഡുകൾ (പിങ്ക്) മുഖേന ഭക്ഷ്യധാന്യങ്ങളോടൊപ്പം ചികിത്സയും പാർപ്പിടസഹായവുമടങ്ങിയ സാമൂഹിക ആനുകൂല്യങ്ങളും ഉറപ്പാക്കി.

 

കേരളത്തിലെ പൊതുവിതരണ ശൃംഖല ഇന്ന് രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ സംവിധാനങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത് 95,15,930 റേഷൻ കാർഡുകളും 13,914 റേഷൻ കടകളും പ്രവർത്തിക്കുന്നു. വിവിധ കാർഡ് വർഗ്ഗങ്ങൾ ഗുണഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ഗുണഭോക്താക്കൾക്കും അർഹതാപരമായ വിഹിതം ലഭ്യമാക്കുകയും അതിദാരിദ്ര്യ പട്ടികയിലെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡുകൾ നൽകുകയും ചെയ്തു. കാർഡ് നിഷേധിക്കപ്പെട്ടവർക്ക് നിയമപരമായ പുനപരിശോധനയിലൂടെ പുതിയ കാർഡുകൾ നൽകുകയും ചെയ്തു.

 

കേരളത്തിന്റെ പൊതുവിതരണ സംവിധാനം അതിന്റെ കരുത്തും കാര്യക്ഷമതയും തെളിയിച്ചത് പ്രതിസന്ധി കാലഘട്ടങ്ങളിലാണ് . 2018, 2019 ലെ പ്രളയകാലങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആഹാരസുരക്ഷ ഉറപ്പാക്കുന്നതിൽ ഈ സംവിധാനം  നിർണായകമായി. കോവിഡ്-19 മഹാമാരിയുടെ കാലത്ത് സംസ്ഥാന സർക്കാർ പത്ത് കോടിയിലധികം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഭക്ഷ്യസുരക്ഷയുടെ നവകേരള മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. സാധാരണക്കാർക്ക് പ്രതിസന്ധിക്കാലത്തും ആഹാരസുരക്ഷ ഉറപ്പാക്കുന്ന സംവിധാനമായി പൊതുവിതരണ വകുപ്പ് വളർന്നു.

 

ഇന്ന് പൊതുവിതരണ വകുപ്പ് ഡിജിറ്റലൈസേഷനും ശാസ്ത്രീയ സംഭരണ സംവിധാനങ്ങളുമെല്ലാം ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. വാതിൽപ്പടി ഭക്ഷ്യധാന്യ വിതരണം, ശാസ്ത്രീയ ഗോഡൗണുകൾ, ഇ-പോസ് യന്ത്രങ്ങൾ, സ്മാർട്ട് റേഷൻ കാർഡുകൾ എന്നിവയിലൂടെ പൊതുവിതരണപ്രക്രിയ കൂടുതൽ സുതാര്യവും വേഗതയേറിയതുമായിരിക്കുന്നു. ഡാറ്റാ ഏകീകരണവും ട്രാക്കിംഗ് സംവിധാനങ്ങളും വഴി അഴിമതിയില്ലാത്ത ഭരണത്തിന്റെ  മാതൃക സ്ഥാപിക്കുകയാണ് ലക്ഷ്യം.

 

കേരളത്തിന്റെ സാർവത്രിക റേഷൻ സമ്പ്രദായം വെറും ഭക്ഷ്യവിതരണ സംവിധാനം മാത്രമല്ല, അത് സാമൂഹിക നീതിയുടെയും ഉൾക്കൊള്ളലിന്റെയും അടിസ്ഥാനം കൂടിയാണ്. ഭക്ഷ്യാവകാശം എല്ലാ പൗരന്മാർക്കും ഉറപ്പാക്കുന്നതിലൂടെ, പൗര കേന്ദ്രീകൃത വികസന പ്രക്രീയക്ക്‌ പുതു രൂപം നൽകുകയാണ് സർക്കാർ. 

 

ഭക്ഷ്യഭദ്രത കേരളത്തിൽ വികസന ദൗത്യം  മാത്രമല്ല — അത് മനുഷ്യാവകാശത്തിലധിഷ്ഠിതമായ , സാമൂഹിക സമത്വത്തിനുള്ള  ദൃഢമായ അടിത്തറയാണ്.

