
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ കേരളം ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി മുന്നേറുകയാണ്. ജനകീയ പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം, പൊതുവിദ്യാഭ്യാസരംഗത്തും പൊതുആരോഗ്യരംഗത്തും നടത്തിയ നിക്ഷേപങ്ങൾ, ഗ്രാമതലത്തിൽ നിന്നുള്ള ജനകീയ ആസൂത്രണ പ്രക്രിയ — ഇവയെല്ലാം അതിദാരിദ്ര്യ നിർമാർജ്ജനത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ പ്രധാന ഘടകങ്ങളായിരുന്നു .
ദാരിദ്ര്യ സൂചിക: കേരളം ലോകശ്രദ്ധയിൽ
നീതി ആയോഗ് (NITI Aayog) തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index – 2021) പ്രകാരം, ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് ശരാശരി 16.4 ശതമാനം ആയിരിക്കെ, കേരളത്തിൽ വെറും 0.55 ശതമാനം മാത്രമാണ്. യു.എൻ.ഡി.പി. യുടെ കണക്കുകളും ഈ നേട്ടം സ്ഥിരീകരിക്കുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് സ്വന്തമാണ്. ഈ ചെറിയ വിഹിതത്തിലുള്ള ജനങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ദീർഘദർശനവും സംസ്ഥാനത്തെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചു.
ശാസ്ത്രീയമായ കണ്ടെത്തലും മൈക്രോ പ്ലാനുകളും
ദാരിദ്ര്യനിർമ്മാർജ്ജന ദൗത്യത്തിന്റെ അടിത്തറ ശാസ്ത്രീയമായ തിരിച്ചറിവും സമഗ്രമായ ഡാറ്റാ ശേഖരണവുമാണ്.
ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിട സുരക്ഷ എന്നീ നാല് അടിസ്ഥാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 2021 ജൂലൈയിൽ ആരംഭിച്ച സമഗ്ര സർവേ 2022 ജനുവരിയിൽ പൂർത്തിയാക്കി.
ഡാറ്റാ ശേഖരണം: ഏകദേശം ഒരു ലക്ഷത്തിലധികം വീടുകളെ നേരിട്ട് സന്ദർശിച്ച ഫീൽഡ് പരിശോധനകളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് 64,006 അതിദാരിദ്ര കുടുംബങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞത്.
ജനകീയ പങ്കാളിത്തം: കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സാമൂഹികപ്രവർത്തകർ, വാർഡ് തല ചർച്ചകൾ എന്നിവ മുഖേന ലഭിച്ച വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ച് പട്ടിക അന്തിമമാക്കി.
മൈക്രോ പ്ലാനുകൾ: കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഹൃദയം തന്നെയാണ് മൈക്രോ പ്ലാനുകൾ. ഓരോ കുടുംബത്തിന്റെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് സൂക്ഷ്മതല ഇടപെടലുകൾ രൂപവത്കരിച്ച്, അടിയന്തിര സഹായം, രേഖകൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനം എന്നിവ ഏകോപിപ്പിച്ചു. ഇതിലൂടെ ദാരിദ്ര്യത്തിൽ നിന്ന് മോചനവും സ്ഥിരമായ സാമൂഹ്യ-സാമ്പത്തിക ഉയർച്ചയിലേക്കും ജനങ്ങളെ മാറ്റി.
അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി സമയബന്ധിതമായും ഘട്ടാനുസൃതമായും നടപ്പിലാക്കി, സമഗ്രമായ പൂർത്തീകരണനിലയിലേക്ക് കടന്നിരിക്കുകയാണ്. 2023 നവംബർ 1-ന് നടത്തിയ ആദ്യഘട്ട ദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ 30,658 കുടുംബങ്ങൾ (47.89%) ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി. തുടർന്നുള്ള ഇടപെടലുകളുടെ ഫലമായി, 2025 ആഗസ്റ്റ് മാസത്തോടെ ആകെ 53,027 കുടുംബങ്ങൾ (83%) ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി.
