സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു.  3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 230 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. സർട്ടിഫിക്കേഷൻ ലഭിച്ചത്.

മലപ്പുറം നിറമരുതൂർ ജനകീയ ആരോഗ്യ കേന്ദ്രം, കോഴിക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം, പത്തനംതിട്ട നഗര കുടുംബാരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. കണ്ണൂർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എൻ.ക്യു.എ.എസ്. പുന:അംഗീകാരവും, ലക്ഷ്യ പുന:അംഗീകാരവും നേടി.

ഇതോടെ സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 152 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 9 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ആകെ 14 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ അംഗീകാരവും 5 ആശുപത്രികൾക്ക് മുസ്‌കാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘം പുന:പരിശോധന നടത്തും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യൂ.പി.എച്ച്.സികൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-30 10:43:44

ലേഖനം നമ്പർ: 1771

sitelisthead