സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും  വികസനോന്മുഖ  പദ്ധതികൾ വിഭാവനം ചെയ്യുന്ന  2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്   1,35,419 കോടി രൂപ റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയുമാകും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനായി 40,051 കോടിയും പെന്‍ഷനായി 28,240 കോടി രൂപയും ചെലവാകുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടിയും സാമൂഹ്യ സുരക്ഷാ പെന്‍ഷനു വേണ്ടി 9,764 കോടി രൂപയും അനുവദിച്ചു.

കേരളത്തിന്റെ സാമ്പത്തിക രംഗം മികവിന്റെ പാതയിലെന്നു ബജറ്റ് സൂചിപ്പിക്കുന്നു. 2021-22-ൽ കേരളത്തിന്റെ ആഭ്യന്തര  ഉൽപ്പാദനം സ്ഥിരവിലയിൽ 12.01 ശതമാനം വളർന്നു. 2020-21 കോവിഡ് കാലഘട്ടത്തിൽ സമ്പദ്ഘടന 8.43 ശതമാനം കണ്ട് തകരുകയാണുണ്ടായത്.  2019-20-ലാകട്ടെ വളർച്ച കേവലം 0.9 ശതമാനമായിരുന്നു. ഉല്പാദന മേഖലയെയും ഉൾച്ചേർത്തുകൊണ്ടുള്ള സാമ്പത്തിക വളർച്ച നേടാനായി എന്നതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2021-22-ലെ സാമ്പത്തിക വളർച്ചയുടെ പ്രത്യേകത. കാർഷിക അനുബന്ധ മേഖലയിൽ 6.7 ശതമാനവും വ്യാവസായിക അനുബന്ധ മേഖലയിൽ 17.3 ശതമാനവും വളർച്ച നിരക്ക്  കൈവരിച്ചത് സമീപകാല ചരിത്രത്തിലാദ്യമായാണ്. വ്യാവസായിക മേഖലയിൽ ഉല്പന്ന നിർമ്മാണ മേഖലയിലാണ് (manufacturing) നിർണ്ണായകമായ വളർച്ചാനിരക്ക് കൈവരിക്കാനായത് (18.9 ശതമാനം). ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനഃരുദ്ധീപിപ്പിച്ച്   ഉല്പാദനവും  അതുവഴി വരുമാനവും വർദ്ധിപ്പിക്കുക എന്നതാണ്  സർക്കാരിന്റെ നയം. 2022-23 വർഷത്തെ ആഭ്യന്തര ഉൽപ്പാദനം 9.99 ലക്ഷം കോടിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതുക്കിയ കണക്കുകൾ പ്രകാരം 10.18 ലക്ഷം കോടി രൂപയായി ആഭ്യന്തര ഉൽപ്പാദനം വർദ്ധിച്ചു. ആഭ്യന്തര ഇൽപ്പാദനത്തിന്റെ വളർച്ചയോടൊപ്പം തന്നെ തനത് വരുമാനത്തിലും വർദ്ധനവുണ്ടായി. 2020-21-ൽ  54, 955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22-ൽ 68,803.03 കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തികവർഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ്  പ്രതീക്ഷ. 

ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴിൽ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കുന്നതിനായി 1,436 കോടി രൂപ അനുവദിക്കും . കുടുംബശ്രീയ്ക്ക് 260 കോടി വകയിരുത്തി. കേരളത്തില്‍ ആഭ്യന്തര ഉത്പാദനവും നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും. പദ്ധതി കാലയളവിലേക്ക് 1,000 കോടി അനുവദിക്കും. ഈ വര്‍ഷത്തെ വിഹിതമായി 100 കോടി രൂപ മാറ്റിവെക്കും. കെഎസ്ആർടിസിക്ക് 1326 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തി.

പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി.