പദ്ധതി നടപ്പാക്കുന്നതിനിടെ സ്വാഭാവികമായ മരണം (4,405 പേർ), കുടിയേറ്റം (745 പേർ), സഹായം ആവശ്യമില്ലാത്തവർ (2,645 പേർ) എന്നിവ കണക്കിലെടുത്തപ്പോൾ യഥാർത്ഥ ലക്ഷ്യ കുടുംബങ്ങളുടെ എണ്ണം 55,852 ആയി കുറഞ്ഞു. ഇതിൽ 53,027 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതോടെ 94.94% പൂർത്തീകരണനിരക്ക് സംസ്ഥാനത്തിന് കൈവരിക്കാനായി. ശേഷിക്കുന്ന 2,812 കുടുംബങ്ങൾക്കായുള്ള അന്തിമഘട്ട ഇടപെടലുകൾ വേഗത്തിൽ പുരോഗമിക്കുന്നു.
സമഗ്രമായ സാമൂഹ്യ ഇടപെടലുകൾ
ദാരിദ്ര്യം വെറും വരുമാനക്ഷാമമല്ല; ഭവനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവനം എന്നിവയിലെ കുറവുകളുടെ സമന്വയമാണ്. അതിനാൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളം സ്വീകരിച്ച സമീപനം സമഗ്രവും പൗര കേന്ദ്രിതവുമായിരുന്നു.
1. പാർപ്പിട സുരക്ഷ — എല്ലാവർക്കും സ്വന്തം വീട്
ഭവനനിർമാണം: വീട് മാത്രമാവശ്യമായ 3,773 കുടുംബങ്ങൾക്കായി വീടുകൾ പണിതു.
ഭൂമിയും വീടും: ഭൂമിയും വീടും ആവശ്യമുള്ള 1,253 കുടുംബങ്ങൾക്കായി വീടുകൾ പൂർത്തിയാക്കി.
പുനരുദ്ധാരണം: 5,144 വീടുകൾ നവീകരിച്ചു.
ഭൂമി കണ്ടെത്തൽ: സ്വന്തമായി ഭൂമിയില്ലാത്തവർക്കായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കി. റവന്യൂ വകുപ്പ് മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയും 2,863.508 സെന്റ് ഭൂമി കണ്ടെത്തി കൈമാറുന്നു.
2. ആരോഗ്യം, ഭക്ഷണം, ഉപജീവനം
ഭക്ഷ്യസുരക്ഷ: 20,654 കുടുംബങ്ങളിൽ, 18,421 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും 2,233 കുടുംബങ്ങൾക്ക് ജനകീയ ഹോട്ടലുകൾ/സാമൂഹ്യ അടുക്കളകൾ വഴി പാകം ചെയ്ത ഭക്ഷണവും ഉറപ്പാക്കി.
ആരോഗ്യം: 29,478 ഗുണഭോക്താക്കൾക്ക് ചികിത്സ, 4,870 പേർക്ക് സാന്ത്വനപരിചരണം, 425 പേർക്ക് ആരോഗ്യോപകരണങ്ങൾ നൽകി.
ഉപജീവനം: ‘ഉജ്ജീവനം’ പദ്ധതിയിലൂടെ 4,005 പേർക്ക് സ്ഥിരമായ ഉപജീവന മാർഗ്ഗങ്ങൾ ലഭ്യമാക്കി.
അവകാശ രേഖകൾ: 21,263 പേർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, പെൻഷൻ, പാചകവാതകം, വൈദ്യുതി കണക്ഷൻ തുടങ്ങിയ രേഖകൾ ലഭ്യമാക്കി.
ഭരണ-സാമൂഹ്യ ഏകോപനം
പദ്ധതിയുടെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെയും വകുപ്പുകൾക്കിടയിലെ ഏകോപനത്തിന്റെയും ഫലമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക സംഘടനകൾ, ഐ.ടി. സംവിധാനങ്ങൾ — എല്ലാം ചേർന്നാണ് പദ്ധതി വിജയത്തിലെത്തിയത്. പദ്ധതിയുടെ പുരോഗതി ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വഴി നിരീക്ഷിക്കുന്നു. ഇതിലൂടെ ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ, പുരോഗതി, സഹായങ്ങൾ എന്നിവ റിയൽ ടൈമിൽ ട്രാക്ക് ചെയ്യുന്നു. സാങ്കേതിക വിദ്യയും ജനകീയ പങ്കാളിത്തവും ചേർന്ന പൗരകേന്ദ്രിത ഗവർണൻസ് മാതൃകയുടെ മികച്ച ഉദാഹരണമാണ് ഈ ദൗത്യം.