ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ റവന്യു വകുപ്പ് നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കമായി. പുതിയ സംവിധാനം വഴി സംസ്ഥാനത്ത് നിലവിൽ 27 റവന്യൂ ഡിവിഷൻ ഓഫിസർ (ആർഡിഒ) /സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലായി നിലവിൽ നടത്തി വരുന്ന ഭൂമി തരം മാറ്റൽ നടപടികൾ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകി . ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ ജൂലൈ ഒന്നു മുതൽ പ്രവർത്തിക്കുന്ന ഈ സംവിധാനം, നൂറുകണക്കിന് അപേക്ഷകളുടെ തീർപ്പു വരുത്തൽ ദ്രുതഗതിയിലാക്കും. അപൂർവമായ മാറ്റങ്ങൾ പോലും വേഗത്തിൽ കൈകാര്യം ചെയ്യാൻ സജ്ജമാണ് പുതിയ സംവിധാനം.
റവന്യൂ രേഖകളിൽ ഒരു ഇനത്തിൽപ്പെട്ട ഭൂമി മറ്റൊരു ഇനത്തിൽ രേഖപ്പെടുത്തുന്നതിനെയാണ് 'തരംമാറ്റൽ' എന്നു പറയുന്നത്. ഭൂമിയുടെ വിവിധ തരംഇനങ്ങൾ പുരയിടം, കൃഷി നിലം, തണ്ണീർത്തടം എന്നിവയായി രേഖപ്പെടുത്തപ്പെടുന്നു. നൽകിയിരിക്കുന്ന നെൽവയൽ/തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, തയാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂമികളാണ് സാധാരണയായി തരംമാറ്റത്തിനായി അപേക്ഷിക്കപ്പെടുന്നത്. തരംമാറ്റൽ പ്രക്രിയ ഡാറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കൽ,തരംമാറ്റലിനുള്ള ഉത്തരവ് സമ്പാദിക്കൽ,റവന്യൂ രേഖകളിൽ 'ഇനംമാറ്റം' വരുത്തൽ എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലാണ് തരംമാറ്റൽ നിർവ്വഹിക്കുന്നത്.
സംസ്ഥാനത്ത് ഭൂനികുതിയുൾപ്പടെ പ്രധാന ഇടപാടുകൾ ഓൺലൈൻ സംവിധാനത്തിലൂടെയാക്കിയതിനെ തുടർന്ന് ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതിൽ 98 ശതമാനവും തീർപ്പുകൽപ്പിച്ചു. ഭൂമിതരം മാറ്റൽ നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായിട്ടുണ്ട്. 68 ജൂനിയർ സൂപ്രണ്ട് തസ്തികയിലും 181 ക്ലർക്ക് തസ്തികയിലും ജീവനക്കാരുണ്ട്. കൂടാതെ 123 സർവെയർമാരെ താൽക്കാലികമായി നിയമിക്കും. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളിൽ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-01 14:33:52
ലേഖനം നമ്പർ: 1437