ഭൂമിയുടെ ന്യായ വില വർധിപ്പിച്ചു

ഭൂമി, കെട്ടിട നികുതിയിൽ വമ്പൻ മാറ്റങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചു.  ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കും. ഒന്നിലേറെ വീടുകൾക്കും ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തും. ഈ നികുതി പരിഷ്കാരത്തിലൂടെ 1,000 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയിൽ നികുതി, റോയൽറ്റി എന്നിവ പരിഷ്കരിക്കും.

ദേശീയപാത/ റീബിൽഡ് കേരള

സംസ്ഥാനത്ത് 1,931 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതാ വികസനം പുരോഗമിക്കുകയാണ്. 1,33,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി 5,580 കോടി രൂപ ചെലവഴിച്ചു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ഏറ്റവും വലിയ മൂലധന നിക്ഷേപം നടന്ന മേഖലയാണിത്. കോവളം - ബേക്കല്‍ ജലപാതയ്ക്കായി 300 കോടി രൂപയും നീക്കിവെയ്ക്കും. റീബിൽഡ് കേരള പദ്ധതിക്ക് 904 കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കൊച്ചി - പാലക്കാട് വ്യാവസായിക ഇടനാഴിയുടെ ഒന്നാം ഘട്ടമായി 10,000 കോടി രൂപയുടെ നിക്ഷേപം. റോഡുകൾക്കും പാലങ്ങൾക്കുമായി 1144 കോടി രൂപ. റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1,000 കോടി രൂപ. ഗതാഗത മേഖലയ്ക്ക് 1888 കോടി. നഗര വികസനത്തിന് 1055 കോടി രൂപയും അനുവദിച്ചു.

കൃഷി, മൃഗ/വന സംരക്ഷണം

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന. 971 കോടി വകയിരുത്തി. റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. നാളീകേരത്തിന്റ താങ്ങു വില 34 രൂപയായി വർധിപ്പിച്ചു. നെൽകൃഷിക്ക് 91 കോടിയും വിള ഇൻഷുറൻസിന് 30 കോടിയും നൽകും. സ്മാർട് കൃഷി ഭവനുകൾക്ക് 10 കോടി അനുവദിച്ചു. മൃഗചികിത്സാ സേവനങ്ങൾക്ക് 41 കോടി നീക്കിവെയ്ക്കും. വനസംരക്ഷണ പദ്ധതിക്കായി 26 കോടി മാറ്റിവെച്ചതിന് പുറമേ, ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടിയും വന്യജീവി സംരഷണത്തിനായി 17 കോടിയും വീതം വകയിരുത്തി.

ടൂറിസം

സംസ്ഥാനന്ന് ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപ വകയിരുത്തും. കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ, കുട്ടനാട്, കുമരകം, മൂന്നാർ, ബേപ്പൂർ, ബേക്കൽ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനത്തുടനീളം എയർസ്ട്രിപ്പുകൾ നടപ്പാക്കുന്നതിനായി ഒരു കമ്പനി പിപിപി മാതൃകയിൽ സ്ഥാപിക്കും. ഇതിനായി സർക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തിൽ 20 കോടി രൂപ വകയിരുത്തി.

ഊര്‍ജം

ഊര്‍ജ മേഖലയ്ക്ക് 1,158 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. 2040-ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കും. പ്രാരംഭ നടപടികൾക്കായി 20 കോടി വകയിരുത്തി. 2050-ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. വിവിധ സോളാര്‍ പദ്ധതികൾക്കായി 10 കോടി അനുവദിച്ചു. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കും. അനെർട്ടിനായി 49 കോടി രൂപയും വകയിരുത്തി.