അനുബന്ധ ലേഖനങ്ങൾ

അതിദാരിദ്ര്യ നിർമാർജനവും ഡിജിറ്റൽ സാക്ഷരതയുടെ നിർണായക പങ്കും
വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ച കേരളം, ഇപ്പോൾ ഏറ്റവും ഉന്നത ലക്ഷ്യമായ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറുന്ന കേരളത്തിന്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ മുന്നേറ്റം നിർണായക പങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവോത്ഥാനത്തിൽ നിന്ന് അതിദാരിദ്ര്യമുക്തിയിലേക്കുള്ള കേരളത്തിന്റെ യാത്ര
നവോത്ഥാന പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയർന്നുവന്നുവെങ്കിലും, അവയുടെ ആശയങ്ങളെ ജീവിതത്തിന്റെ എല്ലാതലങ്ങളിലും പകർത്തിയെടുത്തത് മലയാളി സമൂഹമാണ്. ഇന്ന് ലോകം അംഗീകരിക്കുന്ന ‘കേരള മോഡൽ’ എന്നറിയപ്പെടുന്ന സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത് ഈ നവോത്ഥാന ആശയങ്ങളും അവയെ ഉർജ്ജിതമാക്കിയ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുമാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനം : സാമൂഹ്യപുരോഗതിയുടെ സമാനതകളില്ലാത്ത മാതൃകയായി കുടുംബശ്രീ 
1998-ൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം 27 വർഷമായി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത പുരോഗതി കൈവരിച്ച് മുന്നേറുകയാണ്. സ്വയംസഹായ സംഘങ്ങളുടെയും സൂക്ഷ്മസംരംഭങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമ്മാർജനമാണ് കുടുംബശ്രീയുടെ പ്രാഥമിക ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഭൂപരിഷ്കരണം – അതിദാരിദ്ര്യ നിർമാർജനവഴിയിലെ  നാഴികക്കല്ല്
കേരളത്തിന്റെ സർവോത്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ട ഏറ്റവും വിപ്ലവകരമായ ഭരണനടപടിയാണ് 1957-ൽ രൂപംകൊണ്ട ആദ്യ ഇ.എം.എസ്. മന്ത്രിസഭ ആവിഷ്കരിച്ച ഭൂപരിഷ്കരണം.
കൂടുതൽ വിവരങ്ങൾ
സാമൂഹിക സുരക്ഷ ഉറപ്പാക്കി  ഉയർന്ന വേതന മാതൃക
കേരളം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു സവിശേഷ വികസന മാതൃകയാണ് ഉയർന്ന വേതനവും തൊഴിലാളി സൗഹൃദ അന്തരീക്ഷവും. മുമ്പ് മലയാളികൾ മാത്രം പ്രവർത്തിച്ചിരുന്ന തൊഴിലിടങ്ങളിലേക്ക് ഇന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ എത്തിച്ചേരുന്നതിനു പിന്നിലെ പ്രധാന ആകർഷണീയത, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉറപ്പാക്കുന്ന മികച്ച വേതനവും ജീവിത സുരക്ഷിതത്വവുമാണ്.
കൂടുതൽ വിവരങ്ങൾ
തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകി അതിദാരിദ്ര്യ നിർമാർജന ദൗത്യം
കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് കേരളം . ഈ  നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം: നവകേരളപ്പിറവിയുടെ ചരിത്ര നിമിഷം
2025 നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ അതിദാരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറും. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ നടപ്പാക്കുന്ന ലോകത്തിലെ ചൈനയ്ക്കു ശേഷം രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം സ്വന്തമാക്കും.  ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക സമത്വം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ലോകത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജന ദൗത്യത്തിന് മാതൃകയും വഴികാട്ടിയുമായി കോട്ടയം
കേരളത്തിന്റെ വികസനയാത്രയിൽ മറ്റൊരു ചരിത്രാധ്യായം രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായി നിലകൊള്ളുന്ന കേരളം, ഇപ്പോൾ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനത്തിലെ പ്രവാസി സാന്നിധ്യം
കേരളത്തിൻ്റെ സാമൂഹിക വികസന ചരിത്രത്തിൽ പ്രവാസി സമൂഹം ഒരു നിർണായക ശക്തിയായി നിലകൊള്ളുന്നു. എഴുപതുകളോടെ ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിച്ച വ്യാപകമായ തൊഴിൽ കുടിയേറ്റം, സംസ്ഥാനത്തിൻ്റെ പരമ്പരാഗത സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്നും ഇന്നത്തെ പുരോഗമനപരമായ അവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് പ്രധാന ഘടകമായി മാറി.
കൂടുതൽ വിവരങ്ങൾ