
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2782 പേർക്ക് വ്യക്തിഗത ഭവനിർമ്മാണം പൂർത്തിയാക്കാനും, 738 പേരെ ഫ്ളാറ്റുകളിലേയ്ക്ക് പുനരധിവസിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം ഭൂമി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ 3,952 പേരാണ്. ഇതിന് പുറമെ 693 പേരുടെ ഭവനനിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുമ്പോൾ, 477 പേരുടെ ഭവന നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ജില്ലകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, തിരുവനന്തപുരം ജില്ലയിൽ 4,333 പേർക്ക് DLAC (ജില്ലാതല അപ്പ്രൂവൽ കമ്മിറ്റി) അംഗീകാരം ലഭിച്ചിരിക്കുമ്പോൾ, 775 പേർ വ്യക്തിഗത ഭവന നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 480 പേർ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കപ്പെട്ടതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച പുരോഗതി രേഖപ്പെടുത്തിയ ജില്ല തിരുവനന്തപുരമാണ്.
കൊല്ലം ജില്ലയിൽ DLAC അംഗീകാരം ലഭിച്ച 576 പേരും മാറിത്താമസിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. വ്യക്തിഗത ഭവന നിർമ്മാണം പൂർത്തിയാക്കിയവർ 348 പേർ. ആലപ്പുഴ ജില്ലയിൽ 1,823 പേർക്ക് DLAC അംഗീകാരം ലഭിച്ചെങ്കിലും ഫ്ലാറ്റ് പുനരധിവാസം നടന്നിട്ടില്ല. വ്യക്തിഗത വീടുകളാണ് പ്രധാനമായും നിർമിച്ചിരിക്കുന്നത്. 601 പേർ ഇവിടെ ഭവന നിർമ്മാണം പൂർത്തിയാക്കി. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഗുണഭോക്താക്കളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും വ്യക്തിഗത വീടുകളുടെ നിർമ്മാണം കൂടുതലാണ്. മലപ്പുറം ജില്ലയിൽ ഫ്ലാറ്റ് പുനരധിവാസവും വ്യക്തിഗത വീടുകളും സമാന്തരമായി പുരോഗമിക്കുമ്പോൾ, കോഴിക്കോട് ജില്ലയിൽ ഫ്ലാറ്റ് നിർമ്മാണം പുരോഗമിക്കുന്നത് ശ്രദ്ധേയമാണ്.