ആരോഗ്യം

സംസ്ഥാനത്തെ പൊതുജന ആരോഗ്യ മേഖലയ്ക്കായി 2828 കോടി രൂപ അനുവദിച്ചു. കേരളത്തെ ആരോഗ്യപരിചരണ തലസ്ഥാനമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രവർത്തനങ്ങൾക്കു വേണ്ടി 30 കോടി രൂപ വകയിരുത്തി. പേവിഷ വാക്സിൻ വികസിപ്പിക്കാൻ 5 കോടി രൂപ വകയിരുത്തി. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ നൽകും. കാരുണ്യ പദ്ധതിക്കു വേണ്ടി ബജറ്റ് വിഹിതമായി 574.5 കോടി വകയിരുത്തി. മുതിർന്നവർക്കും ഡേ കെയറുകള്‍ തയ്യാറാക്കാൻ 10 കോടി വകയിരുത്തി.  മെൻസ്ട്രൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന്  10 കോടി രൂപ അനുവദിക്കും. ആരോഗ്യ വിദ്യാഭ്യാസ  മേഖലക്ക് 463.75 കോടി രൂപ അനുവദിച്ചു.

അടിസ്ഥാനവികസനകുതിപ്പിൽ വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ മേഖലക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്നും 95 കോടി രൂപയായി വർദ്ധിപ്പിക്കുന്നു. സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിനായി 140 കോടി വിലയിരുത്തി. ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ അനുവദിച്ചു. സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വിലയിരുത്തി. സമ​ഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി രൂപ മാറ്റിവെക്കുന്നു. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതമായി 344.64 കോടി രൂപ വിലയിരുത്തി.

സ്കൂൾ കോളേജ് സർവ്വകലാശാല തലങ്ങളിലെ വിദ്യാഭ്യാസത്തിനായി സർക്കാർ വലിയ മൂലധനമാണ് ഓരോ വിദ്യാർത്ഥിക്ക് വേണ്ടിയും ചെലവഴിക്കുന്നത്. കേരളത്തിലെ സ്കൂളുകളിൽ ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥി അധ്യാപക അനുപാതമാണുള്ളത്. ഒരു വർഷം ഒരു സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടി സർക്കാർ മുടക്കുന്നത് ഏകദേശം 50000 രൂപയാണ്. അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി  63.5 കോടി രൂപ വകമാറ്റി.  സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കും . കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി  രൂപ ബജറ്റില്‍ വകയിരുത്തി

ഐടി മേഖല
ഐടി മേഖലയ്ക്ക് 559 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കേരള ഐടി മിഷന് 127.37 കോടിരൂപയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് 201 കോടി രൂപയും കെ ഫോണ്‍ പദ്ധതിക്ക് 100 കോടി രൂപയും വകയിരുത്തി.സ്പേസ് പാര്‍ക്കിന് 71.81 കോടിരൂപ പ്രഖ്യാപിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് 120.52 കോടിയാണ് മാറ്റിവെച്ചത്. കൊച്ചി ടെക്‌നോളജി ഇന്നൊവേഷന്‍ സോണിന് 20 കോടി. യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്ക് 70.52 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.സ്റ്റേറ്റ് ഡാറ്റ സെന്ററിനായി 53 കോടി രൂപ വകവരുത്തി . ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐടി ആന്റ് മാനേജ്‌മെന്റിന്റെ ഉള്‍പ്പടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 46.6 കോടി രൂപ നല്‍കും.

കാര്‍ഷിക മേഖലയ്ക്ക് 971.71 കോടി

കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ബജറ്റില്‍ 971.71 കോടി രൂപ വിലയിരുത്തി. ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു.നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 രൂപയാക്കി.

സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കും. വർക്ക് ഫ്രം ഹോം ഹോളി ഡേ പദ്ധതി ടൂറിസം വകുപ്പ് ഏറ്റെടുത്ത് നടക്കാൻ പദ്ധതിയിടുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ജോലിയെടുക്കുന്ന സംവിധാനമൊരുക്കുന്നത് ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകും . ഇതിനായി 10 കോടി രൂപ ഈ സാമ്പത്തിക വർഷത്തിൽ വകയിരുത്തി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-08 11:25:33

ലേഖനം നമ്പർ: 935

sitelisthead