അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം മികച്ച പിന്തുണയാണ് നൽകിയത്. പരാതികളില്ലാതെ സമ്പൂർണ വിജയമായി കലോത്സവത്തെ മാറ്റിയതും ഈ പിന്തുണ തന്നെ. മേളയുടെ വിജയത്തിനായി രൂപീകരിച്ച 19 കമ്മിറ്റികളും ഒന്നിനൊന്നു മെച്ചമായി പ്രവർത്തിച്ചു. വിധി നിർണയത്തിലും മറ്റും സ്വീകരിച്ച കർശന നിലപാടുകളുടെ ഫലം കൂടിയാണ് പരാതികൾ കുറയാൻ കാരണമായത്. മികച്ച കലാപ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച വെച്ചത്. അപ്പീലുകൾ കുറഞ്ഞ കലോത്സവം എന്ന നിലയിലും ഈ കലോത്സവം മികച്ചു നിന്നു. കൃത്യസമയത്തു മത്സരങ്ങൾ തുടങ്ങാനും പൂർത്തിയാക്കാനും സാധിച്ചു.
കലോത്സവമേളകൾ എല്ലാ വിഭാഗങ്ങളുടെയും ഉൾക്കൊണ്ടു. ചരിത്രത്തിലാദ്യമായി അഞ്ച് തദ്ദേശീയ ഇനങ്ങൾ കൂടി മത്സരവിഭാഗത്തിലേക്ക് കൂട്ടിച്ചേർത്തത് ഇതിന്റെ ഭാഗമാണ്. വരും വർഷങ്ങളിൽ കൂടുതൽ പ്രാദേശിക കലകളെകലോത്സവത്തിന്റെ ഭാഗമാക്കുന്നതിനു നടപടി സ്വീകരിക്കും. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ പത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം.
ഭാവി തലമുറയുടെ പ്രതിനിധികളായ വിദ്യാർഥികൾ പങ്കെടുത്ത ഈ മഹോത്സവം കൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി. ഇത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവർത്തിച്ചു.
അടുത്ത കലോത്സവം മുതൽ സ്‌കൂൾതലം തൊട്ടുള്ള വിധിനിർണയം കൂടുതൽ കുറ്റമറ്റതാക്കാനുള്ള നടപടികൾ സ്വീകരിക്കും. വിധികർത്താക്കളെ നിശ്ചയിക്കുന്നത് മുതൽ കൃത്യമായ നിർവചനങ്ങളും മാനദണ്ഡങ്ങളും ഉണ്ടാവും. കുറ്റമറ്റ വിധി നിർണയം സാധ്യമാക്കുന്നതിന് മാനുവലിൽ പരിഷ്‌കരണം നടത്തും. ഒപ്പം സാമ്പത്തിക പരാധീനത കലാപരമായ കഴിവിന്റെ വളർച്ചയ്ക്ക് തടസ്സമാകാതിരിക്കാൻ മേളകളിൽ അനാവശ്യമായ ധാരാളിത്തം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
നിലവിൽ ആയിരം രൂപയുള്ള കലോൽസവ ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പ് ആയിരത്തി അഞ്ഞൂറ് രൂപയായി ഉയർത്തിയിട്ടുണ്ട്. സംസ്ഥാനം മുഴുവൻ കലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെ എത്തിക്കാൻ മാധ്യമങ്ങളും വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. കലാകാരന്മാർക്ക് തങ്ങളുടെ കലകൾ ലോകം മുഴുവൻ കാണിക്കാനുള്ള ഒരു അവസരം കൂടിയാണിതിലൂടെ ലഭിച്ചത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.