സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില അനിയന്ത്രിതമായി ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തിൽ താപനില 54 ഡിഗ്രി കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പോ (IMD) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ (KSDMA) പ്രവചിച്ചിട്ടില്ല. അശാസ്ത്രീയമായ കണക്കുകൾ നിരത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ ലക്ഷ്യം.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്.
സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും 2005-ലെ ദുരന്ത നിവാരണ നിയമം, സെക്ഷൻ 54 (Section 54) പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. പൊതുജനാരോഗ്യത്തെയും ക്രമസമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ പോലീസ് സ്വീകരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഔദ്യോഗിക ബുള്ളറ്റിനുകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-04-2026